മരിക്കുന്ന വയലുകളും കുറേ ഭക്ഷ്യ ചിന്തകളും
>> Monday, April 28, 2008
ഞാന്‍ ഏഴാംക്ലാസില്‍ എത്തുന്നതുവരെ എന്റെ അച്ഛനമ്മമാര്‍ക്ക് കൊല്ലം ജില്ലയിലെ പുനലൂര്‍ എന്ന സ്ഥലത്തായിരുന്നു ജോലി; വീട്ടില്‍നിന്ന് മുപ്പത്തഞ്ചുകിലോമീറ്ററോളം ദൂരെ. അതിനാല്‍ താമസവും അവിടെത്തന്നെയായിരുന്നു. രണ്ടുപേരും ഒരേ സ്കൂളില്‍ ടീച്ചര്‍മാര്‍. അന്നൊക്കെ ഓണം, ക്രിസ്തുമസ്, വേനല്‍അവധി തുടങ്ങിയ എല്ലാ അവധിക്കാലങ്ങളിലും മുടങ്ങാതെ എല്ലാവര്‍ഷവും അന്ന് ആലപ്പുഴ ജില്ലയിലായിരുന്ന കുടശ്ശനാട് എന്ന ഞങ്ങളുടെ ഗ്രാമത്തിലുള്ള പപ്പയുടെ കുടുംബവീട്ടില്‍ ഞങ്ങളെല്ലാവരുംകൂടി എത്തുമായിരുന്നു. അവധികഴിയാറാകുമ്പോഴെ പിന്നെ തിരിച്ചുപോവുകയുള്ളൂ.
വല്യപ്പച്ചന്‍ നല്ലൊരു കര്‍ഷകനായിരുന്നു, കഠിനാധ്വാനിയും. ചെറിയ ഒരു മലയുടെ വശത്തായുള്ള താഴ്വാരത്തില്‍, നല്ല വീതിയില്‍ ചെങ്കുത്തല്ലാതെ കിടക്കുന്ന രണ്ടേക്കറോളം വരുന്ന കൃഷിഭൂമി. പലതരം മാവുകളും, ആഞ്ഞിലിയും, പറങ്കിമാവുകളും, പ്ലാവുകളും അതിരിടുന്ന ആ പറമ്പില്‍ നിറയെ പലതരം കൃഷികളുണ്ടായിരുന്നു. മരച്ചീനി, കാച്ചില്‍, ചേന, കൂര്‍ക്ക എന്നു വിളിക്കുന്ന ചീമക്കിഴങ്ങ്, മധുരക്കിഴങ്ങ്, തുടങ്ങിയ പലതരം വിളകള്‍. ഈ പറമ്പ് അവസാനിക്കുന്നത് ഒരു വയലിന്റെ കരയ്ക്കായിരുന്നു. മഴക്കാലത്ത് മലവെള്ളംകുത്തിയൊഴുകി വയലിന്റെ ഒരു ഭാഗം നികന്നുണ്ടായ ഒരു ചെറിയ തറയില്‍നിറയെ ഇഞ്ചി, പയറ്, കൂര്‍ക്ക, മുളക്, പാവല്‍, പടവലം തുടങ്ങിയ കൃഷികള്‍ വേറെയും.ഇതൊക്കെയും വല്യപ്പച്ചനും, വല്യമ്മച്ചിയും കൂടിയായിരുന്നു നോക്കിനടത്തിയിരുന്നതും, അതില്‍ ജോലിചെയ്തിരുന്നതും എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ സത്യത്തില്‍ അതിശയം തോന്നുന്നു! അതുകൊണ്ടുതന്നെയാവണം അവര്‍ രണ്ടുപേരും 94 വയസ്സുവരെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെ ജീവനോടിരുന്നതും. ഇവിടെ ഫ്ലാറ്റിലെ ജീവിതത്തില്‍ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ നിസ്സാര ജോലികളാണുള്ളത്. എന്നിട്ടും ഇന്ന് എന്തൊക്കെ പാടുകള്‍, അസുഖങ്ങള്‍!
പറമ്പിന്റെ വടക്കുഭാഗത്തായി ഒരു ചെറിയ വയലും, പടിഞ്ഞാറുഭാഗത്തെ അതിരിനോടുചേര്‍ന്ന് ഗ്രാമത്തിലുടനീളം പരന്നുകിടക്കുന്ന നെടുവന്‍വയല്‍ എന്ന വന്‍പാടശേഖര വുമാണുണ്ടായിരുന്നത്.വയലിനോടു ചേര്‍ന്നായിരുന്നു ഓലമേഞ്ഞ കൊച്ചുവീട് നിന്നിരുന്നത്. ഉയര്‍ന്നതറയും, അതിന്റെ നടുക്കായി ഒരു കൊച്ചുമുറിയും, L ആകൃതിയില്‍ ഒരു തിണ്ണയും (വരാന്ത) കുനിഞ്ഞു കയറിയില്ലെങ്കില്‍ തലമുട്ടാന്‍ പാകത്തിന് ഉയരത്തിലുള്ള ചരിഞ്ഞ മേല്‍ക്കൂരയും, പത്തായം വയ്ക്കാനൊരു ചായ്പ്പും, ഈറകൊണ്ടുണ്ടാക്കിയ ചെറ്റയാല്‍ മറച്ചിരുന്ന ഒരു വരാന്തയും ഉണ്ടായിരുന്ന ഓലമേഞ്ഞ ഒരു പഴയ ഗ്രാമീണ വീട്. മുറ്റത്തൊരു കിണറും, കുറച്ചപ്പുറത്തായി ഒരു കാലിത്തൊഴുത്തും. മുറ്റത്തുനിന്ന് വരമ്പത്തേക്കിറങ്ങുന്ന ചെറിയ വഴിയുടെ ഇരുവശത്തും നന്ത്യാര്‍വട്ടവും, കോഴിവാലന്‍ ചെടിയും, ചെമ്പരുത്തിയും.
പാടത്തില്‍നിന്നു സദാ വീശിയടിക്കുന്ന കുളിര്‍കാറ്റ് കടുത്തവേനലില്‍ പോലും ഈ വീട്ടിലും പരിസരങ്ങളിലും കുളിര്‍മ്മനല്‍കിയിരുന്നു. മോഷ്ടാക്കളെയോ അതിക്രമക്കാരെയോ ഒന്നും പേടിക്കാതെ പ്രകൃതി ഒരുക്കിയ ആ സ്വച്ഛസുന്ദരമായ കലാവസ്ഥയില്‍, ചെറ്റകൊണ്ടുമാത്രം അടച്ച ആ വീടിന്റെ വരാന്തയില്‍ ഞങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിരുന്നത്, ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തുമ്പോള്‍ എല്ലാ ജനലുകളും അടച്ചിട്ട വാര്‍ത്ത വീടിന്റെ ചുമരുകള്‍ക്കുള്ളില്‍കിടന്ന് വിയര്‍ത്തൊഴുകി വീര്‍പ്പുമുട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്താറുണ്ട്. അതൊക്കെ ഒരു കാലം!
വേനലവധിക്കു ഞങ്ങള്‍ വരുമ്പോഴായിരുന്നു നല്ല രസം. പറമ്പില്‍ നിറയെ മാങ്ങകള്‍. മൂവാണ്ടന്‍, കര്‍പ്പൂരന്‍, കിളിച്ചുണ്ടന്‍ തുടങ്ങി നാട്ടുമാങ്ങവരെ പച്ചയ്ക്ക് പറിച്ചെടുത്ത് കല്ലിലിടിച്ചുപൊട്ടിച്ച് ഉപ്പും മുളകും കൂട്ടിയോ, അല്ലാതെയോ തിന്നാം. നീളമുള്ള ഒരു തോട്ടിയെടുത്ത് ഒരു മാവിന്‍ കൊമ്പില്‍ ഉടക്കി ഒന്നു വലിച്ചു കുലുക്കിയാല്‍ പഴുത്തമാങ്ങകളെല്ലാം ഇങ്ങുപോരും. ചക്കപ്പഴങ്ങള്‍ കൂഴയും വരിക്കയും തേര്‍വരിക്കയുമൊക്കെയായി വേറേ. ആഞ്ഞിലിച്ചക്കയും, പറങ്കിമാവിന്റെ പഴവും അധികം കഴിക്കാറില്ലെങ്കിലും വ്യത്യസ്ത രുചികളുള്ളതുതന്നെ.
പറമ്പുകള്‍ കൂടാതെ വീടിന്റെ വടക്കുവശത്തെ മൂന്നു വയലുകളും, നെടുവന്‍വയലിലെ ചെറിയ മുന്നുനാലു കണ്ടങ്ങളും വല്യപ്പച്ചന് സ്വന്തമായി ഉണ്ടായിരുന്നു. വയലുകളിലൊക്കെ അന്നത്തെ കാലത്ത് ഇരുപ്പൂ കൃഷി സംബ്രദായമാണ് നിലവിലുണ്ടായിരുന്നത്. ജൂണ്‍മാസം മധ്യത്തോടെ വിതച്ച്, സെപ്റ്റംബര്‍ ആദ്യം കൊയ്ത്തിനു പാകത്തിലെത്തുന്ന ആദ്യപൂവും, ഒക്ടോബര്‍ മാസത്തിലെ തുലാമഴയുടെ അവസാനത്തോടെ വിതച്ച്, ജനുവരിമാസം അവസാനമാകുമ്പോഴേക്ക് കൊയ്യാന്‍ പാകത്തിലെത്തുന്ന രണ്ടാംവിളവും.ഓണാവധിക്ക് ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നാം വിളയെടുപ്പിനുള്ള സമയമായിട്ടുണ്ടാവും. ബസ്സിറങ്ങി, രണ്ടുകിലോമീറ്ററോളം പാടവരമ്പത്തുടെ നടന്നുവേണം വീട്ടിലെത്തുവാന്‍. നെടുവന്‍വയലിലെ മുഴുവന്‍ പാടങ്ങളും വിളഞ്ഞ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെല്‍ക്കതിരുകളാല്‍ നിറഞ്ഞിരിക്കുകയാവും അപ്പോള്‍. കൊയ്ത്തുകാലത്തോടനുബന്ധിച്ച് വീടിനോടു ചേര്‍ന്നുള്ള പറമ്പിന്റെ ഒരു ഭാഗത്ത് “കളീത്തറ‘ ഒരുക്കിയിരിക്കും. കൊയ്തുകൊണ്ടുവരുന്ന കറ്റകള്‍ വയ്ക്കാനും, അതു മെതിക്കാനും ഉണക്കാനും ഒക്കെയായി തയ്യാറാക്കുന്ന, ചെറിയ അതിര്‍വരമ്പുകളോടുകൂടിയ ചതുരാകൃതിയിലുള്ള വിശാലമായ ഒരു നിലമാണ് കളീത്തറ.
നിരപ്പാക്കിയ നിലം ഇടികട്ടകൊണ്ട് ഇടിച്ചുറപ്പിച്ച്, അതിനുമീതേ നനുത്ത പശമണ്ണുപാകി, നിലംതല്ലി കൊണ്ട് അടിച്ചച്ചടിച്ച് നല്ല നിരപ്പും മിനുസവുമുള്ളതാക്കും. അതിനുശേഷം ചാണകം മെഴുകി ഉണക്കി ഈ തറ വൃത്തിയാക്കും. ഇതില്‍ നെല്ലുകൈകാര്യം ചെയ്യുമ്പോള്‍ പായവേണ്ടിവരുന്നില്ല എന്നതായിരുന്നു ഒരു സൌകര്യം. മാത്രവുമല്ല തറയില്‍നിന്ന് നെല്ല് പുറത്തേക്ക് തെറിച്ചുപോവുകയോ, പുറത്തുനിന്ന് കല്ലും മണ്ണും കൂട്ടിയിട്ട നെല്ലിലേക്ക് വീഴുകയോ ചെയ്യുകയില്ല. സിമിന്റിട്ട മുറ്റങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ കളീത്തറയില്‍ ഇരിക്കാനും കളിക്കാനുമൊക്കെ ഒരു പ്രത്യേക സന്തോഷമായിരുന്നു.
കളീത്തറയില്‍ പായയും നിവര്‍ത്തിയിട്ട് രാത്രികാലങ്ങളില്‍ ഇരിക്കാനെന്തുരസമാണെന്നോ! ഒരറ്റത്ത് ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞുകത്തുന്നുണ്ടാവും. ഗ്രാമത്തിന്റെ നിശ്ശബ്ദത, ചീവീടുകളുടെ ശബ്ദം, കാറ്റിന്റെ ചെറിയ മര്‍മരം. ആകാശത്ത് ഒരായിരം രത്നക്കല്ലുകള്‍ വാരിവിതറിയതുപോലെ നക്ഷത്രങ്ങള്‍. അതിന്റെ അരണ്ടവെളിച്ചത്തില്‍ വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയും, കുട്ടികള്‍ കളിക്കും. പരസ്പരം കാണുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യാനായി ടി.വിയോ മെഗാസീരിയലുകളോ, റിയാലിറ്റി ഷോകളോ അന്നില്ലല്ലോ!
നെല്‍കൃഷിയുടെ ചിട്ടവട്ടങ്ങള്‍ വലരെ നീണ്ടതെങ്കിലും കൗതുകകരമായിരുന്നു. ഏപ്രില്‍ മാസത്തിലെ നല്ല വേനലില്‍പാടങ്ങള്‍ ഉണങ്ങി ചെളിയെല്ലാം ഏറെക്കുറെ ഉറച്ചിരിക്കുന്ന സമയത്ത് നിലം ആദ്യം ഒരു പ്രാവശ്യം ഉഴുതുമറിക്കും. ഈരണ്ടു കാളകളേയോ പോത്തുകളെയോ ഒരു നുകത്തിന്‍ കീഴിലാക്കി, അതില്‍ കലപ്പകെട്ടി, പാളത്തൊപ്പിയും വച്ച്, കൈയ്യിലൊരു വടിയും, ഇടയ്ക്കിടെയുണ്ടാക്കുന്ന "ട്രീക്ക്".. ശബ്ദവുമൊക്കെയായി പൂട്ടുകാര്‍ നിലമുഴുന്നതുകാണാന്‍ ഒരു ശേലുതന്നെ.പാടത്തിന്റെ അരികില്‍നിന്നാരംഭിക്കുന്ന ഒരു ദീര്‍ഘചതുരത്തില്‍നിന്നാണ് ഉഴുതുടങ്ങുക. ഓരോ വട്ടം കറങ്ങിവരുമ്പോഴും ഈ ചതുരം പാടത്തിനകത്തേക്ക് ചുരുങ്ങിച്ചുരുങ്ങീ അവസാനം അതിന്റെ നടുക്കെത്തി അവസാനിക്കും. ഉഴുതുമറിയുന്ന മണ്ണില്‍നിന്ന് മീനുകളേയും, കീടങ്ങളെയും കൊത്തിപ്പെറുക്കുവാനായി കൊക്കുകള്‍ പൂട്ടുകാളകളുടെ പിന്നാലെ എപ്പോഴും ഉണ്ടാവും.
അന്നൊക്കെ കാലാവസ്ഥയുടെ താളത്തിന് ഇന്നത്തേപ്പൊലെ പിശകുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായി മെയ് മാസത്തില്‍ വേനല്‍ മഴ കിട്ടിയിരുന്നു. മഴ കഴിയുന്നതോടെ ഉണങ്ങിക്കിടന്ന മണ്ണിന് പുതുജീവന്‍ ലഭിക്കുകയായി. തോടുകളും, പാടങ്ങളും വീണ്ടും സജീവമാകുന്നു. പാടം വീണ്ടും ഒരിക്കല്‍ക്കൂടി ഉഴുതു തയ്യാര്‍ചെയ്യും. കന്നുകളെ ഇറക്കാന്‍ പറ്റാത്തത്ര ചെളിയുള്ള പാടങ്ങളാണെങ്കില്‍ പണിക്കാര്‍ തൂമ്പകൊണ്ട് കിളച്ചായിരിക്കും പാടം ഒരുക്കുക എന്ന വ്യത്യാസമേയുള്ളൂ. അതൊടൊപ്പം തന്നെ അരികിലെ വരമ്പുകള്‍ ചെളിതേച്ചുപിടിപ്പിച്ച് ബലപ്പെടുത്തുകയും ചെയ്യും.അതിനുശേഷം നിലം നിരപ്പാക്കാനുള്ള "മരമടി" എന്ന ജോലിയാണ് ചെയ്യാനുള്ളത്. പരന്ന ഒരു പലകക്കഷണം നുകത്തില്‍ കെട്ടി അതില്‍ പൂട്ടുകാരന്‍ തന്നെയോ അല്ലെങ്കില്‍ ബാലന്‍സില്‍ അതിലിരിക്കാന്‍ പരിശീലനമുള്ള കുട്ടികളാരെങ്കിലുമോ ഇരുന്ന് അത് നിരപ്പാക്കിയ ചെളിയിലൂടെ വലിച്ചുകൊണ്ടുപോയാണ് നിലം നിരപ്പാക്കുന്നത്. കുഴഞ്ഞചെളിയിലൂടെ ഈ പലകയും വലിച്ച് അതിവേഗത്തില്‍ കാളകള്‍ കടന്നുപോകുന്ന ഭാഗം നന്നായി നിരപ്പാകും. വളങ്ങള്‍ ഇടുന്നുണ്ടെങ്കില്‍ അതും ഇതോടൊപ്പം ചെയ്യും.
ഇതിനു ദിവസങ്ങള്‍ക്കുമുമ്പുതന്നെ വിത്ത് ഒരുക്കും. ഒരുവര്‍ഷത്തെ കൊയ്ത്തില്‍, ഏറ്റവും നല്ല വിളവും ആരോഗ്യവുമുള്ള നെല്ല്‌വിത്തുകളാവും ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ടാവുക. അത് നല്ലവണ്ണം ഉണക്കി പത്തായത്തിന്റെ ഒരു അറയില്‍ വേറെ സൂക്ഷിച്ചുണ്ടാകും. ഒരു കീടനാശിനിയുടെയും സഹായമില്ലാതെ ഇത്തരം അറകളിലെ നെല്ല് കേടുകൂടാതെ മാസങ്ങളോളം ഇരുന്നിരുന്നു.
നെല്‍വിത്ത് ഒരു വലിയ പാത്രത്തില്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവയ്ക്കും. അതു കുതിര്‍ന്ന് വീര്‍ക്കുവാന്‍ വേണ്ടിയാണിത്. അതോടെ പ്രകൃതി അതിനുള്ളില്‍ ഉറക്കിയിട്ടിരുന്ന കുരുന്നു നെല്‍ച്ചെടി ഉണരും. വെള്ളം മുഴുവന്‍ വാര്‍ന്നുകളഞ്ഞിട്ട് ഈ കുതിര്‍ന്ന നെല്ല്, വട്ടയിലകള്‍ നിരത്തിയ ഒരു കുട്ടയില്‍ പകര്‍ന്ന് വയ്ക്കും. കുട്ടയുടെ മുകളറ്റവും ഇലകളാല്‍ മറച്ച്, അതിനുമുകളില്‍ ഒരു ഭാരവും കയറ്റിവച്ച് മൂന്നുദിവസം വയ്ക്കണം. ഇരുപത്തിനാലു മണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ വച്ചിരിക്കുന്ന വിത്തുകളെ നനച്ചുകൊടുക്കണം. കൂമ്പാരമായി തറയില്‍കൂട്ടി, അല്‍പ്പാപ്പം വെള്ളം തളിച്ച് കൈകൊണ്ട് ഇളക്കിയാണ് നനയ്ക്കുക. അതിനുശേഷം വീണ്ടും കുട്ടയിലേക്ക്. മുന്നുദിവസത്തോളം ഇതു തുടരുമ്പോഴേക്ക് മുളപൊട്ടി വേര് ഇറങ്ങിയിരിക്കും.
അടുത്തപടി വിതയാണ്. മരമടിച്ച് ഒരുക്കിയിട്ടിരിക്കുന്ന പാടത്തില്‍ വിത്ത് ഒരു ചെറിയ കുട്ടയിലാക്കി ഒരു കൈകൊണ്ട് പിടിച്ച്, മറുകൈകൊണ്ട് ഒരു പ്രത്യേക രീതിയില്‍ വിതക്കാരന്‍ വിത്തുകള്‍ ചുറ്റിനും വിതറിക്കൊണ്ട് മുമ്പോട്ട് നീങ്ങും. ചെളിയിലേക്ക് വീഴുന്ന വിത്തുകള്‍, അതിനുമേലെയുള്ള നേരിയ ഒരു പാളി വെള്ളത്താല്‍ സംരക്ഷിതമായിരിക്കും. ഇതിന്റെ മറ്റൊരു വകഭേദമാണ് ഞാറുപാകി കിളിപ്പിച്ച്, ഇരുപതിരുപത്തഞ്ചു ദിവസങ്ങള്‍ക്കുശേഷം അവ പറിച്ചെടുത്ത് വയലുകളില്‍ നടുന്നത്. ജൂണിലെ ചാറ്റമഴയില്‍ തലവഴിയിട്ട് ദേഹംമുഴുവന്‍ മൂടുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റുമായി വയലില്‍ നിരന്നുനിന്നു ഞാറുനടുന്ന തൊഴിലാളികള്‍ പണ്ടൊക്കെ ഒരു സാധാരണകാഴ്ചയായിരുന്നു.ഏകദേശം മൂന്നുമാസങ്ങള്‍ കഴിയുന്നതോടെ നെല്‍ച്ചെടികള്‍ മൂപ്പെത്തും,അതോടെ കതിരുകള്‍ വരവായി. ഇളം നെന്മണികള്‍ക്കുള്ളില്‍ പാല്‍ രൂപത്തിലാണ് ആദ്യം അരിമണികള്‍ ഉണ്ടാവുന്നത്. വെളുത്തപാല്‍ തന്നെ. അത് ഊറ്റിക്കുടിക്കാനെത്തുന്ന ചാഴി എന്നൊരു കീടം വലിയ ശല്യക്കാരനായി ഈ സമയത്ത് എത്തുമായിരുന്നു. നെല്‍ക്കതിരുകള്‍ അറുത്തുകൊണ്ടുപോയി തിന്നാനെത്തുന്ന പച്ചത്തത്തകളും അവയെ ഭപ്പെടുത്താന്‍ കെട്ടുന്ന കൊടികളും ഒക്കെ ആ സമയത്ത് പാടങ്ങളില്‍ കാണാറാകും. കാണെക്കാണെ പാടം പച്ചഉടുപ്പൂരിമാറ്റി സ്വര്‍ണ്ണക്കമ്പളം എടുത്തണിയുന്നു. വീണ്ടും ഒരു കൊയ്ത്തുകാലം സമാഗതമാവുന്നു.
കൊയ്യാനുള്ള ദിവസമായാല്‍ കൊയ്ത്തുകാരെത്തും. നാരായണിയമ്മച്ചി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന നാരായണിപ്പണിക്കത്തിക്കായിരുന്നു കൊയ്ത്തുകാരെ വിളിക്കാനുള്ള ചുമതല. അതോടൊപ്പം പിള്ളേച്ചനും ഭാര്യ സുകുമാരിച്ചേയിയും, കുഞ്ഞൂഞ്ഞൂം ഭാര്യ കൊച്ചുപെണ്ണും. ലച്ചിമി എന്ന് ഞങ്ങളെല്ലാരും വിളിക്കുന്ന ലക്ഷ്മിയും, ചക്കിക്കുറത്തി, കോതക്കുറത്തി തുടങ്ങി കൊയ്യാനുള്ള ആള്‍ക്കാരെയൊക്കെ അവര്‍തന്നെ രണ്ടുമൂന്നു ദിവസം മുമ്പേതന്നെ ഇടപാടുചെയ്തുകൊള്ളും.
ഇതുകൂടാതെ കൊയ്ത്തുനടക്കുന്ന പാടങ്ങളില്‍ ആള്‍ക്കാര്‍ വേറേയും എത്തുമായിരുന്നു, കൊയ്യാനും കച്ചിഅറുക്കാനും ഒക്കെയായിട്ട്. കൊയ്ത്തു കഴിഞ്ഞപാടങ്ങളില്‍ താറാവുകൂട്ടങ്ങളുമായി താറാവുകൃഷിക്കാരും എത്തും. താറാവുകള്‍ക്ക് നല്ല തീറ്റയാണ് ഈ പാടങ്ങളില്‍നിന്ന് ലഭിക്കുക. വരിവരിയായി മുമ്പേപോകുന്ന താറാവിന്റെ പിന്നാലെ ഒരു ജാഥാപോലെ പോകുന്ന താറാവുകൂട്ടം എന്തുകൌതുകമാണ്! ഉച്ചയായാല്‍ താറാവുകള്‍ ഒരു ഉറക്കം നിര്‍ബന്ധമാണ്. ചിറകിനടിയില്‍ തലപൂഴ്ത്തിയാണ് ഉറക്കം. ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നെയും തീറ്റതേടിപ്പോകും. വൈകുന്നേരമായാല്‍ അടുത്തുള്ള പറമ്പിലെവിടെയെങ്കിലും വട്ടത്തില്‍ ഒരു വല അടിച്ച് താറാവുകളെ അതിനുള്ളിലാക്കി കാവല്‍ക്കാരും അവിടെത്തന്നെ തങ്ങും.
പിള്ളേച്ചനായിരുന്നു പാടത്തിന്റെ ഒരറ്റത്തുനിന്ന് കൊയ്ത്ത് ആരംഭിച്ചിരുന്നത്. നെല്‍ച്ചെടി ചെളിനിരപ്പിനു മുകളില്‍ വച്ച് മുറിച്ച് കറ്റകളായി കെട്ടിയടുക്കണം. നാരായണിപ്പണിക്കത്തിയുടെ കൊയ്ത്തുവേഗതയോടൊപ്പമെത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. അപാര സ്പീഡുതന്നെ.ഉച്ചയ്ക്ക് കപ്പ വേവേച്ചതും, ഒന്നുരണ്ടു കറികളും കൂട്ടി ഒരൂണും, നെല്ലുമെതിച്ച് കഴിയുമ്പോള്‍ ആറിന് ഒന്ന് എന്ന അളവിലുള്ള പതവും (നെല്ലുതന്നെ) - ഇങ്ങനെയായിരുന്നു കൊയ്ത്തുകാരുടെ കൂലി. പാടത്തുനിന്ന് കറ്റകള്‍ ചുമടായി വീട്ടിലെത്തിക്കാന്‍ ആണുങ്ങള്‍ ഒന്നുരണ്ടുപേരെ അന്നത്തെക്ക് ദിവസക്കൂലിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടായിരിക്കും. തലച്ചുമടായി കൊണ്ടുവരുന്ന കറ്റകള്‍ കളീത്തറയിലേക്ക് കൊണ്ടുവന്നിറക്കും. കൊയ്ത്തുകാര്‍ ഓരോരുത്തരായി വന്ന് അവരവരുടെ കറ്റകള്‍ ഓരോ കൂനകളായി അടുക്കിവയ്ക്കും.
മെതിയും, പതമൊരുക്കലും, കാറ്റില്‍ പാറ്റി പതിരുതിരിക്കലും, പതമളക്കലും എല്ലാം മുറപോലെ അതുകഴിഞ്ഞുവരുന്ന ദിവസങ്ങളില്‍ നടക്കും. ജോലികള്‍ തീര്‍ക്കാനായി രാത്രി ഏറെവൈകുന്നതുവരെയും പണിക്കാര്‍ അധ്വാനിച്ചിരുന്നു. നന്നായി പണിയെടുത്തവരുടെ നെല്ല് അളവിനായി കൂട്ടിയിടുമ്പോള്‍ “പൊലിക്കും” എന്നൊരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. കൂനയായി ഇടുന്ന നെല്ല് അല്‍പ്പാല്‍പ്പമായി പെരുകി അളവുകൂടുമത്രെ! അതിനുശേഷം കൂലിയായി കിട്ടിയ പതവും ചാക്കിലാക്കി സന്തോഷത്തോടെ ഒരു ചൂട്ടും കത്തിച്ച് കൂട്ടത്തോടെ അവരുടെ വീട്ടിലേക്ക് ഒരു പോക്കാണ്.
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു കച്ചിയുണക്കല്‍. മെതിച്ചു കഴിഞ്ഞ കറ്റകള്‍ കെട്ടഴിച്ച് വെയിലില്‍ ഉണങ്ങാനിടും. ഒന്നുണങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഭാരംകുറയും. ചേറിന്റെ ചൂരും, വൈക്കോലിന്റെ സ്വതസിദ്ധമായ മണവും ഇപ്പോഴും മനസ്സിലുണ്ട്. സന്ധ്യയായാല്‍ നിരത്തിയിട്ടിരിക്കുന്ന വൈക്കോല്‍ കൂനകളായി കൂട്ടണം. ഒരു നീളമുള്ള കമ്പുപയോഗിച്ചാണ് ഈ കൂനകൂട്ടല്‍. അതിനിടെ അതില്‍കയറിച്ചാടി മെത്തപ്പുറത്തു തുള്ളുന്നതുപോലെ തുള്ളാന്‍ അതിലേറേ രസമായിരുന്നു, ദേഹം മുഴുവന്‍ ചൊറിയുമായിരുന്നെങ്കിലും. അപൂര്‍വ്വമായി മഴയെത്തിയാലും അകത്തെ വൈക്കോലുകള്‍ നനയാതെ ഇരുന്നുകൊള്ളും. മഴമാറി വെയില്‍ തെളിയുമ്പോള്‍ വീണ്ടും ഉണക്കും.
==================
വര്‍ഷങ്ങള്‍ കടന്നുപോയി ..................
വല്യപ്പച്ചന്റെ കാലശേഷവും പപ്പാ നെല്‍കൃഷി ഉപേക്ഷിച്ചില്ല. ഞങ്ങള്‍ക്കു സ്വന്തമായി ഒരു വീടും പറമ്പും വാങ്ങിയപ്പോഴും അത് ഈ വയലുകള്‍ക്ക് പരിസരത്തുതന്നെയായിരുന്നു. പക്ഷേ അല്പം മാറി, റോഡിനോട് ചേര്‍ന്ന്. അതിനുശേഷം കൊയ്ത്തിനും മെതിക്കും ഒക്കെ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായി. കാലാവസ്ഥ താളംതെറ്റാന്‍ തുടങ്ങി. പലപ്പോഴും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ മെതിച്ചനെല്ല് മുറികള്‍ക്കുള്ളില്‍ത്തന്നെ നിരത്തി ഉണക്കേണ്ട ഗതികേടുവന്നു. അമിതമഴയില്‍ വെള്ളംതോരാതെ കിടന്ന വൈക്കോല്‍ കൂനകള്‍ എനിക്ക് ശല്യമായിതോന്നിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു - അതൊക്കെ കാണാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട് എന്നത് വേറേകാര്യം.
1991 ല്‍ ഞാന്‍ ഗള്‍ഫില്‍ എത്തിയതിനു ശേഷം ആദ്യത്തെ വെക്കേഷന്‍ ഓണത്തോടടുപ്പിച്ചായിരുന്നു. കൊയ്ത്തിനു തയ്യാറായി പാടങ്ങളും നാടും നില്‍ക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളൊന്നും വലിയ പിടിയില്ലാതിരുന്ന കാലം. വീട്ടിലെ പാടങ്ങളില്‍ കൊയ്ത്തുനടക്കുന്ന ദിവസം ഞാന്‍ ആദ്യമായി വാങ്ങിയ ഫിലിംക്യാമറയുമായി പാടത്തേക്കിറങ്ങി, വിളഞ്ഞ നെല്‍ക്കതിരിന്റെയും, കൊയ്ത്തിന്റെയും ഒക്കെ ദൃശ്യങ്ങള്‍ തോന്നിയതുപോലെ ക്ലിക്ക് ചെയ്ത് ഫിലിമിലാക്കി. അന്നെടുത്ത ചില ചിത്രങ്ങളെ സ്കാന്‍ ചെയ്തെടുത്താണ് ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങള്‍. ഗുണനിലവാരം വളരെ കുറവെങ്കിലും ഒരു ഓര്‍മ്മയ്ക്കായി അവ ഇവിടെ കിടക്കട്ടെ.
അന്ന് എന്റെ പപ്പ പറഞ്ഞ ഒരു വാചകം ഓര്‍ക്കുന്നു “ഫോട്ടോയൊക്കെ എടുത്തുവച്ചോ, ഇനി ഏറെനാള്‍ കഴിയുന്നതിനു മുമ്പുതന്നെ ഇതൊക്കെ ഇല്ലാതാവും. അപ്പോള്‍ ഫോട്ടോയെങ്കിലും കാണാം“ എന്ന്.
വര്‍ഷങ്ങള്‍ അധികമൊന്നും വേണ്ടിവന്നില്ല ആ പറച്ചില്‍ സത്യമായിവരാന്‍ എന്ന് ഇന്ന് തിരിച്ചറിയുന്നു. അന്നത്തെ പണിക്കാരൊക്കെ പ്രായമായി, കൊയ്യാനും മെതിക്കാനും ആളില്ലാതായി. അവരുടെ പുതുതലമുറയിലെ യുവാക്കളും യുവതികളും മറ്റു തൊഴിലുകള്‍ തേടിപ്പോയി. ഒപ്പം കൃഷിക്കാരുടെ എണ്ണവും കുറഞ്ഞു. നെല്‍കൃഷി ആദായകരമല്ലാതായി. പണിക്ക് ആളെയും കിട്ടാതായപ്പോഴേക്കും, സ്വന്തം പാടത്തിലുണ്ടായ ചെമ്പാവരിച്ചോറ് മാത്രം തിന്നിരുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വെള്ളയരിച്ചോറിലേക്ക് മാറി. ഇന്ന് നെടുവന്‍വയലിന്റെ ഭൂരിഭാഗവും തരിശായി കിടക്കുന്നു! കുറേ വയലുകള്‍ പാത്തിവെട്ടിക്കോരി വാഴകൃഷിക്കും, വെറ്റകൃഷിയ്ക്കും മറ്റുമായി ഉപയോഗിക്കുന്നു. നെല്‍കൃഷി കാണാനേയില്ല. ഞങ്ങളുടെ വയലുകളിലും സ്ഥിതി മറിച്ചല്ല.
കേരളത്തില്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്ന അരിക്ഷാമം കാണുമ്പോള്‍, അരിക്കായി നേതാക്കള്‍ ഡെല്‍ഹിയ്ക്ക് നെട്ടോട്ടമോടുമ്പോള്‍, മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്തയുണ്ട്. കേരളം ഇനി ഒരിക്കല്‍കൂടി പഴയ കൃഷിരീതികളിലേക്ക് തിരികെപ്പോകുമോ? നിലവിലുള്ള സ്ഥിതിയില്‍ അതിനുള്ള സാധ്യത വളരെകുറവാണ് എന്ന് തോന്നുന്നു. ഇവിടെ നെല്ല് വിളയിക്കാന്‍ വയലേലകള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ നമുക്ക് ഭക്ഷണക്ഷാമം അനുഭവപ്പെടുന്നത്. ആലപ്പുഴയിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്കെതിരേ ചിലര്‍ സമരം ചെയ്യുന്നു എന്ന വാര്‍ത്തകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടംതോന്നി. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കാട്ടിക്കൂട്ടുന്ന ഇത്തരം കാര്യങ്ങള്‍ സ്വന്തമായി കൃഷിതുടരുന്നവരെക്കൂടി മടുപ്പിക്കാനേ ഉതകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നില്ലല്ലോ, ഉപദേശിക്കേണ്ട നേതൃത്വങ്ങള്‍ ഒന്നും ഉരിയാടുന്നുമില്ല.
കേരളത്തിനും ഇന്ത്യയ്ക്കും മറ്റൊരു കാര്‍ഷികവിപ്ലവം അത്യാവശ്യമാണെന്നു തോന്നുന്നു. ഗര്‍വര്‍മെന്റെ തലത്തില്‍ത്തന്നെ ഇതിനായി പദ്ധതികള്‍ രൂപീകരിച്ച് മരിച്ച നെല്‍പ്പാടങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നതിന് സംശയമേതുമില്ല. കര്‍ഷകര്‍ മാത്രം വിചാരിച്ചാല്‍ ഇതിനൊരു പരിഹാരമാവില്ല, പാടങ്ങളില്‍, കൃഷിയിടങ്ങളില്‍ പണിക്കാരും ആധുനിക ഉപകരണങ്ങളും വരേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മറ്റുപലകാര്യങ്ങളിലുമെന്നപോലെ വൈകി ബുദ്ധിയുദിക്കുമ്പോഴേക്കും ഇവിടുത്തെ പാടങ്ങള്‍വല്ലതും ബാക്കികാണുമോ? പൈസ എത്രകൊടുത്താലും അരികിട്ടാനില്ല എന്നൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാവുമോ? ഉണ്ടാവാതിരിക്കട്ടെ!
കഴിഞ്ഞ അവധിക്കാലത്ത് പാലക്കാട്ടെ പാടശേഖരങ്ങളിലൂടെ നെല്‍കൃഷിയുടെ ഫോട്ടോകള്‍ ക്യാമറയിലാക്കി നടക്കുമ്പോള്‍ അവിടെ പണിചെയ്തിരുന്ന സ്ത്രീകള്‍ പറഞ്ഞ ഒരുവാചകം മനസ്സില്‍ മായാതെ കിടക്കുന്നു. “ഞങ്ങള്‍ടെയൊക്കെ കാലശേഷം ഇവിടെ ഇതൊന്നും ഉണ്ടാവില്ല കുഞ്ഞേ, ഇപ്പോ ഈ പ്പണിക്കാളില്ല ” എന്ന്. അവരുടെ വാക്കുകള്‍ സത്യമാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.
================
എന്റെ സ്വപ്നം ...
ഒരുനാള്‍ നാട്ടില്‍ താമസമാവുമ്പോള്‍, എന്റെ സ്വന്തം വയലില്‍ കൃഷിയിറക്കി അതിലുണ്ടായ നെല്ല് പുഴുങ്ങിക്കുത്തി ആ അരികൊണ്ടുണ്ടാക്കിയ ഒരു ഊണ് കഴിക്കണം. സാധിക്കുമോ ? സാധിക്കും, പരിശ്രമിച്ചാല്‍ .....
34 comments:
കേരളത്തിലും ഭക്ഷണദൌര്‍ലഭ്യം പിടിമുറുക്കുമ്പോള്‍ ചില ഓര്‍മ്മകള്‍.
കാലോചിതമായ പോസ്റ്റ്.
ഈ ഓര്‍മ്മകളെങ്കിലും നമ്മള്‍ പങ്കുവെക്കണം,
മനുഷ്യാ,നീ മണ്ണിലേക്ക് മടങ്ങുക എന്നല്ലേ അപ്പൂ.
കറന്‍സിക്ക് പഴയ ലോട്ടറി റ്റിക്കറ്റിന്റെ വില പോലുമില്ലാത്ത കാലം വരുന്നു.എന്തു കൊടുത്താലും അരി കിട്ടാനില്ലാത്ത അവസ്ഥ.അത് ഉണ്ടാവാതിരിക്കട്ടെ.
ആരെങ്കിലും കൃഷി ചെയ്ത് എന്നെ ഊട്ടും എന്ന ചിന്ത ഉപേക്ഷിക്കാന്‍ സമയമായി.അവസാനത്തെ കൃഷിസ്ഥലങ്ങളെങ്കിലും നമ്മുക്ക് ഫ്ലാറ്റുകള്‍ക്കും മറ്റും വിട്ടു കൊടുക്കാതിരിക്കാം.അവിടങ്ങളില്‍ കൊത്തി കിളച്ച് ഒരു മണി ധാന്യമെങ്കിലും ഉല്‍പ്പാദിപ്പിക്കാം.
നാം ഓരോരുത്തരും കുറ്റവാളികളാകുന്ന ഈ കാലത്തിന്റെ വിചാരണയില്‍ എത്രയും നേരത്തെ നാം തെറ്റു തിരുത്തണം.
സമാനമായ കുട്ടിക്കാലത്തിലേക്ക് ഓര്‍മ്മകളെ നയിച്ചതിനു നന്ദി.കച്ചിയുണക്കിന്റെ ചൊറിച്ചില്‍ ഒരു നിമിഷം ആസ്വദിച്ചു.
അപ്പൂ
നന്നായി.
ഇനി നമ്മുടെ കാലക്കാലേ നമ്മുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും വായിച്ചു മനസ്സിലാക്കാം
അവര്‍ തിന്നുന്ന വറ്റ് നെല്ലെന്ന ഒരു തൃണവര്‍ഗ്ഗസസ്യത്തിലെ കതിരെന്ന കുലയിലെ നെന്മണിയെന്ന കായക്കകത്തെ വിത്തു വേവിച്ചാണുണ്ടാവുന്നതെന്ന്!
ഇനി പോകെപ്പോകെ ഓര്‍മ്മകള്‍ മാത്രമെ ബാക്കിയുണ്ടാവുള്ളു....നന്നായിട്ടെഴുതിയിരിക്കുന്ന...:)
നന്നായി എഴുതിയ പോസ്റ്റ്...
വളരെ നല്ലൊരു പോസ്റ്റ്.
ഇനിയിതൊക്കെ ഇങ്ങിനെ പോസ്റ്റുകളിലും മ്യൂസിയത്തിലും ഒക്കെ കാണുകയുള്ളോ എന്നൊരു പേടിയും. :(
ഈ കുറിപ്പുകള്‍ ഏറെ നന്നായി...
നന്നായിട്ടുണ്ട് മാഷെ ഗൃഹാതുരതനിറഞ്ഞ ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും ഉണ്ട്..
എന്റെ ഓര്‍മകള്‍ക്ക് ഞാന്‍ ചിറക് കൊടുക്കുകയാണ്..
പുഴകളും ഇടത്തോടുകളും വയലേലകളും നെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ ഗ്രാമത്തിലേയ്ക്ക്....
അദ്ധ്വാനിക്കാതെ എങ്ങിനെ ആഹരിക്കാം എന്ന് ആലോചിക്കുമ്പോഴാണ് ഇയ്യാളുടെ ഒരു...
കൊയ്ത്ത് കഴിഞ്ഞു പാടം പൂട്ടുമ്പോഴുള്ള
ആ ഗന്ധം അപ്പുവേട്ടന്റെ ഈ ലേഖനം വായിച്ചപ്പോള്‍
മനസില്‍ ഒഴുകി യെത്തി
എവിടെയോ നഷ്ട്പ്പെട്ട ബാല്യമെന്നപോലെ
ഈ ഓര്‍മ്മക്കളും ഇന്നും നമ്മുക്കന്യം
തന്നെ അപ്പുവേട്ടാ
മറ്റൊരു കാലത്തേയ്ക്കും സ്ഥലത്തേയ്ക്കും യാത്രചെയ്തതുപോലെ!
ഈയൊരു കാറ്ഷീകസംസ്കാരത്തിന്റെ ചിത്രം ഒരു പത്തൊ പതീനഞ്ചോ കൊല്ലം കഴിയുമ്പോള്ള് പൂറ്ണ്ണമായും തുടച്ചുമാറ്റപ്പെട്ടേക്കും.സൂചനകള്‍ വ്യക്തമായിത്തുടങ്ങിയല്ലോ.
പേരുപോലെ തന്നെ ഇത് എനിക്കുമൊരു ഓര്‍മ്മച്ചെപ്പായി...
ചേറിന്റെ സുകൃതങ്ങളറിഞ്ഞ അധികം വിദൂരമല്ലാത്ത ഒരു ബാല്ല്യം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി. 200 പറ ഒരു പൂവിന് വിളവെടുത്തിരുന്ന എന്റെ തറവാട്ടില്‍ ഇപ്പോള്‍ അരി മേടിച്ച് ഭക്ഷണം കഴിക്കുന്നു...
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ അതേ ‘പാടത്തു’നിന്ന് കൈയെത്തും ദൂരത്തിലുണ്ടായിരുന്ന ഇളനീര്‍ ഇട്ടുകുടിച്ചു.
ഇനി നാളേയൊരിക്കല്‍ അവിടെ നിന്ന് ഒട്ടുപാല്‍ വലിച്ച് ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിക്കുന്നു.
ക്രിഷിയുടെ വിവിധ വശങ്ങളെക്കുറിച്ച് മരിച്ചു പോയ അച്ചമ്മ പറഞ്ഞു തന്നിരുന ചില കാര്യങ്ങളൊഴിച്ചാല്‍ തികച്ചും അപരിചിതമായ ഒരു ലോകത്തെക്കുറിച്ചാണ്, നല്ലൊരു വര്‍ണ്ണ ചിത്രം വരച്ചു കാട്ടുന്ന പൊലെ[ചിത്രങ്ങളുടെ സഹായത്തോടെ] അപ്പൂ ഇവിടെ വിവരിച്ചത്. പലരോടും ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല്ല ഒരു വിവരണം കിട്ടിയിരുന്നില്ല. അതിനേക്കാള്‍ കൂടുതല്‍ ഗ്രിഹാതുരത്വമുണര്‍ത്തുന്ന അനുഭവങ്ങളും. ആ കളീത്തറയില്‍, ഈ ലോകം ഒരു ഒറ്റമുറിത്തറവാടെന്ന പോലെ, ആകാശം നോക്കിയുള്ള ആ കിടപ്പ്, ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള എനിക്ക് ശരിക്ക് കാണാം. ഇങ്ങിനി തിരിച്ചു വരാത്ത നല്ല കാലങ്ങള്‍. അച്ച്മ്മ പാടിത്തന്ന അഒരു പാട്ട് ഓര്‍മ്മ വരുന്നു
‘അരികുറുകചെറുകുറുക ജീരകചെമ്പക-
വിത്തെല്ലാം വാരി പാകുന്നെ
തിത്തന്നം തെയ്യന്നം തെയ്യന്നം താരക..
പറിക്കുന്നെ ഞാറു പറിക്കുന്നെ
പിടിഞാറുകെട്ടി എറിയുന്നെ
തിത്തനം തെയ്യന്നം തെയ്യന്നം താരക..
എന്റെ പിടിത്താളു കണ്ടപ്പ തമ്പുരാന്‍
പമ്പരം പോലൊരു കണ്ണുരുട്ട്
എന്റച്ഛന്‍ നെല്ലിന് കാവലിരുന്നപ്പൊ
തമ്പുരാ മാളിക മേടേല്’
അപ്പുവേട്ടാ...
മനോഹരമായ, ഒരുപാട് ഓര്‍മ്മകള്‍ നല്‍കുന്ന മണ്ണിന്റെ മണമുള്ള, ഗൃഹാതുരമായ ഒരു പോസ്റ്റ്.
1991 ല്‍ എടുത്ത ചിത്രങ്ങള്‍ ആണെന്നു കൂടി വായിച്ചപ്പോള്‍ ആകെയൊരു സുഖം. ടീ.വി.യും ഇന്റര്‍നെറ്റും ഒന്നുമില്ലാതിരുന്ന ആ കുട്ടിക്കാലത്തിലേയ്ക്ക് വീണ്ടും ഒരിയ്ക്കല്‍ കൂടി തിരിച്ചു പോയി.
ഇത്തരം ഓര്‍മ്മകളെങ്കിലും മരിയ്ക്കാതിരിയ്ക്കട്ടെ.
അപ്പൂസ് പോസ്റ്റൊന്നുമിടാതെ എവിടെ ഒളിഞ്ഞിരിക്കുകയാണെന്ന് ആശ്ചര്യപ്പെട്ട് എന്തുപറ്റി എന്ന് ആലൊചിച്ചിരിക്കുമൊഴാണ്‍ ഇതു കാണുന്നത്.
നല്ല ഏ ക്ലാസ്സ് പോസ്റ്റ്! അങ്ങനൊരുകാലത്തിനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. :)
ചാത്തനേറ്:പോസ്റ്റ് വായിച്ച് പകുതിയാകുമ്പോഴോര്‍ത്തു അവസാനം ഇങ്ങനെയാവും എന്ന്. :(
അപ്പൂ കഴിഞ്ഞ കാലത്തേക്ക് കൊണ്ട് പോവുന്നു ഈ പോസ്റ്റ്. കുഞ്ഞുതോര്‍ത്തുടുത്ത് ഉഴുന്ന കാളകളുടെ പിന്നാലെ ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കൃഷി ആദായകരമല്ലാതായപ്പോള്‍ ആ സ്ഥലവും തരിശായി കിടക്കുന്നു.
നല്ല പോസ്റ്റ്.
നെല്ലിന്‍റെ മണം പകരുന്ന എഴുത്ത്
ഒപ്പം ആസന്നമായ ഒരു വിപത്തിനെ കുറിച്ചുള്ള ആധിയും പങ്ക് വെക്കുന്നു.
നല്ല ലേഖനം
നല്ല പോസ്റ്റ് :)
പാടവും വയലും കൃഷിയുമെല്ലാം പഴയ തലമുറയുറ്ടെ ജീവിതത്തിന്റെ സുഗന്ധങ്ങളായിരുന്നു..
ഇന്ന് അത് വെറും പുഷ്പങ്ങള്‍ മാത്രമാണ് കായ്കളും സുഗന്ധവുമില്ലാതെ..
നഷ്ട്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ആഴം ഓര്‍മപെടുത്തുന്ന പോസ്റ്റ്,ഒപ്പം ഭയാനകമായ അരക്ഷിതാവസ്ഥയിലേക്കാണ് നാം പടിയിറങ്ങികൊണ്ടിരിക്കുന്നത് എന്നതും...
പിന്നെ ആദ്യഭഗത്തെ പ്ടങ്ങള്‍ കണ്ടപ്പോള്‍ ഇത് അപ്പുഎടുത്തത് തന്നെയാണോ എന്ന് സംശയിച്ചു..പിന്നെ കാര്യം പിടികിട്ടി...
നന്ദി..
ഒരു നഗരമധ്യത്തില്‍ ജനിച്ചു വളരുന്ന ഞാനും അപ്പൂന്റെ ഈ പോസ്റ്റിലൂടെ ഗ്രാമീണ ഭംഗി സംകല്പിച്ചാസ്വദിച്ചു. നല്ല പോസ്റ്റ്. അപ്പൂന്റെ മക്കള്‍ വലുതായി ഈ പോസ്റ്റ് വായിക്കുമ്പോള്‍ എന്തു രസമായിരിക്കും അവര്‍ക്ക്. വാസ്തവത്തില്‍ ഈ പോസ്റ്റ് ഇപ്പോഴത്തെ വായനക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ഭാവിയിലേക്കുള്ളതാണ്.
സമ്പൂര്‍ണ്ണക്രാന്തി വിദ്യാലയിത്തില്‍ ഒരു ശീലമുണ്ട്, ക്ലാസ്സുകളിലോ മറ്റ് പ്രധാനപ്പെട്ട ഏതൊരു തലത്തിലോ ആക്റ്റിവിറ്റീസ് നടക്കുമ്പോള്‍ വിദ്യാലയത്തിലുള്ള ആരും ഭക്ഷണപാചകമോ മറ്റു സാമൂഹ്യസേവന പരിപാടികളോ ചെയ്ത് അവരുടെ പങ്കാളിത്തം മേല്പറഞ്ഞ ആക്റ്റിവിറ്റികളില്‍നിന്ന് മാറ്റി നിറുത്താന്‍ പാടില്ല.. ഇങനെ ചെയ്യാനുള്ള കാരണം, നമ്മളോടൊപ്പം തന്നെ സമൂഹത്തില്‍ ജീവിയ്ക്കുന്നവര്‍ നമുക്കുവേണ്ടി സേവനം ചെയ്യുമ്പോള്‍ നാം അവരെ മാറ്റിനിര്‍ത്തുകയും മറ്റ് ഉയര്‍ന്ന തലങ്ങളിലെവിടെയോ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും ചെയ്യുന്ന പ്രവണത കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഇതാണ്.
അപ്പുവിന്റെ ഡീറ്റെയില്‍ഡ് ആയുള്ള കൃഷിയിറക്കല്‍ ക്രിയകള്‍ ഒരു നൊസ്റ്റാല്‍ജിയ ഫീലിംഗ് തരുന്നുണ്ടെങ്കിലും മേല്പറഞ്ഞ ഒരു കമന്റുപോലെ ഭാവിയിലേയ്ക്ക് എടുത്തുവയ്ക്കാനുള്ള ഒരു ഓര്‍മ്മകുറിപ്പ് മാത്രമായി ഇതിനെ കാണുന്നതാണ് ഈ വിഷയത്തിന്റെ തന്നെ ശാപം.. പണ്ടത്തെ ചില വീടുകളില്‍ സ്റ്റഫ് ചെയ്തുവച്ച കലമാനിന്റെയും കാട്ടുപോത്തിന്റെയും തലകള്‍ കണ്ട് ചോദിയ്ക്കുന്ന കുട്ടികളോട് അതിനെ നായാടിപ്പിടിച്ച കഥകള്‍ പറയുന്നപോലെ, വരാനിരിയ്ക്കുന്ന (ഓള്‍മോസ്റ്റ് സമാഗതമായ) ഒരു വന്‍ വിപത്തിന്റെ വിലാപക്കുറിപ്പ്/ചരമഗാഥ പോലെ എഴുതിയ ഒരു കുറിപ്പ്.... അങ്ങനെ വെറുതെ എഴുതിവച്ച് മക്കളെ വായിച്ചുകേള്‍പ്പിയ്ക്കുക മാത്രമാണോ ഈ പോസ്റ്റിന്റെ ധര്‍മ്മം..എന്തോ, അതു പോരെന്നു എനിയ്ക്കു തോന്നുന്നൂ..
ആദ്യമായി ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ അപ്പു പാടത്തേയ്ക്കിറങ്ങിയത് കൈയ്യില്‍ കാമറയുമായല്ലേ, അത് ഒരു കലപ്പയാവാതിരുന്നതെന്തേ? എല്ലാവര്‍ക്കും സംഭവിച്ചത് ഇതുതുതന്നെ...കുതിച്ചുയരുന്ന തീവിലയുള്ള അരിയുടെ കൃഷി മാത്രമെന്തേ ആദായകരമല്ലാതെ?
കേരളം ഇനി ഒരിക്കല്‍കൂടി പഴയ കൃഷിരീതികളിലേക്ക് തിരികെപ്പോകുമോ? (ഈ പറയുന്ന നമ്മളൊക്കെ കേരളീയര്‍ തന്നെ അല്ലെ, ഒത്തുപിടിച്ചാല്‍ മലയും പോരും.. പക്ഷെ നമ്മള്‍ എന്തിനാ ശ്രമിയ്ക്കണേ അല്ലെ? (എനിയ്ക്കിപ്പൊ തന്നെ അരി വേണമെന്നില്ല, ചപ്പാത്തി ആയാലും എനിക്കു ദഹിയ്ക്കും! ഹേര്‍..ര്‍..ര്‍ (എമ്പക്കം) ഹഹ) വ്യാകുലത നല്ലതിന്.. പക്ഷെ, മേല്പറഞ്ഞ വിപത്തിനെ നേരിടാന്‍ അതുമാത്രം പോരല്ലോ.. തുനിഞ്ഞിറങ്ങണം, പക്ഷെ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരു തയ്യാറാവും?..
മറ്റു തൊഴിലുകള്‍ തേടിപ്പോയ കര്‍ഷകരുടെ പുതുതലമുറയിലെ യുവാക്കളും യുവതികളും തിരികെ വരുമോ? വളര്‍ന്നുവരുന്ന “നമ്മുടെ“ കുഞ്ഞുങ്ങളടക്കമുള്ള പുതിയ തലമുറയെ ഇതിനായി സ്വരുക്കൂട്ടാന്‍ നമ്മള്‍ തയ്യാറാവുമോ? ഇല്ലെങ്കില്‍,
കര്‍ഷകര്‍ മാത്രം വിചാരിച്ചാല്‍ ഇതിനൊരു പരിഹാരമാവില്ല, പാടങ്ങളില്‍, കൃഷിയിടങ്ങളില്‍ പണിക്കാരും ആധുനിക ഉപകരണങ്ങളും വരേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മറ്റുപലകാര്യങ്ങളിലുമെന്നപോലെ വൈകി ബുദ്ധിയുദിക്കുമ്പോഴേക്കും ഇവിടുത്തെ പാടങ്ങള്‍വല്ലതും ബാക്കികാണുമോ? എന്നു വ്യാകുലപ്പെടാന്‍ വംശനാശം വന്ന സ്പീഷിനെ പോലെ സോ കാള്‍ഡ് കര്‍ഷകരുമുണ്ടാവില്ല, ചോറൂട്ടിയ നെല്പാടങ്ങളും.
സുമേഷ്, ഈ കമന്റിന് വളരെ നന്ദി.
നെല്‍കൃഷിയെക്കുറിച്ചുള്ള ഈ ആകുലത ഒരു പോസ്റ്റിലാക്ക് സ്റ്റഫ് ചെയ്ത് ഭാവിയിലേക്ക് സൂക്ഷിച്ചുവയ്ക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. ഇപ്പോഴത്തെ ഭക്ഷ്യ ദൌര്‍ലഭ്യാവസ്ഥയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇതിനെപ്പറ്റി നാട്ടില്‍ ചെറിയ തോതിലെങ്കിലും ഒരു അവബോധം ഉണ്ടാകുന്നു എന്നാണ് കേട്ടത്. നല്ലകാര്യം.
പാടങ്ങളില്‍ മുഴുവന്‍ ഒന്നിച്ച് കൃഷി നിര്‍ത്തിയപ്പോള്‍ അതില്‍ ആ പാടവും പെട്ടു. നമുക്കുള്ളതുമാത്രമെങ്കിലും നമുക്ക് കൃഷിചെയ്യാമല്ലോ എന്ന് അന്വേഷിച്ചപ്പോള്‍ അറീഞ്ഞത്, ഒന്നിച്ചുകിടക്കുന്ന പാടശേഖരങ്ങളില്‍ വേറിട്ട് ഒരെണ്ണത്തില്‍ മാത്രം കൃഷിയിറക്കാന്‍ സാധിക്കില്ല എന്നാണ്. എനിക്ക് ഇതേപ്പറ്റി ആധികാരികമായി പറയാനറിയില്ല. ഒരു വയലിലെ ആകെ ജലലഭ്യത, കീടനിയന്ത്രണം തുടങ്ങിയവ ഫലപ്രദമാവാന്‍ ഒന്നിച്ച് എല്ലാ പാടങ്ങളും കൃഷിചെയ്യണം എന്നാണറീയാന്‍ കഴിഞ്ഞത്. കര്‍ഷകരും കാര്‍ഷിക ഉദ്യോഗസ്ഥരും ആരും ബ്ലോഗിലില്ലേ, ഒരു അഭിപ്രായം ഇതേപ്പറ്റി ആധികാരികമായി പറഞ്ഞുതരാന്‍?
നാട്ടില്‍ താമസിക്കുമ്പോള്‍ പറമ്പില്‍ എന്തെങ്കിലും കൃഷി ചെയ്യുവാന്‍ എനിക്ക് താല്പര്യമുണ്ട്. ചെയ്യാറുമുണ്ട്. പക്ഷേ നെല്‍കൃഷിയും മറ്റും ഒറ്റയ്ക്ക് ചെയ്യാനൊക്കില്ല. മറ്റേതു മേഖലയും പോലെ അതില്‍ തൊഴില്‍ ചെയ്തു പരിചയമുള്ള തൊഴിലാളികളുടെ സഹായം കൂടിയേതീരൂ.
വളരെ ഹൃദ്യമായകുറിപ്പ്.മനസ്സിന്റെ ഏറ്റവും സംവേദനക്ഷമമായ ചിലയിടങ്ങളില്‍ ഒരു വിങ്ങല്‍.
കുട്ടിക്കാലം മുതലേ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു കൃഷി.
ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കരുതെന്നു നിശ്ചയിച്ച ഒരു സമയത്ത് നെല്‍കൃഷിയും ചെയ്തിരുന്നു.എന്റെ ഒരു പഴയപോസ്റ്റില്‍ ഞാനെഴുതിയിട്ടുണ്ട് എനിക്കു തോന്നുന്നത് ഇനികഴിയില്ലെന്നാണ്. തിരിക്കുണ്ടും,ചേരക്കുണ്ടും മൂടി,അന്ത്യാളങ്കാവു കാണാതായി, ഒരുപാടുസ്മരണകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളിലൂടെ വടക്കേകുന്നുകളുടെ മാംസം ചുരണ്ടി നിറച്ച് ടിപ്പര്‍ ലോറികളോടിത്തുടങ്ങി.പഴയകാലം വരണമെന്നു ഞാനാഗ്രഹിക്കില്ല. എങ്കിലും കൃഷിയോടൊപ്പമുണ്ടായിരുന്ന കുറച്ചുകാലം, അത് കാമുകിയോടൊപ്പമെന്നപോലെ ഹൃദ്യമായൊരു സ്മരണയാണ്.
ഈ പോസ്റ്റ് വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി. വഴിപോക്കന്‍, കരീംമാഷ്, മൂര്‍ത്തി, യാരിദ്, ഇഞ്ചിപ്പെണ്ണ്, ശിവ, ശ്രീ, അത്കന്‍, അനൂപ്, മിന്നാമ്മിനുങ്ങ് സജി, സ്വപ്നാടകന്‍, കുട്ടീച്ചാത്തന്‍, ഇത്തിരി, അഗ്രജന്‍, തറവാടി, ഷാഫ്, കാവലാന്‍ ... നന്ദി.
രാധേയന്‍, സന്ദര്‍ശനത്തിനു നന്ദി.
ആരെങ്കിലും കൃഷി ചെയ്ത് എന്നെ ഊട്ടും എന്ന ചിന്ത ഉപേക്ഷിക്കാന്‍ സമയമായി എന്ന അഭിപ്രായത്തോട് യോജിക്കുന്നു. നമ്മളാല്‍ കഴിയുന്നത് ഇനിയെങ്കിലും ചെയ്തേ മതിയാവൂ.
ഭൂമിപുത്രി, സന്ദര്‍ശനത്തിനു നന്ദി.
എനിക്കും ഈ ഭയം ഉണ്ട്. ഇപ്പോള്‍ത്തന്നെ ഇതിന്റെ സൂചനകള്‍ വളരെ വ്യക്തമാണല്ലോ.
ലക്ഷ്മി,
സന്ദര്‍ശനത്തിനും ഈ കമന്റിനും നന്ദി. നെല്‍കൃഷിയെപ്പറ്റി വിശദാമായി മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നു കേള്‍ക്കുന്നതില്‍ സന്തോഷം. കുട്ടിക്കാലത്ത് അച്ചമ്മ പഠിപ്പിച്ചുതന്ന ആ പാട്ട് ഇപ്പോഴും ഓര്‍മ്മയുണ്ടല്ലോ! വളരെ നന്നായിരിക്കുന്നു - ഞാനിത് കേട്ടിട്ടിലലയിരുന്നു.
അങ്കിള്‍,
നഗരജീവിതത്തിനിടയില്‍ ഇതൊന്നും അറിയാന്‍ പാടില്ലായിരുന്നു എന്നോ! ഭാവിതലമുറകള്‍ക്ക് വായിക്കാന്‍ മാത്രമായി അല്ല ഞാനിത് ഇവിടെ കുറിച്ചിട്ടത്. നമ്മളെ എല്ലാവരേയും വിഴുങ്ങുവാനായി അടുക്കുന്ന ഒരു വിപത്തിനെ ചൂണ്ടിക്കാണിക്കുവാന്‍ കൂടിയായിരുന്നു ഈ ഓര്‍മ്മക്കുറിപ്പ്.
സഞ്ചാരീ, സന്ദര്‍ശനത്തിനു നന്ദി. തേ, പാടങ്ങള്‍ തെങ്ങിന്‍ തോപ്പുകളായിമാറിയതുപോലെ വീണ്ടും അവ റബ്ബര്‍ എസ്റ്റേറ്റുകളായി മാറാതിരിക്കട്ടെ.
അപ്പൂസ് ജി..
പടം കണ്ട് മനസ് അങ്ങ് കുളിര്‍ത്തു.. വിവരണം കണ്ട് വീണ്ടും കുളുര്‍ത്തു. ബാല്യം ഓര്‍മ്മ വന്നു
എന്റെ അടുത്തും ഉണ്ടായിരുന്നു പാടവും തെങ്ങും എല്ലാം..
ഇന്ന് എല്ലാം നികത്തി..
പുതിയ വിപ്ലവത്തിനു വഴിയൊരുക്കു പച്ചപ്പും പാടവും മാറി. പിച്ചച്ചട്ടീയുമായി അരിവണ്ടിക്കു കാത്തിരിക്കുന്നു നാം. ഇന്ന് ആന്ധ്രയിലെ വണ്ടി കാത്ത്. നാളെ ആസ്റ്റ്രേലിയയില്‍ വണ്ടിക്ക്. മറ്റന്നാള്‍ ഏതോ അന്യഗ്രഹത്തിലെ വണ്ടിക്ക്.
കോണ്‍ക്രീറ്റുകൊണ്ട് ആഹാരം ഉണ്ടാക്കാന്‍ ആരെങ്കിലും കണ്ടുപിടിച്ചെങ്കില്‍
നല്ല ഓര്‍മ്മകള്‍. ഫോട്ടോ ഇല്ലെങ്കില്‍കൂടി ഓരോ രംഗങ്ങളും വരികളിലൂടെ കാണിച്ചു തരുന്ന എഴുത്ത്. വളരെ നന്നായി.
പടവൊന്നിച്ച് വിളവിറക്കുന്നതുപോലെ കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, ഒന്നിച്ച് പ്രവര്‍ത്തിയ്ക്കാന്‍ സജ്ജരായ നല്ല മനസ്സുകള്‍ വിചാരിച്ചാല്‍ സാധ്യമാകുന്നതേ ഉള്ളു.. നെല്‍കൃഷിയെന്ന സ്വപ്നം.
പക്ഷേ.. അതിലേയ്ക്കായി, നമ്മളാല്‍ ആകുന്നത് ചെയ്യുന്നതോടൊപ്പം, അടുത്ത തലമുറയില്‍ കൂടി ഈ താല്പ്പര്യങ്ങളുടെ വിത്തുകള്‍ പാകാനുള്ള ചുമതലയും സ്വയം ഏറ്റെടുക്കണം.
തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിലും, നല്ല കൃഷിക്കാരായി ജീവിയ്ക്കുന്ന ചിലരെ എനിയ്ക്ക് അടുത്തറിയാം.
ശ്രീ. ഒ.എന്‍.വി. പാടിയതുപോലെ,
..ഇളയിലവര്‍ തന്‍ കുലമനാകുലം വാഴട്ടെ,
ഇദ്ധരയിലെ സ്നേഹ സരയുവായൊഴുകട്ടെ..
അപ്പൂ,
ആരെങ്കിലുമൊക്കെ ഒന്നു തുനിഞ്ഞിറങ്ങിയാല്‍ തീരുന്ന് പ്രശ്നമേയുള്ളു നാട്ടില്‍ എന്നൊക്കെ ഒരു ആവേശത്തിന്റെ പുറത്ത് തോന്നി പോകാറുണ്ട്, പലപ്പോഴും.
പക്ഷെ, അവസാനത്തെ വാചകമാണെന്റെ മനസ്സിലും. പരിശ്രമിയ്ക്കണം, അണ്ണാറകണ്ണന്റെയത്രയെങ്കിലും എന്തെങ്കിലും ചെയ്യണം.
വേറെയാരേം ഒന്നിനും ചെയ്യാന്‍ നിര്‍ബന്ധിയ്ക്കണ്ട, പക്ഷെ നമുക്കു പറ്റുന്നത് നമ്മളങ്ങു ചെയ്യുക എന്നാണിപ്പോളത്തെ ഒരു മനോനില.
പോസ്റ്റ് വായിച്ചിട്ട് വല്ലാത്തൊരു പ്രചോദനം, ആഹ്ലാദം.
may god helps ur dreams come true
ente blog onnu
vaayikkaamo?
www.dreamscheleri.blogspot.com
ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/
HAI,
YOU SAID THAT TRUTH.WE NEVER LIKE OUR KIDS TO BE FARMERS.OUR PARENTS DID THE SAME.IN THAT SITUATION WE CAN DREAM ABOUT EVERYTHING.EVERYBODY LIKES WHITE COLLAR JOBS?
Post a Comment