‘രാക്ഷസ‘ കേരളത്തിലെ സാക്ഷരര്‍

>> Monday, October 29, 2007

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥിസംഘട്ടനത്തിനിടെ തലയക്കടിയേറ്റ് ഒരു എ.എസ്.ഐ ദാരുണമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടുകൂടിയാണു കേട്ടത്. എസ്.എഫ്.ഐ - എ.ബി.വി.പി സംഘട്ടനത്തിനിടെ, ചങ്ങനാശ്ശേരി എ.എസ്.ഐ. ഏലിയാസാണ് കൊല്ലപ്പെട്ടത്.

ബോംബ് സ്ഫോടനങ്ങളും, പെണ്‍‌വാണിഭവും, ആത്മഹത്യയുമൊക്കെ പതിവുവാര്‍ത്തകളായ ഇക്കാലത്ത് ഇതും ഒരു സാധാരണ വാര്‍ത്തയായി കണക്കാക്കി മലയാളിയും, മലയാളമാധ്യമങ്ങളും അടുത്ത തലക്കെട്ടുകളിലേക്ക് കടന്നു. അല്ലെങ്കിലും രാഷ്ട്രീയക്കാരും, സമൂഹത്തിലെ ഉന്നതന്മാരും പരസ്പരം നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ക്കു പിന്നാലെ സമയം ചെലവാക്കാനാണല്ലോ നമുക്കു താത്പര്യം. വികസനവും, സ്വയം‌പര്യാപ്തതയും ഒന്നും ഒരു വിഷയമേഅല്ല ഭരണകൂടത്തിനും, അവിടേയ്ക്കേറാന്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്കും.

ബാക്കിയെല്ലാജനവിഭാഗങ്ങള്‍ക്കും, സംഘടനകള്‍ക്കും എന്തുസംഭവിച്ചാലും ചോദിക്കാനും പറയാനും ആളുള്ളതുപോലെ പോലീസുകാര്‍ക്കില്ലാത്തതിനാലാണോ ഏതു പാര്‍ട്ടികള്‍ മാറിമാറിഭരിച്ചാലും പോലിസിന് എപ്പോഴു ഏറും തല്ലും അടിയും കൊള്ളുന്നത്? ഇപ്പോളിതാ വന്നുവന്ന് നിയമം സംരക്ഷിക്കേണ്ട പോലീസിന്റെമേലും അക്രമങ്ങള്‍ അരങ്ങേറാന്‍ തുടങ്ങുംവിധം അധഃപ്പതിച്ചിരിക്കുന്നു നമ്മുടെ നാട്. ഈ വ്യവസ്ഥിതി കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കേ കാര്യങ്ങള്‍ എത്തിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണോ വേണ്ടയോ എന്നത് കുറേക്കാലങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയ ചര്‍ച്ചയാണ്. കുട്ടിരാഷ്ട്രീയം വേണം എന്നാഗ്രഹിക്കുന്ന രാഷ്ട്രിയ നേതൃത്വങ്ങള്‍ പറയുന്നകാരണങ്ങളിലൊന്ന് ജനാധിപത്യ സംവിധാനം വളര്‍ന്നുവരുന്ന തലമുറയ്ക്ക് “മനസ്സിലാവാന്‍” ഇതത്യാവശ്യമാണ് എന്നതാണ്. ഇതിലെത്രത്തോളം ശരിയുണ്ട്? ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങളീല്‍ വളര്‍ന്നുവരുന്ന കുട്ടീകള്‍ക്ക് ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് എങ്ങനെയാണെന്നറീയാന്‍ ഇത്തരമൊരു ഡ്രസ് റിഹേഴ്സല്‍ വേണമോ? ഒരിക്കലുമില്ല.

പിന്നെ ആര്‍ക്കാണ് ഇവരെക്കൊണ്ട് ആവശ്യം? പാര്‍ട്ടികള്‍ക്കുതന്നെ. നേതൃത്വം പറയുന്നതെന്തും അപ്പടിപ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അണികളെ സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനു പിന്നിലുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?

ഏതായാലും ബഹളങ്ങള്‍ക്കിടയില്‍പ്പെട്ട് നിരപരാധിയായ ഒരു പോലീസുകാരന്റെ ജീവന്‍ പൊലിഞ്ഞു. മൂന്നുകുട്ടികള്‍ അച്ഛനില്ലാത്തവരായി. ഒരു കുടുംബം അനാഥമായി. നഷ്ടം ആ നിരപരാധികള്‍ക്കു മാത്രം. അവരുടെ തീരാനഷ്ടത്തിന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി സര്‍ക്കാരും ബാധ്യതകള്‍ തീര്‍ത്തിരിക്കുന്നു. ശുഭം!!

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇനിയും തുടരും. നിരപരാധികള്‍ ഇനിയും മരിക്കും. രക്തസാക്ഷികളുടെ എണ്ണം കൂടും. അതില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താലും ബന്ദും നടത്തും. അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പുകളും നടത്തും..... റോഡുകള്‍ കുഴികളായി തുടരും...പവര്‍ക്കട്ടുകള്‍ ഒരിക്കലും അവസാനിക്കാത്ത ഒരു ചടങ്ങാകും...വികസനം വേണ്ട സര്‍വ്വ മേഘലകളും ശോച്യമായിത്തന്നെ തുടരുകയും ചെയ്യും..... അല്ലെങ്കില്‍ ആര്‍ക്കുവേണം ഈ വികസനം? കഴിവുള്ളവര്‍ മറ്റുനാടുകളില്‍പ്പോയി ജീവിക്കട്ടെ. അവിടൊക്കെ വികസനമുണ്ടല്ലോ.

“ജനാധിപത്യം“ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നോ, അതുവേണ്ടരീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നോ ഇന്നും അറിയാത്ത സാക്ഷര, അല്ല രാക്ഷസ കേരളമേ, ലജ്ജിക്കൂ..... നിന്റെ തലയിലെഴുത്ത് എന്നും ഇങ്ങനെതന്നെയാവാ‍നാണ് സാധ്യത! സാക്ഷരമാവാതെ തുടരുന്നതായിരുന്നു ഇതിലും നല്ലത്.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP