നാട്ടില്‍നിന്നൊരു കുറിപ്പ് - ഒന്ന്

>> Sunday, August 5, 2007

തന്‍‌കാര്യം:

സമയം വെളുപ്പിന് 2:45. നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ഇ.കെ 532 കൊച്ചി ഇന്റര്‍നാഷനണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കുന്നു. കനത്ത മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട്, താഴ്ന്ന നിരപ്പിലെത്തി എയര്‍പോര്‍ട്ടിനു മുകളീലൂടെ ഒന്നു വാട്ടമിട്ട് വിമാനം റണ്‍ വേയിലേക്ക് അടുക്കുന്നു. റണ്‍‌വേയിലെ ലൈറ്റുകള്‍ക്കു മധ്യത്തിലേക്ക് വിമാനം ഇറങ്ങുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്തുറപ്പിച്ചിരിക്കുന്ന “ഫോര്‍വേര്‍ഡ് ക്യാമറയിലൂടെ“ ഓരൊ സീറ്റിനുമുമ്പിലുമുള്ള സ്ക്രീനില്‍കാണാം.

നീണ്ട ഒരു പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കെത്തുന്നതിന്റെ ആഹ്ലാദം എല്ലാ യാത്രക്കാരുടെ മുഖങ്ങളിലും ഉണ്ട്. വിമാനത്തിന്റെ ടയറുകള്‍ റണ്‍‌വേയില്‍ തൊട്ട നിമിഷം തന്നെ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിയ്ക്കുന്ന ശബ്ദം പലസീറ്റുകളില്‍ നിന്നും ഉയര്‍ന്നുകേട്ടു.

ലാന്റിംഗിനുശേഷം വിമാനം പാര്‍ക്കുചെയ്തതിനുശേഷമേ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിക്കാവൂ എന്നും, അതിനുശേഷം വളരെ ശ്രദ്ധിച്ചുമാത്രമെ സീറ്റുകള്‍ക്കു മുകളിലുള്ള ബാഗേജ് സ്റ്റോറുകള്‍ തുറക്കാവൂ എന്ന പതിവു അറിയിപ്പുകള്‍ പലരും അവഗണിച്ചിരിക്കുന്നു. മാത്രവുമല്ല, തറയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ സീറ്റില്‍നിന്നു പലരും എഴുനേല്‍ക്കുന്നു, ബാഗേജ് സ്റ്റോറേജുകള്‍ തുറന്ന അവരുടെ ഹാന്റ് കാരിബാഗുകള്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നു.... !! ഇതൊക്കെ കണ്ട് വിമാന ജീവനക്കാര്‍ നല്‍കുന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ (സ്വസ്ഥാനങ്ങളില്‍ ഇരിക്കുവാന്‍) അവരൊന്നും കൂട്ടാകുന്നതേയില്ല.

എന്തൊരു കഷ്ടം. നാം, മലയാളികള്‍, ഇന്ത്യാക്കാര്‍, എന്തേ ഇങ്ങനെ? സുരക്ഷാ മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും നമുക്ക് ബാധകമല്ലേ? നമ്മുടെ സുരക്ഷയ്ക്കും, നമ്മോടുകൂടെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ സുരക്ഷയും നാ അവഗണിക്കുന്നതെന്തിനാണ്? വേവുവോളം കാക്കാമെങ്കില്‍ ആറുവോളം ഒന്നു കാത്തുകൂടേ? പ്ലെയില്‍നില്‍ കയറാനായാലും ബസില്‍ കയറാനായാലും മലയാളി ഒരുപോലെതന്നെ. എല്ലാക്കാര്യങ്ങളിലുമുള്ള ധൃതിയും താന്‍പോരിമയും - അതല്ലാതെ എന്തു പറയാന്‍ !

മഴ മഴ:

ഓഗസ്റ്റ് ആദ്യവാരമായി. മഴയ്ക്ക് അല്പം ശമനമുണ്ട്. തോരാതെ പെയ്യുന്ന മഴയും, നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങളുമൊന്നും ഇപ്പോള്‍ കാണാനില്ല. എന്നാലും എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്ന വഴി നല്ലോരു പെരുമഴ കാണാന്‍ സാധിച്ചു. ഫോട്ടോയെടുക്കാന്‍ പറ്റിയ ലൈറ്റ് ഉണ്ടായിരുന്നില്ല. മഴക്കാലമായതിനാല്‍ എഞൊരു പച്ചപ്പ്! സുന്ദരകേരളത്തിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാന്‍ പറ്റിയ കാലം.


കുളംതോണ്ടിയ റോഡുകള്‍:

മധ്യകേരളത്തിലെ റോഡുകളുടെ അവസ്ഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ഒരു മണിക്കൂറ് എം.സി. റോഡിലൂടെ യാത്ര ചെയ്താല്‍ പുറംവേദന ഉറപ്പ്. (എം.സി. റോഡ് മാത്രമല്ല, മിക്ക റോഡുകളും അങ്ങനെ തന്നെ). നടുവിന് കുഴമ്പിട്ട് കിഴിവെയ്ക്കണം. വെള്ളം മുങ്ങിക്കിടക്കുന്ന ഭാഗങ്ങളാണെങ്കില്‍ കുഴിയേത് റോഡ് ഏത് എന്ന് തിരിച്ചറിയാന്‍തന്നെ പ്രയാസം. കാറിനേക്കാള്‍ ഭേദം ബസ് യാത്രകളെന്നു തോന്നുന്നു. ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഈ റോഡ് യാത്രകള്‍ ഓരോദിവസവും എങ്ങനെയൊക്കെയോ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. പതി ബെല്‍ കമ്പനി എം.സി. റോഡ് പണിയും ഉപേക്ഷിച്ച് കേരളം വിട്ടു. ആദ്യം കോണ്‍ഗ്രസും അതിനുശേഷം വന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റും മാറിമാറി കൈക്കൂലി ആവശ്യപ്പെട്ടത്രേ; പാവം ലീ തുങ്ങിമരിച്ചു! എം.സി.റോഡ് എന്ന ശങ്കരന്‍ പിന്നെയും തെണില്‍ത്തന്നെ.

പനി എന്ന മാരണം:

പകര്‍ച്ചപ്പനിയെപ്പറ്റിയുള്ള ഭയത്തോടെയാണ് നാട്ടിലേക്കെത്തിയതുതന്നെ. വീട്ടിലെല്ലാവര്‍ക്കും പനി വന്ന് മാറിയിട്ട് മാസം ഒന്നിനുമേലായി. എന്നിട്ടും അതിന്റെ ബാക്കിപത്രങ്ങള്‍ എല്ലാവരിലും ഉണ്ട്. സന്ധികളില്‍ വേദന, വൈകുന്നേരമാവുന്നതോടെ മന്തുപോലെയാവുന്ന കാല്‍ പാദങ്ങള്‍, തളര്‍ച്ച, പേശികളില്‍ കഠിന വേദന ഇങ്ങനെ പലവിധ അസ്വാസ്ഥ്യങ്ങള്‍. ഹൃദ്രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു അയല്‍ക്കാരനെ സന്ദര്‍ശിക്കുവാന്‍ ഒന്നു പോകേണ്ടിവന്നു. ഫിസിഷ്യന്റെ മുറിയുടെ വാതില്‍ക്കല്‍ ഒരു സമ്മേളനത്തിനുള്ള ആള്‍ക്കൂട്ടം. എല്ലാം പനിരോഗികള്‍!! സന്ധ്യയായാല്‍ കൊതുകുകളുടെ കൂട്ടം ആക്രമിക്കാന്‍ വരികയായി. ഇതു കൊതുകോ, പനിയോ മറ്റെന്തിലും മഹാമാരിയോ? ആര്‍ക്കറിയാം? ഈശ്വരോ രക്ഷതു !

തുടരും..... (വേണോ?)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP