My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര

>> Sunday, September 27, 2009

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് (09-09-09) പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെപ്പറ്റി ‘അപ്പൂന്റെ ലോകം’ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ 'ദുബായ് മെട്രോ ഭാവിയിലേക്ക്’ എന്ന ലേഖനത്തിലെ കമന്റുകളില്‍ വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നതാണ് മെട്രോയിലെ ഒരു യാത്രയുടെ ചിത്രങ്ങളോടുകൂടിയ വിവരണംകൂടി ഒരു പോസ്റ്റായി ഇടണം എന്നത്. ചിത്രങ്ങള്‍ വലുതായി കാണിക്കുവാനുള്ള സൌകര്യം പരിഗണിച്ച് ഈ ബ്ലോഗില്‍ ഇത് ആദ്യലേഖനത്തിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

Courtesy: Gulf News


ദുബായ് മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ദിവസേന കാണുന്നുണ്ടെങ്കിലും അതിന്റെ നിര്‍മ്മാണമേഖലയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ മെട്രൊസ്റ്റേഷനുകളുടെ ഉള്‍വശത്തെ സൌകര്യങ്ങളും ട്രെയിനുകളുടെ ഉള്‍വശവും മറ്റും അപരിചിതമായ വസ്തുക്കളായിത്തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. മെട്രോയുടെ ഉത്ഘാടനത്തോടനുബന്ധിച്ചുണ്ടായിരുന്ന ജനത്തിരക്കും ആവേശവും ഒന്നുകുറഞ്ഞിട്ട് യാത്രയാവാം എന്നു കരുതി പത്തുദിവസത്തോളം കാത്തിരുന്നു. അങ്ങനെ ഈദിന്റെ അവധിദിനങ്ങളില്‍ ആദ്യത്തേതില്‍ ഞങ്ങള്‍ ദുബായ് മെട്രോയിലെ ആദ്യയാത്രയ്ക്കായി പുറപ്പെട്ടു. രാവിലെ ഒന്‍പതുമണി ആയതേ ഉള്ളതിനാല്‍ റോഡില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു; കുട്ടികള്‍ മെട്രോ ട്രെയിനില്‍ യാത്രചെയ്യാനുള്ള ആവേശത്തിലും.

ഇതൊരു ഉല്ലാസയാത്രമാത്രമായിരുന്നതിനാല്‍ മെട്രോയുടെ ടെര്‍മിനല്‍ സ്റ്റേഷനായ റഷീദിയ സ്റ്റേഷന്‍ മുതല്‍ 52 കിലോമീറ്റര്‍ അകലെയുള്ള നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ വരെ പോയി തിരികെവരുക എന്നതുമാത്രമായിരുന്നു പ്ലാന്‍. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ട്രെയിന്‍ 60 മിനുറ്റുകള്‍കൊണ്ട് ഈ യാത്രപൂര്‍ത്തീകരിക്കും. റഷീദിയ സ്റ്റേഷനോട് അനുബന്ധിച്ച് RTA പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പത്തുനിലകളിലായി ക്രമീകരിച്ചിരിക്കുന്ന കാര്‍പാര്‍ക്കിംഗിലേക്ക് കടക്കുമ്പോള്‍ അവിടെ അത്രവലിയതിരക്കൊന്നും കണ്ടില്ല. മെട്രോസ്റ്റേഷനുകളുടെ ഡിസൈനുകളുമായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നു നില്‍ക്കുന്ന സൌകര്യങ്ങളോടു കൂടിയ ഈ പാര്‍ക്കിംഗ് കെട്ടിടവും കാഴ്ചക്ക് വളരെ മനോഹരം തന്നെ. ഗ്രൌണ്ട് ഫ്ലോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. സ്റ്റേഷന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് എത്തിക്കുവാന്‍ ഉദ്ദേശിച്ചുള്ള 'F' നമ്പര്‍ സീരീസിലുള്ള ഫീഡര്‍ ബസുകള്‍ അവിടെയാണ് എത്തുന്നത്.

ഒന്നാം നിലമുതലുള്ള ലെവലുകള്‍ പബ്ലിക് കാര്‍പാര്‍ക്കിംഗിനു വേണ്ടിയുള്ളതാണ്. ബഹുനില കാര്‍പാര്‍ക്കിഗ് സൌകര്യം ദുബായിയില്‍ പുതുമയുള്ളതല്ലെങ്കിലും ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തോടനുബന്ധിച്ചുള്ള ഇത്തരം ഒരു കാര്‍പാര്‍ക്ക് ആദ്യത്തേതാണ്.

മെട്രോ ഉപയോക്താക്കള്‍ക്ക് കാര്‍പാര്‍ക്കിംഗ് നിലവില്‍ സൌജന്യമാണ്. ഞങ്ങളുടെ കാര്‍ സൌകര്യപ്രദമായ ഒരിടത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം ഞങ്ങള്‍ സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി. വിശാലവും മനോഹരവുമായ ഒരു ബ്രിഡ്ജ് -കോറിഡോര്‍ കാര്‍ പാര്‍ക്കിങ്ങിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. അതിന്റെ ചിത്രമാണ് താഴെ.


അതുവഴി മുമ്പോട്ട് ചെല്ലുമ്പോള്‍ ടിക്കറ്റ് കൌണ്ടറുകള്‍ താഴത്തെ നിലയിലാണെന്നു കാണിക്കുന്ന ബോര്‍ഡ് കണ്ടു. താഴേക്കിറങ്ങുവാനായി എസ്കലേറ്റര്‍, ലിഫ്റ്റ് എന്നീ സൌകര്യങ്ങളോടൊപ്പം സ്റ്റെപ്പുകളും ഉണ്ട്. അവയിറങ്ങി താഴെയെത്തിയാല്‍ സ്റ്റേഷന്റെ വിശാലമായ ഗ്രൌണ്ട് ഫ്ലോറില്‍ എത്താം.


അവിടെ ടിക്കറ്റ് വെന്റിംഗ് മെഷീനുകളും, ടിക്കറ്റ് കൌണ്ടറുകളും ഉണ്ടായിരുന്നു. ടിക്കറ്റ് വെന്റിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ടിക്കറ്റ് പ്രീപെയ്ഡ് കാര്‍ഡുകള്‍ റീ‍ചാര്‍ജ്ജ് ചെയ്യുവാനും പുതിയവ വാങ്ങുവാനും സാധിക്കും. തല്‍ക്കാലം അതുപയോഗിക്കേണ്ട എന്നു നിശ്ചയിച്ച് ടിക്കറ്റ് കൌണ്ടറീലെ അത്രനീണ്ടതല്ലാത്ത ക്യുവില്‍ കയറി എല്ലാവര്‍ക്കും വേണ്ട ടിക്കറ്റുകള്‍ (ഇത് ചുവപ്പ് NOL കാര്‍ഡുകള്‍ ആണ്) വാങ്ങി.

ദുബായ് മെട്രോയുടെ ഉത്ഘാടനത്തീയതിയും അനുബന്ധവിവരങ്ങളും കാണിക്കുന്ന ഒരു സ്മാരക ബിംബവും ഫലകവും അവിടെയുണ്ട്.


ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞ അവ ‘സ്വൈപ്പ്’ ചെയ്യാനുള്ള ഗെയ്റ്റുകള്‍ വഴികടന്നുപോകണം. എങ്കിലേ ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോമില്‍ എത്താന്‍ സാധിക്കൂ. ഈ രീതിയിലുള്ള സ്വൈപ്പ് ഗെയ്റ്റുകള്‍ ജനങ്ങള്‍ക്ക് അത്രയധികം പരിചയമില്ലാത്തതിനാല്‍ സഹായത്തിനായി മെട്രോ ജീവനക്കാരും സെക്യൂരിറ്റി സ്റ്റാഫുകളും അവിടെയുണ്ട്. ഒരാളുടെ ടിക്കറ്റ് ഗെയ്റ്റിലെ ഇലക്ട്രോണിക് പാഡിൽ തൊട്ടാൽ ഗെയ്റ്റിലെ ചെറീയ വാതില്‍പാളി തുറക്കും. അതുവഴി ഉള്ളിലേക്ക് കടക്കാം.


വീണ്ടും ഒരു എസ്കലേറ്റര്‍ വഴി കയറി ഞങ്ങള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തി. പ്ലാറ്റ്ഫോമും പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്തതാണ്. ട്രെയിനിന്റെ വാതിലുകള്‍ വന്നു നില്‍ക്കുന്നതിന്റെ നേര്‍ക്കുനേര്‍ തുറക്കുന്ന മറ്റൊരു സെറ്റ് വാതിലുകള്‍ പ്ലാറ്റ്ഫോമിലും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിൻ പ്ലാറ്റ് ഫോമില്‍ ഇല്ലാത്ത അവസരങ്ങളില്‍ ഈ വാതിലുകള്‍ അടഞ്ഞുകിടക്കും. ഈ സംവിധാനത്തിലൂടെയാണ് എയര്‍കണ്ടീഷനിംഗ് പ്ലാറ്റ്ഫോമിലും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് വഴികാട്ടിയായി ടാക്റ്റൈല്‍ വഴികാട്ടികളും സ്റ്റേഷനിലും പ്ലാറ്റിഫോമിലും ഉണ്ട്. താഴത്തെ ചിത്രത്തില്‍ തറയില്‍ നാലുവരികളിലായി ഉറപ്പിച്ചിരിക്കുന്ന ലോഹക്കഷണങ്ങള്‍ ഈ രീതിയിലുള്ള വഴികാട്ടിയാണ്.



അല്പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്ന് പ്ലാറ്റ് ഫോമില്‍ നിന്നു. പ്ലാറ്റ് ഫോമിന്റെയും ട്രെയിനിന്റെയും വാതിലുകള്‍ ഒരുപോലെ തുറന്നു. ട്രെയിന്‍ വന്നുനില്‍ക്കുന്നതായുള്ള അറിയിപ്പ് സ്പീക്കറുകളിലൂടെ മുഴങ്ങി. വിശാലമായ വാതിലിലൂടെ ഞങ്ങള്‍ അകത്തേക്ക് കടന്നു. ഒറ്റനോട്ടത്തിൽ തന്നെ ‘ഇതൊരു വേൾഡ് ക്ലാസ് സംഭവം തന്നെ’ എന്നുതോന്നിപ്പിക്കുന്ന ബോഗികൾ!



ഓരോ ട്രെയിനിനും അഞ്ച് ബോഗികള്‍ വീതമാണുള്ളത്. വിശാലമായ ഈ ബോഗികള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള വാതിലുകളും വിശാലമായവതന്നെ. അതിനാല്‍ ട്രെയിനിന്റെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ ഒരൊറ്റ ബോഗിപോലെയേ നമുക്ക് തോന്നുകയുള്ളൂ. എല്ലാ ട്രെയിനുകളിലും ആദ്യത്തെ ബോഗി ഗോള്‍ഡ് ക്ലാസ് ആണ്. ജെബൽ അലിയിലേക്ക് പോകുന്ന ദിശയില്‍ ഗോള്‍ഡ് ക്ലാസ് എല്ലാ ട്രെയിനുകളുടേയും മുന്നറ്റത്തായിരിക്കുന്ന രീതിയിലാണ് അവ മീകരിച്ചിരിക്കുന്നത്. ഗോള്‍ഡ് ക്ലാസ് ബോഗിയുടെ പകുതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള റിസേര്‍വ്ഡ് ഭാഗമായും ക്രമീകരിച്ചിട്ടുണ്ട്. ബാക്കി നാലുബോഗികളും ജനറല്‍ ബോഗികളാണ്. അതില്‍ പിന്നറ്റത്തുള്ള ബോഗിയില്‍ ഞങ്ങള്‍ കയറി. അതിനൊരു കാരണം ഉണ്ടായിരുന്നു. പിന്നറ്റത്തുള്ള ബൊഗിക്കും ട്രാക്കിലേക്ക് തുറക്കുന്ന ഒരു വിന്റ് സ്ക്രീന്‍ ഉണ്ട്. മാത്രവുമല്ല തിരികെ പോരുമ്പോള്‍ ഈ ബോഗിയായിരിക്കുമല്ലോ മുമ്പില്‍ വരുന്നത്. അപ്പോള്‍ ഡ്രൈവറില്ലാത്ത ട്രെയിനിന്റെ മുന്നത്തുതന്നെയിരുന്ന് കാഴ്ചകള്‍ കാണുകയുമാവാം.. ദേ ഇതുപോലെ.


എയര്‍കണ്ടീഷന്‍ ചെയ്ത ബോഗികളുള്ള ട്രെയിനിന്റെ ഉള്‍വശം വളരെ മനോഹരം തന്നെ. നീലനിറത്തിന്റെ വിവിധ ഷെയ്ഡുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റിരിയര്‍, അതിനു ചേരുന്ന സീറ്റുകള്‍. വിശാലമായ ജനാലകള്‍, ഇരിക്കുന്നവര്‍ക്ക് അസൌകര്യമില്ലാത്തവിധം നില്‍ക്കുവാനുള്ള രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിപ്പിടങ്ങള്‍, ട്രെയിനിന്റെ യാത്രാവിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ സ്ക്രീനുകള്‍, അറിയിപ്പുകൾ നല്‍കാനുള്ള വ്യക്തമായ സൌണ്ട് സിസ്റ്റം (അറബിയിലും ഇംഗ്ലീഷിലും), എപ്പോഴും അതില്‍നിന്നുയരുന്ന നേര്‍ത്ത സംഗീതം - ജപ്പാന്‍ നിര്‍മ്മിതമായ ഈ ട്രെയിനുകളോരോന്നും സാങ്കേതിക വിദ്യയില്‍ മാതമല്ല, സൌകര്യങ്ങളിലും ലോകത്തര നിലവാരമുള്ളതുതന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ട്രെയിനിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിച്ചിട്ടില്ല. വൈഫൈ ഇന്റര്‍നെറ്റ് സൌകര്യം യാത്രയിലുടനീളം സൌജന്യമാണ്.



ട്രെയിനിന്റെ ഉള്ളിലെ സൌകര്യങ്ങള്‍ കാണുവാന്‍ നിശ്ചലചിത്രങ്ങളേക്കാള്‍ അനുയോജ്യമാണല്ലോ വീഡിയോ ചിത്രങ്ങള്‍. താഴെയുള്ള ചെറിയ വീഡിയോ (30 സെക്കന്റ്) കണ്ടുനോക്കൂ.. Thanks to lmre's Youtube video



നാലരമിനിറ്റു നീളുന്ന മറ്റൊരു വീഡിയോ കാണുവാൻ സമയവും ക്ഷമയും ഉള്ളവർക്കായി ഇതാ മറ്റൊരു നല്ല റിപ്പോർട്ട്. സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ് സെറ്റുകൾ ഓണാക്കി ഇതിലെ വിവരണം ഒപ്പം കേൾക്കൂ.



ട്രെയിനുള്ളിലെ സംവിധാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നതിനിടയില്‍ ഡോറുകള്‍ അടയുന്നതിനായുള്ള അറിയിപ്പ് മുഴങ്ങി. താമസിയാതെ അനുഭവപ്പെട്ട ഒരു ചെറിയ കുലുക്കം ട്രെയിൻ യാത്രയുടെ ആരംഭം കുറിക്കുകയാണെന്നതിന്റെ അറിയിപ്പായിരുന്നു. ഇലക്ട്രിസിറ്റിയാല്‍ ഓടുന്ന ഈ ട്രെയിനില്‍ ശബ്ദം ഒട്ടുമില്ല എന്ന പ്രത്യേകതയുണ്ട്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ ട്രെയിനിന്റെ ഓട്ടം പൂര്‍ണ്ണമായും കമ്പ്യൂ‍ട്ടര്‍ നിയന്ത്രിതമാണ്. സ്പീഡ് ഏറിയും കുറഞ്ഞും വരും. മിനിമം സ്പീഡ് 40 മാക്സിമം 80 എന്നിങ്ങനെ ട്രാക്കിനനുസരിച്ച് ട്രെയിന്‍ സ്വയം സ്പീഡ് ക്രമീകരിച്ച് ഓടുന്നത് നമുക്ക് അനുഭവിച്ചറിയാം. എങ്ങനെ ഓടിയാലും യാത്രയ്ക്കെടുക്കുന്ന പരമാവധി സമയം ഒരു മണിക്കൂര്‍ മാത്രം.

ട്രെയിന്‍ കടന്നുപോകുന്ന റൂട്ട് ഓരോ വാതിലിനും മുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളുടെ പേര് അടുത്തതായി നിര്‍ത്താന്‍ പോകുന്ന സ്റ്റേഷന്‍ ഏത് തുടങ്ങിയ വിവരങ്ങള്‍ ട്രെനിലിലെ അനൌണ്‍സ്മെന്റ് സംവിധാനം വഴിയും വിഷ്വൽ ഡിസ്പ്ലേവഴിയും അറിയാം.

Metro route map

വിശാലമായ ജനാലയിലൂടെയുള്ള കാഴ്ചകള്‍ വളരെ പുതുമയേറിയതായിരുന്നു. ഇത്രയും നാള്‍ റോഡിന്റെ ലെവലില്‍ കാറീലിരുന്നുകൊണ്ട് കണ്ടിരുന്ന സ്ഥലങ്ങള്‍ നല്ലവണ്ണം ഉയര്‍ന്ന എലിവേറ്റഡ് ട്രാക്കിലിരുന്നുകൊണ്ട് നോക്കുമ്പോള്‍ പുതിയ ഒരു വീക്ഷണകോണിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.



റഷീദിയയില്‍ നിന്നു പുറപ്പെട്ടാല്‍ ആദ്യം എത്തുന്ന ലാന്റ് മാര്‍ക്കുകള്‍ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ മൂന്നും ഒന്നും ടെര്‍മിനലുകളാണ്. അതിൽ ടെർമിൽനൽ 3 ലെ മെട്രോസ്റ്റേഷൻ ഇപ്പോൾ പ്രവർത്തനക്ഷമവുമാണ്. ടെർമിനൽ 1 ലെ സ്റ്റേഷന്റെ പണി ദൃതഗതിയിൽ പുരോഗമിക്കുന്നു.




അവിടെനിന്ന് മുമ്പോട്ട് പോകുമ്പോൾ ദേര സിറ്റിസെന്ററിനു തൊട്ടുമുമ്പായി മെട്രോ ലൈന്‍ എലിവേറ്റഡ് ട്രാക്കില്‍ നിന്ന് അണ്ടര്‍ഗ്രൌണ്ട് ടണലിലേക്ക് കടക്കുകയാണ്. തുടര്‍ന്നുള്ള അഞ്ചുകിലോമീറ്ററോളം ദൂരം തിരക്കേറിയ നഗരങ്ങളായ ദേരയുടെയും ബര്‍ദുബായിയുടെയും ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന ജലപാതയായ ദുബായ് ക്രീക്കിന്റെയും അടിയിലൂടെ കടന്നുപോകുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ഈയാത്ര മുഴുവന്‍ വീഡിയോ/ സ്റ്റില്‍ ക്യാമറകളില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.


അണ്ടര്‍ ഗ്രൌണ്ട് സ്റ്റേഷനുകളോരോന്നും വളരെ മനോഹരമാണ്. സിറ്റി സെന്റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ബര്‍ജുമാന്‍ എന്നീ അണ്ടര്‍ഗ്രൌണ്ട് സ്റ്റേഷനുകളാണ് റെഡ് ലൈനില്‍ ഉള്ളത്. ഭൂമിക്കടിയില്‍ 18 മീറ്ററോളം ആഴത്തിലാണിവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ ഓരൊന്നിന്റെയും ഇന്റീരിയര്‍ വളരെ മനോഹരമായ രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിരിക്കുന്നു. അറേബ്യൻ പാരമ്പര്യം വിളിച്ചോതുന്ന ഇന്റീരിയർ ആർട്ടുകൾ അവിടെ കണ്ടു. അവിടെയൊന്നും ഇറങ്ങികാണുവാനുള്ള സാവകാശം ഈ യാത്രയില്‍ ഇല്ലാതിരുന്നതിനാല്‍ അവയെക്കുറിച്ചുള്ള വിവരണം മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നു.


ഖാലിദ് ബിൻ വലീദ് (ബര്‍ജുമാന്‍) സ്റ്റേഷന്‍ കഴിഞ്ഞ് കരാമയിലെത്തുമ്പോഴേക്ക് വീണ്ടും ട്രെയിന്‍ ഭൂഗര്‍ഭതുരങ്കം വിട്ട് എലിവേറ്റഡ് ട്രാക്കിലേക്ക് എത്തുകയാണ്. ഇത്രയും ദൂരം വെറും അഞ്ചുമിനിറ്റിനുള്ളിൽ കടന്നുപോകുമ്പോഴാണ് മെട്രോയുടെ ഉപയോഗം നമുക്ക് മനസ്സിലാവുന്നത്. ദേരയിലെയും ബർദുബായിലെയും ട്രാഫിക് കുരുക്കുകളിൽ ഒരു കാറിൽ യാത്രചെയ്താൽ കുറഞ്ഞത് ഇരുപതുമിനിറ്റ്എടുക്കാവുന്ന യാത്രയാണിത്. ഇരുവശത്തുമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളും സബീല്‍ പാര്‍ക്കും മറ്റും ഉയര്‍ന്ന ഒരു ആംഗിളില്‍ നിന്ന് വളരെ വ്യത്യസ്തമായി തോന്നി.
ബര്‍ദുബായ് റോഡ്



സബീല്‍ പാര്‍ക്ക്
(പാര്‍ക്കിന്റെ ഇരുപതിലൊന്നുപോലും ഈ ഫോട്ടോയിലില്ല!)


അവിടം കടന്ന് മുമ്പോട്ട് പോകുമ്പോള്‍ ദുബായിലെ പ്രധാന വീഥിയായ ഷെയ്ഖ് സായിദ് റോഡിനു സമാന്തരമായി മെട്രോ ലൈന്‍ എത്തുന്നു. റോഡെന്നാണ് പേരെങ്കിലും ഓരോ വശത്തേക്കും ഏഴു ലൈന്‍ വീതമുള്ള ഹൈവേയാണിത്. ദുബായിയിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ പലതും ഈ ഹൈവേയുടെ ഇരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്.




ഈ ഭാഗത്തെത്തിയപ്പോഴേക്ക് മറ്റൊരു ട്രെയിന്‍ എതിര്‍വശത്തേക്ക് കടന്നുപോകുന്നകാഴ്ച ഭംഗിയായി കാണുവാന്‍ സാധിച്ചു.



ഷെയ്ഖ് സായിദ് റോഡിനു ഇരുവശവുമുള്ള കാഴ്ചകള്‍ ഇനി ഒരു സ്ലൈഡ് ഷോയായി കാണാം. അതതു ചിത്രത്തെപ്പറ്റിയുള്ള വിവരണം ക്യാപ്ഷനുകളായി നല്‍കിയിട്ടുണ്ട്. താഴെയുള്ള ചിത്രത്തിലെ പ്ലേ ബട്ടണ്‍ അമര്‍ത്തൂ.



അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറീനുശേഷം റെഡ് ലൈനില്‍ നിലവിലെ അവസാന സ്റ്റോപ്പായ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. യാത്രക്കാരെല്ലാവരും പുറത്തിറങ്ങി. വീണ്ടും സ്റ്റേഷന്റെ താഴത്തെ നിലയില്‍ എത്തിയതിനു ശേഷം വേണം മറുവശത്തെ പ്ലാറ്റ് ഫോമില്‍ എത്തുവാന്‍.




വീണ്ടും ഒരുമണിക്കൂർ യാത്രയ്ക്കുശേഷം ഞങ്ങൾ തിരികെ റഷീദിയ സ്റ്റേഷനിൽ എത്തി. ആദ്യയാത്രയുടെ അനുഭവങ്ങൾ ഏറെ കൌതുകത്തോടെ കണ്ടുകൊണ്ടിരിക്കുമ്പോഴും ഒരു കാര്യം വ്യക്തമായിരുന്നു. ദുബായ് സിറ്റി കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ദുബായ് മെട്രോ. കാറുകൾ മാത്രം ഉപയോഗിച്ച് ശീലിച്ച ഒരു ജനതയെ പബ്ലിക് ട്രാൻസ്പോർട്ട് സൌകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനായി മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് ഇനിയും സമയമെടുത്തേക്കാം. എങ്കിലും ഏതു പ്രോജക്റ്റ് ചെയ്യുമ്പോഴും അതിനെപ്പറ്റിയുള്ള പരമാവധി ബോധവൽക്കരണം ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിക്കുന്ന അധികൃതർ ഇക്കാര്യത്തിലും വിജയിക്കും എന്നാണെന്റെ പ്രതീക്ഷ.

'City that cares' എന്നാണ് ദുബായ് നഗരത്തെപ്പറ്റി പറയുന്നത്. മെട്രോപദ്ധതിയെപ്പറ്റി RTA ഏകദേശം ഒരുവർഷം മുമ്പ് ആരംഭിച്ച കാമ്പെയിന്റെ ആപ്തവാക്യമായിരുന്നു 'My City My Metro' എന്നത്. ദുബായ് നഗരത്തിലെ ഓരോ അന്തേവാസിക്കും, സ്വദേശിയോ വിദേശിയോ ആകട്ടെ, ‘ഇതെന്റെ നഗരം ഇത് എന്റെ മെട്രോ’ എന്ന ഒരു ഫീൽ നൽകുവാൻ ഈ മെട്രോട്രെയിന് സാധിച്ചിട്ടുണ്ട് എന്ന് മെട്രോയിൽ യാത്രചെയ്യുന്ന ഓരോ യാത്രക്കാരന്റെയും മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.



=============
വാൽക്കഷ്ണം
=============

1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോയിൽ കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം.

Read more...

ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച

>> Monday, July 27, 2009

2009 ജൂലൈ 26 ഞായറാഴ്ച:

ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം‍.



ബ്ലോഗിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല, കമന്റുകളിലൂടെ അതിഭയങ്കരമായ തല്ലുകൂടിയവരും, പോസ്റ്റുകളിലൂടെ പരസ്പര യുദ്ധങ്ങള്‍ തന്നെ നടത്തിയവരും, വേദനാജനകമായ രീതിയില്‍ പോസ്റ്റുകളുടെ പരിണിതിയിലെത്തിപ്പെട്ടവരും തമ്മില്‍ കൈകൊടുത്തു കെട്ടിപ്പിടിച്ച് വളരെ തുറന്ന മനസ്സോടെ സംസാരിച്ച് സൌഹൃദം പുതുക്കി തിരിച്ചു പോകുന്ന കാഴ്ചകള്‍ ഈ സൌഹൃദസംഗമത്തില്‍ വച്ച് കാണുവാന്‍ സാധിച്ചു. അതുതന്നെയാണ് ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.



പങ്കെടുത്ത 77 ബ്ലോഗര്‍മാരുടെ പേരുകളും ചിത്രങ്ങളും താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഷോ കാണാവുന്നതാണ്. ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ




എല്ലാ മീറ്റുകളിലും കാണാറുള്ളതുപോലെ വാക്കുകളിലും പ്രൊഫൈല്‍ ചിത്രങ്ങളിലും കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മുഖങ്ങള്‍ ഇവിടെയും ധാരാളം ഉണ്ടായിരുന്നു. എഴുത്തില്‍ ഘനമേറിയവരെങ്കിലും നേരില്‍ പഞ്ചപാവങ്ങള്‍, ‘തലക്കനം’ കാരണം നമ്മളെ നോക്കുമോ എന്നു ശങ്കിച്ച് അവിടെയെത്തിയപ്പോള്‍ ഒട്ടും കനമില്ലാതെ നിറഞ്ഞ ചിരിയുമായി സ്വീകരിച്ചവര്‍, ആജാനുബാഹുക്കള്‍, പ്രതീക്ഷിച്ചതിലും കുള്ളന്മാര്‍, എല്ലാ കണ്‍ഫ്യൂഷനുകളും മിനുട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. എല്ലാവരും ദീര്‍ഘകാലമായി പരിചമുള്ളവരെപ്പോലെ അടുത്തിടപഴകുവാന്‍ കാലതമാമസമേതും ഉണ്ടായില്ല.


***************

രാവിലെ അഞ്ചുമണിക്കാണ് വീട്ടില്‍ നിന്നും കുടുംബസമേതം ചെറായിക്ക് തിരിച്ചത്. ഒപ്പം അനുജന്‍ ഷിജുവും (സ്നേഹതീരം ബ്ലോഗ്). തലേന്നു തന്നെ പോകുവാനായിരുന്നു നേരത്തേയുള്ള പ്ലാനെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ അത് നടന്നില്ല. അല്ലെങ്കിലും ഗള്‍ഫില്‍ നിന്നും അവധി തീരുമാനിച്ച് നാട്ടിലെത്തുമ്പോള്‍ പ്ലാനുകള്‍ പലതും കൊണ്ടാവും വരുന്നതെങ്കിലും, നാട്ടിലെത്തിക്കഴിഞ്ഞാല്‍ അതൊക്കെ തെറ്റാറാണ് പതിവ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല.

നേരത്തെ ചോദിച്ചറിഞ്ഞൂവച്ചിരുന്ന വഴികളിലൂടെ സഞ്ചരിച്ച് ഒന്‍പതുമണിയോടുകൂടീ ഞങ്ങള്‍ ചെറായിയിലെത്തി. മീറ്റു നടക്കുന്ന സ്ഥലത്തേക്കു തിരിയേണ്ട സ്ഥലമായ രക്തേശ്വരി ക്ഷേത്രവഴി മുതല്‍ തന്നെ ബ്ലോഗ് സംഗമം എന്നെഴുതിയ ചെറിയ ബാനറുകള്‍ പോസ്റ്റുകളില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഉള്‍വഴികളൊന്നും തെറ്റിയില്ല. ഇരുവശത്തും പരന്നുകിടക്കുന്ന ജലാശയങ്ങള്‍ക്കു നടുവിലൂ‍ടെ അങ്ങകലെയുള്ള ഒരു ചെറുതുരുത്തിലേക്ക് പോകുന്ന റോഡില്‍ ഒരു രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു കശിഞ്ഞപ്പോള്‍ വീണ്ടും മീറ്റിന്റെ ബോര്‍ഡ് കണ്ടു. നീണ്ട തെങ്ങുകള്‍ അതിരിടുന്ന ഒരു ചെറിയ റോഡ്. ഏറെ ദൂരെയല്ലാതെ അമരാവതി റിസോര്‍ട്ട്. റോഡിന്റെ ഇരുവശവുമായാണ് റിസോര്‍ട്ടും അതിനോട് ചേര്‍ന്ന പന്തലും ഉള്ളത്. പന്തലിന്റെ സൈഡിലായി വിശാലമായ ചെറായി ബീച്ചും, റിസോര്‍ട്ടിന്റെ സൈഡിലായി കായലും. കായലില്‍ നിരനിരയായി ചീനവലകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ പ്രദേശം തന്നെ ചെറായി, സംശയമില്ല.



റിസോര്‍ട്ടിന്റെ മുറ്റത്ത് പരിചയമുള്ളവരാരെങ്കിലും ഉണ്ടാവുമോ എന്നു ശങ്കിച്ചാണ് കാര്‍ ഉള്ളിലേക്ക് കടത്തിയത്. സംഘാടകരെ എല്ലാവരേയും മെയിലില്‍ കൂടെയുള്ള പരിചയമേയുള്ളൂ; ഫോണില്‍ കൂടി ശബ്ദവും. ചെറിയ നരയുള്ള മീശയും ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജുബ്ബാക്കാരനെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ലായിരുന്നു - നിരക്ഷരന്‍. നിരക്ഷരന്‍ വന്നു കൈയ്യില്‍ പിടിച്ചപ്പോഴേക്ക് മറുകൈയ്യില്‍ മറ്റൊരു ബലിഷ്ഠകരം പിടിമുറുക്കി. അതാരാണെന്നു നോക്കിയപ്പോള്‍ കറുത്ത കണ്ണടധരിച്ച ഒരു ആജാനുബാഹു. കലാഭവന്‍ മണിയുടെ ആകാരവടിവ്. സംശയച്ചില്ല - ഇതു ഹരീഷ് തൊടുപുഴതന്നെ. സ്വാതന്ത്ര്യത്തോടെ കണ്ണട ഊരിമാറ്റി ഉറപ്പുവരുത്തി. അപ്പോഴേക്കും പരിചയമുള്ള ഒരു ദുബായ് മുഖം റിസോര്‍ട്ടിന്റെ മുകള്‍ നിലയില്‍നിന്ന് ചാടിയിറങ്ങിവന്നു, പകല്‍ക്കിനാവന്‍. അദ്ദേഹത്തിനു പുറകില്‍ നിന്ന് വെള്ളമുണ്ടും വെള്ളയുടുപ്പും ധരിച്ചയാള്‍ അരുണ്‍ കായംകുളം ആണോ എന്ന് ആദ്യം ഞാന്‍ ശങ്കിച്ചു. അപ്പോള്‍ അദ്ദേഹം തന്നെ പരിചയപ്പെടുത്തി - ഞാനൊരു പാവപ്പെട്ടവനാണേ എന്ന്.

അപ്പോഴേക്കും ലതിച്ചേച്ചി ഓടിയെത്തി. ബ്ലോഗ് മീറ്റ് നടക്കുന്ന വീട്ടിലെ വീട്ടമ്മയെപ്പോലെ ആഥിത്യമര്യാദകള്‍ എല്ലാവരോടും ഒരുപോലെ കാണിച്ച ചേച്ചി, ഞങ്ങള്‍ക്ക് ഒരു റും കാണിച്ചു തന്നു. അവിടെക്ക് കുടുംബത്തെ കൊണ്ടുപോയി ഇരുത്തി. കുട്ടികളെ രണ്ടുപേരെയും ഒന്നു ഫ്രഷാക്കി കൊണ്ടുവരാനായി ദീപ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തിരികെ റിസോര്‍ട്ടിന്റെ മുറ്റത്തെത്തിയപ്പോഴേക്ക് പ്രൊഫൈല്‍വഴി പരിചയമുള്ള ഒരുപാട് മുഖങ്ങളെകണ്ടു. ജി.മനു,വാഴക്കോടന്‍, അനില്‍@ബ്ലോഗ്, പോങ്ങുമ്മൂടന്‍, നന്ദകുമാര്‍, മുരളി, ധനേഷ്, ഡോക്റ്റര്‍ കുട്ടിയും ഡോക്ടര്‍ നാസ്, സമാന്തരന്‍, ബഹറിനിലെ സജി തുടങ്ങിയവര്‍. അരീക്കോടന്‍ മാഷിനെമാത്രം കണ്ടപ്പോഴേ മനസ്സിലായില്ല.

(ഫോട്ടോ: മണികണ്ഠന്‍)

“മാഷേ” എന്നൊരു വിളി കേട്ടാണ് റിസോര്‍ട്ടിന്റെ മുകളിലെ നിലയിലേക്ക് നോക്കിയത്. പടിയിറങ്ങീ നിറഞ്ഞ ചിരിയുമായി വരുന്ന പയ്യനാരാവും എന്നു മനസ്സിലൊന്നു സ്കാന്‍ ചെയ്തുനോക്കി. തെറ്റിയില്ല ശ്രീലാല്‍ എന്ന സീര്‍ക്കാല്‍ തന്നെ. അപ്പോഴാണ് ഒരു ചുള്ളിക്കമ്പിന്റെയറ്റത്ത് താടിവച്ചപോലെ വണ്ണമുള്ള ഒരാള്‍ വളരെ ധൃതിയില്‍ അതിലേ ഓടീപ്പോകുന്നതുകണ്ടത്. ഒന്നും സംശയിക്കാതെ ഒരു പേരങ്ങുവിളിച്ചു “മുള്ളുക്കാരാ.. ഒന്നു നില്‍ക്കണേ” എന്ന്.. തെറ്റിയില്ല. അദ്ദേഹം ഓടി അടുത്തെത്തി “മനസ്സിലായില്ല കേട്ടോ, എന്നെ കണ്ടീട്ടുണ്ടോ” എന്നൊരു ചോദ്യം!! പേരും നാളുമൊക്കെ പറഞ്ഞപ്പോള്‍ പുള്ളിക്കൊരു ചമ്മല്‍.

അപ്പോഴേക്കും കുട്ടികള്‍ ഡ്രസ്സ് മാറ്റി വന്നു. എല്ലാവരേയും കൂട്ടി മീറ്റ് ഹാളിന്റെ മുറ്റത്തെക്ക് പോയി. ദൂരെയൊന്നുമല്ല. റിസോര്‍ട്ടിന്റെ ഗെയിറ്റ് കടന്ന് റോഡിന്റെ എതിര്‍വശത്തേക്ക് പോയാല്‍ മാത്രം മതി. അവിടെ മുണ്ടും വെള്ളഷര്‍ട്ടുമായി ഒരു പരിചിതമുഖം നില്‍ക്കുന്നതുകണ്ടു. നമ്മൂടെ തറവാടിക്ക. അമ്മായി വന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു. അങ്ങോട്ടു നോക്കിയപ്പോള്‍ അവിടെനില്‍ക്കുന്നു വല്യമ്മായി. അതിനടുത്തായിട്ടായിരുന്നു റെജിസ്ട്രേഷന്‍ കൌണ്ടര്‍. അവിടെ ഇരിക്കുന്നവരില്‍ മൂന്നു മുഖങ്ങള്‍ പരിചയമുള്ളതായിരുന്നു. ബിന്ദു കെ.പി, എഴുത്തുകാരിച്ചേച്ചി, മണികണ്ഠന്‍ എന്നിവര്‍. നാലാമത്തെ മുഖത്തെ ബിന്ദു പരിചയപ്പെടുത്തി - പിരിക്കുട്ടി എന്ന കുട്ടി.


മീറ്റിന്റെ റജിസ്ട്രേഷന്‍ ഫോം വളരെ മുമ്പുതന്നെ ഞങ്ങള്‍ സംഘാടകര്‍ (ക്ഷമിക്കുക വോളന്റിയേഴ്സ് !) തയ്യാറാക്കിയ ഫോര്‍മാറ്റിലായിരുന്നു. റജിസ്ട്രേഷനോടൊപ്പം തന്നെ മീറ്റിന്റെ ചെലവിലേക്ക് ആളൊന്നുക്ക് കണക്കാക്കിയിരുന്ന 250 രൂപയും കളക്റ്റു ചെയ്തു. മുറ്റത്തിന്റെ മറ്റൊരു വശത്തായി കിഡ്സ് കോര്‍ണര്‍, മറ്റൊരു മൂലയ്ക്ക് മെഡിക്കല്‍ സെക്ഷന്‍ (ഫസ്റ്റ് എയിഡ് ആവശ്യമായി വന്നാല്‍ അതിനായി തയ്യാറാക്കിയതായിരുന്നു അത്). ഡോക്റ്റര്‍മാര്‍ രണ്ടു പേര്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു താനും. കിച്ചുച്ചേച്ചിയും, ഷംസുക്കയും, വാവയും, വാവയുടെ ചേട്ടനും അപ്പോഴേക്ക് എത്തിച്ചേര്‍ന്നു. അരുണ്‍ കായംകുളം കുടുംബസമേതമാണ് എത്തിയത്.

ഈ രംഗങ്ങളൊക്കെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട് ഒരു പ്രൊഫഷനല്‍ വീഡിയോഗ്രാഫര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നടക്കുന്ന, വളരെ സീരിയസായി കാര്യങ്ങളെ സമീപിച്ചു കൊണ്ടിരുന്നയാള്‍ എന്റെയടുത്തേക്ക് പരിചയപ്പെടാനെത്തി. മനസ്സിലെ പ്രൊഫൈല്‍ ചിത്രങ്ങളിലൂടെ ഒരിക്കല്‍ കൂടീ ഒന്നോടിയപ്പോള്‍ പെട്ടന്ന് ആളെപിടികിട്ടി. ജോ എന്ന ജോഹര്‍. മീറ്റിന്റെ പ്രധാന സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍.

കുറച്ചുപേരൊക്കെ ബീച്ചിലേക്ക് ഇറങ്ങിനിന്നു. കടലമ്മ കള്ളിയെന്നെഴുതി, തിരകള്‍ വന്നു മായിക്കുന്നതു നോക്കി നിന്നു. പലരും പരിചയപ്പെടലിന്റെ തിരക്കുകളില്‍. കൈയ്യില്‍ ഒരുകെട്ട് പേപ്പറുമായി ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് വന്ന തടിയനെ തിരിച്ചറിയാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍. അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന പേനകളും പേപ്പറുകളും കൈയ്യോടെ ഏല്‍പ്പിച്ചു. ഗിന്നസ് ബുക്കില്‍ വരെ കയറ്റാമായിരുന്ന ഒരു റിക്കോര്‍ഡ് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ പുറപ്പാടെന്ന് ഞാന്‍ നേരത്തേ ഊഹിച്ചിരുന്നു. മീറ്റില്‍ വന്ന സകലരുടെയും കാരിക്കേച്ചര്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വരയ്ക്കുക!

ബ്ലോഗ് സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടവര്‍ വീണ്ടും വന്നുകൊണ്ടേയിരുന്നു. ബസില്‍ വരുന്നവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്ന ‘ട്രിപ്പടി’ വാഹനങ്ങള്‍ ഓരൊ തവണ പോയി വരുമ്പോഴും പുതിയപുതിയ പരിചയക്കാരെത്തി. യാരിദും കൂട്ടരും ഈണം സി.ഡിയുടെയും ബുക് റിപ്പബ്ലിക്കിന്റെ പ്രസിദ്ധീകരണങ്ങളുടെയും കെട്ടുമായാണെത്തിയത്. ആകാശവാണി തൃശൂര്‍ നിലയത്തിലെ പ്രൊഗ്രാം എക്സിക്യൂട്ടിവ് ഡി. പ്രദീപ് കുമാര്‍ (ബ്ലോഗറാണ് അദ്ദേഹവും), മിന്നാമ്മിനുങ്ങും കുടുംബവും, ഫോട്ടൊഗ്രാഫി ബ്ലോഗുകളിലൂടെ പരിചിതരായ നൊമാദും, വേണുവും, വിനയനും, ജുനൈദും, ഹന്‍‌ലല്ലത്ത്, ചേര്‍ത്തല IHRDE കോളജിലെ പ്രിന്‍സിപ്പല്‍ ശ്രീ മണിയും കുടുബവും, ബാബുരാജ്, ഡോ. ജയന്‍ ഏവൂര്‍, ശ്രീ ശ്രേയസ്, ബിലാത്തിപ്പട്ടണക്കാരന്‍ തുടങ്ങിയവര്‍ എത്തി. കൂട്ടത്തില്‍ തോന്ന്യാസി എന്ന നന്നേ കൊച്ചു പയ്യന്‍ (നീളം കൊണ്ടും അദ്ദേഹം ഒരു കുട്ടിതന്നെ) അദ്ദേഹത്തോളം പോന്ന ചാണക്യന്‍, ചര്‍വ്വാകന്‍ തുടങ്ങിയവരും എത്തി. ചാണക്യനെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒരു പഞ്ചപാവത്താന്‍!

ഇതില്‍ വ്യത്യസ്തനായ ഒരു മനുഷ്യനായി തോന്നിയത് മണിസാര്‍ തന്നെയായിരുന്നു. കാരണം സെറിബ്രല്‍ പാര്‍സി എന്ന അസുഖം ബാധിച്ച് വീല്‍ച്ചെയറില്‍ ആയിപ്പോയ പതിനെട്ടുവയസായിട്ടും അഞ്ചോ ആറോ വയസിന്റെ മാത്രം മാനസിക വളര്‍ച്ചയുള്ള സ്വന്തം മകളേയും കൂട്ടിയായിരുന്നു. ഗ്രീഷ്മ എന്നാണ് അവളുടെ പേര്. മീറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ഓരോരുത്തര്‍ പരിചയപ്പെടുത്തിയപ്പോഴും കൈകൊട്ടിയും പൊട്ടിച്ചിരിച്ചും ആസ്വദിച്ചു ആ കുട്ടി.

കൃത്യം പത്തരമണിക്കുതന്നെ ലതിച്ചേച്ചി മൈക്ക് കൈയ്യിലെടുത്തു. എല്ലാവര്‍ക്കും സ്വാഗതമോതി, ഹാളിലേക്ക് കടന്നിരിക്കുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. ഔദ്യോഗിക പരിപാടിയൊന്നുമല്ലാഞ്ഞതിനാല്‍ സ്റ്റേജും മറ്റും ഉണ്ടായിരുന്നില്ല. അര്‍ദ്ധവൃത്താകൃതിയില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരു ലഘു ചായസല്‍ക്കാരമായിരുന്നു ആദ്യം. ഒപ്പം ഓരോ ‘കടി’ ക്കായി ലതിച്ചേച്ചിയുണ്ടാക്കിയ കുമ്പിളപ്പം. ഇതില്‍ സ്പെഷ്യലായി നിറച്ചിരുന്നത് ചക്കപ്പഴമായിരുന്നു എന്നതായിരുന്നു പ്രത്യേകത. ഒപ്പം ചക്കപ്പഴ സീസണ്‍ കഴിഞ്ഞ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി നല്ല തേനൂറും വരിക്കച്ചക്കച്ചുളകള്‍ ഒരു വലിയ പാത്രം നിറയെ. ചായകുടിച്ചുകൊണ്ടുതന്നെ ഞങ്ങള്‍ ഹാളില്‍ ക്രമീകരിച്ചിരുന്ന കസേരകളില്‍ ഇരുപ്പുറപ്പിച്ചു.

റേഡിയോ മാംഗോയിലേക്ക് ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന ജി.മനുവായിരുന്നു ആദ്യം സംസാരിച്ചത്. പുതിയ കാലഘട്ടത്തില്‍ നെറ്റ് വഴി വളര്‍ന്നുവരുന്ന സൌഹൃദങ്ങളെപ്പറ്റിയും, അത്തരം സൌഹൃദങ്ങളെ ഒരു വിര്‍ച്ച്വല്‍ ലോകത്തുനിന്ന് യാഥാര്‍ത്ഥ്യലോകത്തിലേക്ക് കൊണ്ടുവരുന്ന ഈ രീതിയിലുള്ള സൌഹൃദസംഗമങ്ങളെയും പറ്റി മനു ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന് വന്നവരെല്ലാവരും അവരവരെ സ്വയം പരിചയപ്പെടുത്തി. പേര്, ബ്ലോഗിന്റെ പേര്, ബ്ലോഗര്‍ ഐഡി തുടങ്ങിയകാര്യങ്ങള്‍ യാതൊരു ഒളിച്ചുവയ്ക്കലുകളുമില്ലാതെ എല്ലാവരും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിചയപ്പെടുത്തലുകള്‍ നടക്കുമ്പോഴും ആളുകള്‍ എത്തിക്കൊണ്ടെയിരുന്നു. മലയാളം വിക്കിപീഡിയയുടെ സജീവ സാന്നിദ്ധ്യമായ ഷിജു അലക്സ്, ഇന്ന് മലയാളം എഴുതുവാനായി നാം ഉപയോഗിക്കുന്ന വരമൊഴിയുടെ സൃഷ്ടാവ് സിബു സി.ജെ, അങ്കിള്‍ (കുടുംബസമേതം) കേരളഫാര്‍മര്‍ എന്ന ചന്ദ്രേട്ടന്‍, വെള്ളായണി വിജയേട്ടന്‍, തേങ്ങമൊയലാളി ‘സുല്ല്’, കൊട്ടോട്ടികാരന്‍, അപ്പൂട്ടന്‍ തുടങ്ങിയവര്‍ അപ്പോഴേക്കും എത്തി. അതിനിടെ “അപ്പൂ” എന്നവിളിയോടെ എന്നെ പരിചയപ്പെടാനായി ഒരു അമ്മയും കുഞ്ഞും എത്തി. ആളെ ഗസ് ചെയ്യുന്നതിനു മുമ്പു തന്നെ പേര് പറഞ്ഞു. സെറീന - ഫോട്ടോഗ്രാഫറും കവയത്രിയുമായ സെറീനതന്നെ.




പരിചയപ്പെടുത്തലുകള്‍ പൂര്‍ത്തിയായപ്പോഴേക്കും ഒന്നൊന്നര മണിക്കൂറിലധികമായി. ആകെ എഴുപത്തിരണ്ടു ബ്ലോഗര്‍മാരും അവരോടൊപ്പം വന്നവരും കൂടി 118 ആളുകള്‍ ഉണ്ടായിരുന്നു എന്നായിരുന്നു കണക്ക്. ഏറ്റവും അവസാനം പരിചയപ്പെടുത്തിയത്, ചിത്രകാരന്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയതിനാല്‍ അദ്ദേഹം താമസിച്ചാണ് എത്തിച്ചേര്‍ന്നതെന്നുമാത്രം. മീറ്റില്‍ എത്തിച്ചേര്‍ന്ന എല്ലാവരുടെയും പേരുകള്‍ ഞാനിവിടെ എഴുതിയിട്ടില്ല. പെട്ടന്ന് ഓര്‍മ്മയില്‍ വന്ന മുഖങ്ങളെ എഴുതിയെന്നേയുള്ളൂ. വിശദമായി ഹരീഷോ സംഘാടകരില്‍ ആരെങ്കിലുമോ ആ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഞാനിവിടെ പേരു പരാമര്‍ശിക്കാത്തവര്‍ ക്ഷമിക്കുക, മനപ്പൂര്‍വ്വമല്ല.

അതിനുശേഷം ബ്ലൊഗിലെ പ്രഥമ സംഗീത ആല്‍ബമായ “ഈണം” ത്തിന്റെ ഓഡീയോ സി.ഡി. പ്രകാശനമായിരുന്നു നടന്നത്. ജി.മനു സിഡിയുടെ ഒരു ലഘു ചരിത്രം വിവരിച്ചു. ഈ മീറ്റിന്റെ രക്ഷാധികാരിയും ചെറായിയിലെ പൌരപ്രമുഖരില്‍ ഒരാളും, ലതിച്ചേച്ചിയുടെ ഭര്‍ത്താവുമാ‍യ സുഭാഷേട്ടനു സി.ഡി. യുടെ ഒരു കോപ്പി നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്. ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടു പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന കൌണ്ടറുകളും ഹാളിന്റെ ഒരു ഭാഗത്തായി തുറന്നു.

തുടര്‍ന്ന് സജീവേട്ടന്റെ മാരത്തോണ്‍ വരയാണ് നടന്നത്. ഈ 118 ആളുകള്‍ ഒന്നോരണ്ടോ ആളെ ഒഴികെ ബാക്കി സകല ആളുകളുടെയും കാരിക്കേച്ചറുകള്‍ അദ്ദേഹം വെവ്വേറേ പേപ്പറുകള്‍ വരയ്ക്കുവാന്‍ തുടങ്ങി. ആദ്യമായി ഒരു ഡെമോ എന്ന നിലയില്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ജി. മനുവിനെ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്വന്തം കാരിക്കേച്ചറുകള്‍ വരപ്പിക്കുവാന്‍ മീറ്റില്‍ പങ്കെടുത്തവര്‍ ക്യൂവായി നില്‍പ്പായി! അതോടൊപ്പം തന്നെ കുട്ടികളുടെ കോര്‍ണറില്‍ അവര്‍ക്കായി ബലൂണുകളും പീപ്പികളും വിതരണം ചെയ്യുകയുണ്ടായി. ദുബായിയില്‍ നിന്നും കൊണ്ടുവന്ന പമ്പുപയോഗിച്ച് വീര്‍പ്പിച്ചു കെട്ടി വിതരണം ചെയ്യുമ്പോള്‍ ദുബായിയില്‍ ഞങ്ങള്‍ക്കിതാണു ജോലി എന്ന് കിച്ചുച്ചേച്ചി തമാശയായി പറയുന്നുണ്ടായിരുന്നു. നീളന്‍ ബലൂണുകളോടൊപ്പം വലിയ ബലൂണുകളും ധാരാളം ഉണ്ടായിരുന്നു. അവ വീര്‍പ്പിക്കുവാന്‍ കിച്ചുച്ചേച്ചിയും കൊട്ടോട്ടിക്കാരനു മത്സരമായിരുന്നു. മണല്‍ തരികള്‍കൊണ്ടതുകൊണ്ടാണോ എന്നറിയില്ല തുരുതുരാ പൊട്ടിയ വലിയ ബലൂണുകള്‍ മീറ്റിനു മുമ്പേ പ്രവചിക്കപ്പെട്ട ചാവേറാക്രമണത്തെ അനുസ്മരിപ്പിച്ചു.

മീറ്റില്‍വച്ച ഒരു മാജിക് ഷോ മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നുവെങ്കിലും, മീറ്റില്‍ പങ്കെടുക്കാനെത്തിയ ബിലാത്തിപ്പട്ടണം ബ്ലോഗര്‍ ഇംഗ്ലണ്ടില്‍ സായിപ്പുമാരെ മാജിക് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനാണെന്ന അറിവ് കിട്ടിയപ്പോള്‍ തന്നെ ഒന്നു രണ്ടു ചെറിയ വിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോയിന്‍ ഉപയോഗിച്ചുള്ള ഒന്നു രണ്ടു വിദ്യകളും, കെട്ടിയ കയറില്‍ നിന്ന് ഊരിപ്പോരുന്ന വിദ്യയും മാജിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ കൈയ്യടക്കത്തില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. കുട്ടികള്‍ക്കും അത് ഒരു നല്ല എന്റര്‍ടെയ്നര്‍ ആയിരുന്നു എന്നതില്‍ സംശയമില്ല.

അപ്പോഴേക്കും ഊണിനുസമയമായി. റിസോര്‍ട്ടിനുള്ളിലെ ലഞ്ച് ഹാളില്‍ ബുഫേ ഒരുക്കിയിരുന്നു. കപ്പവേവിച്ചത്, മീന്‍ കറി, ചിക്കന്‍ മസാല, കരിമീന്‍ പൊരിച്ചത്, കൊഞ്ച് വട, ഹോം മെയ്ഡ് അച്ചാറുകള്‍, പപ്പടം, തോരന്‍, തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. നല്ല രുചികരമായ ഊണായിരുന്നു എന്നത് പ്രത്യേകം പറയേണ്ടകാര്യമാണ് ! കിച്ചുച്ചേച്ചി, ലതിച്ചേച്ചി തുടങ്ങിയവര്‍ വിളമ്പാനും കൂടി.

ഊണുകഴിഞ്ഞ് ഹാളിലേക്ക് തിരികെയെത്തിയപ്പോഴേക്കും ചെറായി ബീച്ച് സന്ദര്‍ശകരെക്കൊണ്ട് സജീവമാകുവാന്‍ തുടങ്ങിയിരുന്നു. പട്ടം വില്‍ക്കുന്ന ഒരു കുട്ടി അവിടെയെത്തി. ബ്ലോഗ് മീറ്റിനെത്തിയ പലരും പട്ടം വാങ്ങുവാനും പറപ്പിക്കുവാനും വളരെ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വന്ന ചെറിയ കലാപരിപാടികളില്‍ വാഴക്കോടന്റെ മിമിക്രി, ലതിച്ചേച്ചിയുടെ കവിത, വിനയന്റെ കവിത, കുട്ടികള്‍ അവതരിപ്പിച്ച ഒന്നുരണ്ടു പാട്ടുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനം.

മീറ്റില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ചടങ്ങാണ് പിന്നീട് നടന്നത്. വലിയൊരു ഗ്രൂപ്പ് ഫോട്ടോ.. ഈ പോസ്റ്റിന്റെ ഏറ്റവും മുകളില്‍ അതുണ്ട്. ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. തുടര്‍ന്ന് ചായ, ബോണ്ട എന്നിവയോടൊപ്പം നന്ദി പ്രകാശിപ്പിക്കുവാനും, ഒരു വാക്ക് സംസാരിക്കുവാനും താല്പര്യമുള്ളവര്‍ക്കുമായി പത്തുമിനിറ്റ്. അതിനുശേഷം, നല്ലൊരു ദിവസത്തിന്റെ ഓര്‍മ്മകളുമായി വന്നവരെല്ലാവരും പിരിഞ്ഞു.

***************

ജൂണ്‍ മാസം ആദ്യം, നാട്ടില്‍ എല്ലാവരും വെക്കേഷനു പോകുമ്പോള്‍ ഒരു മീറ്റ് സംഘടിപ്പിച്ചാലോ എന്ന് ഒരു ആഗ്രഹം എന്റെ മനസ്സില്‍ തോന്നിയപ്പോള്‍ ആദ്യം ഞാനത് ചോദിച്ചത് കിച്ചുച്ചേച്ചിയോടായിരുന്നു. “അപ്പു ഒരു പോസ്റ്റിലൂടെ ഇങ്ങനെയൊരു അഭിപ്രായം ചോദിക്കൂ” എന്ന് ആദ്യം ഉപദേശിച്ചത് കിച്ചുച്ചേച്ചിതന്നെ. തുടര്‍ന്ന് ദുബായ് ബൂലോഗക്ലബ്ബിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിലൂടെ ഞാന്‍ ആ ആഗ്രഹം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്ഭുതാവഹമായ ഒരു പ്രതികരണമാണ് സഹൃദയരായ ബൂ‍ലോഗരില്‍ നിന്നും ഉണ്ടായത്. നൂറ്റിയന്‍പതിനു മേല്‍ കമന്റുകളിള്‍ ലഭിച്ച ആ പോസ്റ്റില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയത്തില്‍ നിന്നാണ് ഈ ചെറായി മീറ്റിന്റെ തുടക്കം.

വിദേശത്തിരുന്നുകൊണ്ട് ഇങ്ങനെ ഒരു വിപുലമായ മീറ്റ് നാട്ടില്‍ ഓര്‍ഗനൈസ് ചെയ്യുവാന്‍ അസാധ്യമായിരുന്ന അവസരത്തിലാണ് നാട്ടിലുള്ള ഹരീഷ് തൊടുപുഴ അതിനുള്ള സന്മനസ് അറിയിച്ചത്. അദ്ദേഹത്തോടൊപ്പം അനില്‍@ബോഗ്, ലതിച്ചേച്ചി, മണികണ്ഠന്‍, നാ‍ട്ടുകാരന്‍, നിരക്ഷരന്‍, ജോഹര്‍ എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ മീറ്റിന്റെ സംഘാടനം വളരെ എളുപ്പമായി തീരുന്നു എന്നതാണ് സത്യം. ഇതില്‍ ഞാനും നിരക്ഷരനും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലുള്ളവര്‍. ഞങ്ങളെല്ലാവരും ഗ്രൂപ്പ് മെയിലുകളിലൂടെ ഓരോ ദിവസവും ഈ മീറ്റിനുവേണ്ട ഒരുക്കങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുകയും വേണ്ട തയ്യാറെടുപ്പുകള്‍ ഒന്നരമാസത്തോളം നടത്തുകയും ചെയ്തിട്ടുണ്ട് - അതെല്ലാം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും.

ഇങ്ങനെയൊരു മീറ്റിനെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഇതിനെതിരായും, പരിഹസിച്ചുകൊണ്ടും, കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കാനായും പലരും ശ്രമിച്ചിട്ടുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇതൊരു “അലമ്പായി അവസാനിക്കുമോ” എന്ന് ചിലപ്പോഴൊക്കെ ഞാനും സംശയിച്ചിരുന്നു. കേരളത്തില്‍ വച്ച് ഒരു മീറ്റ് നടത്തുവാന്‍ ഇത്രയൊക്കെ പങ്കപ്പാടുകളോ എന്ന് സംശയിച്ചിട്ടുമുണ്ട്. ആ അവസരങ്ങളിലൊക്കെയും യാതൊരു പ്രശ്നവുമില്ലെന്നും, ഓലപാമ്പുകളെകണ്ട് സംഘാടകര്‍ മറുപടി പറയുവാന്‍ പോകേണ്ട ആവശ്യമില്ലെന്നും ഈ സുഹൃത്തുക്കള്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം എന്തുകൊണ്ടും അവസരോചിതമായി എന്ന് ഇപ്പോള്‍ ശരിക്കും മനസ്സിലാകുന്നു. മൌനം വിദ്വാനു ഭൂഷണം! എങ്കില്‍ക്കൂടി, ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെയും, ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയും ഗൌരവപൂര്‍വ്വം കണക്കിലെടുക്കുകയും, അതിനാവശ്യമായ Precautionary measures എടുക്കുകയും ചെയ്തിരുന്നു.


സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ഒരു മീറ്റായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. അതിനായി വളരെയധികം ഉത്സാഹിച്ച അനില്‍ മാഷിനും, ഹരീഷിനും, ജോയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തട്ടെ. ലതിച്ചേച്ചിയും, സുഭാഷേട്ടനും, മണികണ്ഠനും തങ്ങളുടെ നാട്ടില്‍ വച്ച് നടത്തപ്പെട്ട ഈ മീറ്റിനെ സ്വന്തം വീട്ടില്‍ വച്ച് നടത്തപ്പെടുന്ന ഒരു പരിപാടിപോലെ കണ്ട് വളരെ ശ്രദ്ധ ഈ മീറ്റിനു നല്‍കിയിരുന്നു. അവരോടും ഉള്ള നന്ദി വാക്കുകള്‍ക്കപ്പുറമാണ്.

ഈ മീറ്റിനുവേണ്ടി ഒഫീഷ്യല്‍ പബ്ലിക് റിലേഷന്‍സ് ചെയ്തത് ജോ ആണ് . ബാനറുകളും ഫ്ലക്സുകളും പ്രിന്റ് ചെയ്തതും, വീഡിയോ റിക്കോര്‍ഡിംഗ് ചെയ്തതും, റജിസ്ട്രേഷന്‍ ഫോമുകള്‍ മറ്റു ബോര്‍ഡുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്തതും, പത്രങ്ങള്‍ക്കായുള്ള ചെറിയ അറിയിപ്പ് കൊടുത്തതും ജോ ആയിരുന്നു - പരസ്പരാലോചനക്കു ശേഷം തന്നെ. പ്രിന്റിംഗ്, ഫ്ലക്സ്, കോമണ്‍ റൂമുകള്‍, വീഡിയോ തുടങ്ങിയവയുടെ ചെലവുകള്‍ സ്പോണ്‍സര്‍ ചെയ്തത് നിരക്ഷരനും ജോയും ആയിരുന്നു.

“മീറ്റ് മീറ്റ്” എന്നു പറയാനും അങ്ങനെ ഒരാശയം മുമ്പോട്ട് വയ്ക്കുമ്പോള്‍ അതിനെ പരിഹസിക്കാനും, വിമര്‍ശിക്കാനും, അതിനു പാരയായി തീരുന്ന രീതിയില്‍ പോസ്റ്റുകളും കമന്റുകളും എഴുതി ബൂലോകര്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും വളരെ എളുപ്പമാണ് - പ്രത്യേകിച്ചും ബ്ലോഗര്‍ ഐ.ഡി എന്ന പദവി ഉപയോഗിച്ചുകൊണ്ട്. പക്ഷേ അതിലപ്പുറമായി ഒരു മീറ്റ് യാഥാര്‍ത്ഥ്യമാക്കുവാനും വിജയകരമായി ഇത്രയധികം പേരെ സംഘടിപ്പിച്ചുകൊണ്ടു നടത്തുവാനും വേണ്ട ആര്‍ജ്ജവത്വമാണ് സംഘാടകരായ നിങ്ങള്‍ കാണിച്ചത്. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും നേരുന്നു.

ഇരുനൂറ്റന്‍പതു രൂപ എന്നത് വളരെ കൂടുതലാണെന്നും അത് താങ്ങാനാകാത്ത ബ്ലോഗര്‍മാരെന്തുചെയ്യുമൊന്നുമൊക്കെ യുള്ള സംശയങ്ങള്‍ ചിലരൊക്കെ ആദ്യകാലത്ത് ഉയര്‍ത്തിയിരുന്നു. ഇന്നലത്തെ മീറ്റ് കാണുമ്പോള്‍ വാഴക്കോടന്‍ പറഞ്ഞ ഒരു വസ്തുത വളരെ സത്യമെന്നു മനസ്സിലാവുന്നു. ഇരുനൂറ്റമ്പതല്ല, ഇരുപത്തയ്യായിരമായാലും ഇതുവഴി ലഭിക്കുന്ന സൌഹൃദം എത്രയോ വിലമതിക്കാനാവാത്തതാണ്. ഈ ചിലവിനേക്കാള്‍ എത്രയോ അധികം വിലമതിക്കത്തക്കതാണ് അവിടെ വന്നുചേരുവാന്‍ ഉത്സാഹിച്ച ഓരോരുത്തരും എടുത്ത efforts ! ഹന്‍ലല്ലത്ത് എന്ന യുവാവ്, മാനന്തവാടിയിലെ പാവപ്പെട്ടവരെ സഹായിക്കുവാനായി ഒരു ചെറിയ സഹായം ചോദിച്ചുകൊണ്ട് ഒരു രസീത് ബുക്കുമായാണ് ചെറായിയിലേക്ക് വന്നത്. അദ്ദേഹം കാണിച്ച ആ ഉത്സാഹത്തിനു മറുപടിയെന്നോണം ഈ മീറ്റില്‍ പങ്കെടുത്ത ഒരുപാടാളുകള്‍ ചേര്‍ന്ന് നല്ലൊരുതുക അദ്ദേഹത്തിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു എന്നറ്റ് ഈ മീറ്റിന്റെ സൌഹൃദപരമായ മുഖത്തിനപ്പുറം തിളക്കത്തോടെ നില്‍ക്കുന്നു. സംഘാടകരെപ്പോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു അവിടെ വന്നുചേര്‍ന്ന ഓരോരുത്തരും.

ചെറായി മീറ്റില്‍ പങ്കെടുത്ത സദസ് നമ്മുടെ സാമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു. ജോലിക്കാര്‍, വിദ്യാര്‍ദ്ധികള്‍, ടെക്നിക്കല്‍ വിദഗദ്ധര്‍, എഞ്ചിനീയര്‍മാര്‍, ഡോക്റ്റര്‍‍മാര്‍, അദ്ധ്യാപകര്‍, കുടുംബിനികള്‍, ബിസിനസുകാര്‍....അങ്ങനെ നാനാതുറകളില്‍ നിന്നും വന്നവര്‍. ഇങ്ങനെ ഒരു വലിയ ജനവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഈ മീറ്റ് ഇനിയുമിനിയും വരുവാനുള്ള അനവധി സൌഹൃദസംഗമങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദീ‍പമാകട്ടെ എന്നാശംസിക്കുന്നു.






ചിത്രങ്ങള്‍:

ഈ മീറ്റില്‍ ഞാന്‍ ഒരു ഈവന്റ് ഫോട്ടോഗ്രാഫിക്കായി തുനിഞ്ഞില്ല എന്നതാണ് സത്യം. ക്യാമറ ഒരിടത്തു വച്ച് പരമാവധിസമയം അവിടെ വന്നവരെ പരിചയപ്പെടുവാനും സംസാരിക്കുവാനും കണ്ടെത്തണം എന്ന് ആദ്യമേ തീരുമാനിച്ചാണ് അങ്ങോട്ട് പോയത്. ഇവിടെ കൊടുക്കുന്ന ഫോട്ടോകള്‍ കൈയ്യില്‍കിട്ടിയവരുടെയൊപ്പം നിന്ന് വിനയനെക്കൊണ്ട് എന്റെ ക്യാമറയില്‍ എടുപ്പിച്ചതാണ്. അതിനാല്‍ മിക്കവാറും ഫോട്ടോകളില്‍ ഞാനും ഉണ്ട്! പിക്കാസ വെബ് ആല്‍ബത്തിലേക്കുള്ള ലിങ്ക് ഇവിടെ .

മറ്റൊരു മുന്‍‌കൂര്‍ ജാമ്യം : മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഇല്ല. വിശദമായി ഹരീഷ് തൊടുപുഴ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ.

Read more...

കിഴക്കിന്റെ വെനീസില്‍ - മൂന്ന്

>> Saturday, February 7, 2009

കിഴക്കിന്റെ വെനീസില്‍ - ഒന്ന്
കിഴക്കിന്റെ വെനീസില്‍ - രണ്ട്


കുട്ടനാട് വെറ്റ് ലാന്റ് ഏരിയ എന്നറിയപ്പെടുന്ന ഭൂവിഭാഗം, അനേകം ജലാശയങ്ങളും അവയ്ക്കിടയില്‍ കിടക്കുന്ന അനേകം തുരുത്തുകളും ചേര്‍ന്നതാണെന്ന് പറഞ്ഞുവല്ലോ. ഇവയ്ക്കിടയിലെ പല തുരുത്തുകളും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണെന്നു അവിടെ ചെന്നു കണ്ടപ്പോള്‍ തോന്നി. അങ്ങനെയല്ലാത്തവയില്‍തന്നെ, റോഡുമാര്‍ഗം പ്രധാന കരയിലേക്കെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടതായുണ്ട്. അതുകൊണ്ട് ജലമാര്‍ഗ്ഗമുള്ള സഞ്ചാരപാതയാണ് ഈ മേഖലയില്‍ഏറ്റവും ദുരക്കുറവുള്ളത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെയാവണം കായലിനോട് ചേര്‍ന്ന് വീടുകള്‍ക്കു സമീപമായി കൊച്ചു കൊച്ചു വഞ്ചികള് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത് കാണുന്നത്. ചില വീടുകളോട് ചേര്‍ന്ന് പരമ്പരാഗത വഞ്ചികളല്ലാത്തതരം ബോട്ടുകളും കണ്ടു.

കേരള സര്‍ക്കാരിന്റെ ബോട്ട് സര്‍വ്വീസ് ഈ മേഖലയില്‍ ഉടനീളം ഉണ്ട് SWTD - state water transport department എന്നാണ് ഈ വകുപ്പിന്റെ പേര്. കായലിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന കൈവരിയോടുകൂടിയ സ്റ്റോപ്പുകള്‍ കായലിന്റെ ഇരുകരകളിലും കാണാം. നാട്ടിലെ ബസ് സ്റ്റോപ്പുകളില്‍, ബസ് സമയം അറിയാവുന്നവര്‍ അതുവരുന്നതും കാത്തുനില്‍ക്കാറുള്ളതുപോലെ ഈ സ്റ്റോപ്പുകളില് ആളുകള്‍ ബോട്ടും കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. ബോട്ടുകളെപ്പറ്റിയും സ്റ്റോപ്പുകളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു സര്‍വീസ് ബോട്ട് വലിയൊരു ഇരമ്പലോടുകൂടി വലിയ ഓളങ്ങള്‍ ഇളക്കിവിട്ടുകൊണ്ട് അടൂത്തുള്ള ഒരു സ്റ്റോപ്പില് വന്നു നിന്നു. ഒരാള്‍ അവിടെ ഇറങ്ങുകയും, അവിടെ ബോട്ടും കാത്തുനിന്ന ഒന്നുരണ്ടു പേര്‍ കയറിപ്പോവുകയും ചെയ്തു.
ആ മേഖലയിലെ ജനജീവിതം എത്രമാത്രം ഈ കായല്‍‌പരപ്പുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് തുടര്‍ന്നങ്ങോട്ടുള്ളയാത്രയില്‍ നമുക്ക് വ്യക്തമാവും. വീടുകള്‍ക്കു മുമ്പില്‍ ജലനിരപ്പിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന കല്‍പ്പടവുകളില്‍നിന്നുകൊണ്ട് തുണിയലക്കുന്നവീട്ടമ്മമാര്‍, വെള്ളത്തില്‍ ചാടിമറിഞ്ഞ് കളിയും കുളിയുമായി കുറേ കുട്ടികള്‍, കൊതുമ്പുവള്ളങ്ങളില്‍ തേങ്ങയും ഓലയും കൊതുമ്പുമൊക്കെയായി തെങ്ങിന്‍ തോപ്പില്‍ നിന്നും തിരികെയെത്തുന്ന പണിക്കാര്‍, വീടുകള്‍ക്കു മുമ്പിലൂടെ ചെറിയ വള്ളങ്ങളില്‍ പലചരക്കുസാധനങ്ങള്‍ പച്ചക്കറികള്‍ എന്നിവ വില്‍ക്കുവാനത്തുന്ന കച്ചവടക്കാര്‍, കായലോരത്ത് തന്നെയുള്ള കടകളും ഷാപ്പുകളും ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളുടെയും സമ്മേളനം അവിടെ കാണാന്‍ കഴിഞ്ഞു. ഞങ്ങളവിടെ കണ്ട ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.




വീണ്ടും ഞങ്ങള്‍ മുമ്പോട്ട് പൊയ്ക്കൊണ്ടേയിരിക്കുകയാണ്. അല്പം കഴിഞ്ഞ് ജിനില്‍ ബോട്ട് ഒരു സൈഡിലേക്ക് അടുപ്പിച്ചു. ആഫ്രിക്കന്‍ പായല് ബോട്ടിനടിയില്‍ എവിടെയോ കുരുങ്ങിയതാണ്. ഓ.. ഈ പായലിനെപ്പറ്റി ഇതുവരെ നമ്മള് ഒന്നും പറഞ്ഞില്ലല്ലോ. ആഫ്രിക്കന് പായല് എന്നറിയപ്പെടുന്ന ഹയാസിന്ത് എന്ന ചെടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കുട്ടനാടന് പുഞ്ചകളിലും കായലുകളിലും എത്തിപ്പെട്ടതാണ്. വളരെ വേഗം പടര്‍ന്നുപന്തലിക്കുന്ന ഈ ചെടി അവിടെയുള്ള സകല ജലാശയങ്ങളിലും ഒഴുകിനടക്കുന്നുണ്ട്. അത് ആ ജലപാതകളുടെ ഭംഗിക്കു വളരെ മങ്ങലേല്‍പ്പിക്കുന്നുമുണ്ട്. പുഞ്ചപ്പാടങ്ങളിലൊക്കെ ഇവന്‍ കയറി നിയന്ത്രണമില്ലാതെ വളരാനിടയായാല്‍ പിന്നീട് നീക്കം ചെയ്യുക വളരെ ദുഷ്കരവും.

ഇവ കൂട്ടം കൂടി നില്‍ക്കുന്ന ജലാശയങ്ങളില്‍, ജലത്തിനടിയിലേക്ക് ഒട്ടും സൂര്യപ്രകാശം കടക്കുവാന് അനുവദിക്കാതെ ജലത്തിനടിയില് ഉള്ള സകല സസ്യങ്ങളേയും നശിപ്പിച്ചു കളയുമത്രേ. പോരാത്തതിന് കെട്ടുപിണഞ്ഞൂകിടക്കുന്ന വേരുകളെല്ലാം കൂടി ജലയാത്രക്ക് തടസ്സമായും തീരും. ഒഴുകുന്ന വെള്ളത്തിലും ഇവയെ കാണാം. ഇതുപോലെയുള്ള ഒരു ആഫ്രിക്കന് പായല്‍ കൂട്ടം ഞങ്ങളുടെ സരോവരത്തില്‍ കയറി ഉടക്കിയതാണ് വള്ളം നിര്‍ത്താന്‍ കാരണമായത്. വള്ളം കരയ്ക്കടുപ്പിച്ച് നിര്‍ത്തി, അവര് അത് വലിച്ചുമാറ്റികളഞ്ഞു.



‘വണ്ടി‘ നിര്‍ത്തിയത് ഒരു നല്ല സ്ഥലത്തായിരുന്നു. ഒരു വശത്ത് നീണ്ടു പരന്നുകിടക്കുന്ന പുഞ്ചപ്പാടം. അവയ്ക്ക് അതിരിടുന്ന വലിയ വരമ്പുകള്. അതിന്റെ സൈഡിലായി തെങ്ങുകളും വാഴകളും നിരനിരയായി നില്‍ക്കുന്നു. നല്ല ഇളം കാറ്റും. കുറെ സമയം വേണമെങ്കില്‍ നില്‍ക്കുവാനും നടക്കുവാനും പറ്റിയ സ്ഥലം. എങ്കിലും പാടം കാണുവാനല്ലല്ലോ നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. അതിനാല് അധികം നേരം അവിടെനിന്ന് സമയം കളയാതെ വീണ്ടും വള്ളത്തില്‍ കയറി യാത്ര തുടര്‍ന്നു.

വള്ളം പുറപ്പെടുന്നതിനു മുമ്പ് മനുക്കുട്ടന് അവിടെയുള്ള ഒരു കടയില്‍ നിന്നും വാങ്ങി കൈയില് വച്ചിരുന്ന “സെപ്സിയും, ചിപ്സും” അപ്പോഴേക്കും തീര്‍ത്തിരുന്നു. മറ്റെന്തൊക്കെ നല്ല ശാപ്പാട് കൊടുക്കാമെന്നു പറഞ്ഞാലും അവന് ഈ രണ്ടുസാധനങ്ങളോടുള്ള ആക്രാന്തം നിയന്ത്രിക്കുവാനാകുന്നില്ല! ചെക്കനു വിശപ്പുകയറാന് തുടങ്ങിയെന്നു തോന്നുന്നു. പോരാത്തതിന് വള്ളത്തിന്റെ അടുക്കളയില്‍നിന്ന് കായല്‍കാറ്റില്‍ പെട്ട് മുമ്പിലേക്ക് അടിച്ചു വരുന്ന നല്ല സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ മണവും. അതെന്തൊക്കെയാണെന്നറീയാന്‍ വേണ്ടി ഞാന്‍ അങ്ങോട്ടേക്കൊന്നു പോയി. ഒരു ചീനച്ചട്ടിയില് കരിമീനുകള് കിടന്നു കറുമുറാന്ന് വേവുന്നു. കപ്പ വേവിച്ചു കാന്താരിയും, ഉള്ളിയും ഉപ്പും മഞ്ഞളും ചേര്‍ത്ത് കുഴച്ചൊരുക്കി ഒരു പാത്രത്തില്‍ വച്ചിരിക്കുന്നു. മറ്റൊരു പാത്രത്തില് നാടന് ചിക്കന് കറി വേവുന്നുണ്ട്. കാബേജ് അരിഞ്ഞ് തോരനു തയ്യാറാക്കി ഒരു വശത്തുവച്ചിട്ടുണ്ട്. അതിന്റെയൊന്നും പടങ്ങള് ഇപ്പോള് കാണീക്കുന്നില്ല! ഒരല്പം വെയിറ്റുചെയ്യൂന്നേ!

സ്വദേശികളും വിദേശികളുമായ സഞ്ചാരികളേയും വഹിച്ചു കൊണ്ട് ബോട്ടുകള് അങ്ങോട്ടൂം ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ചില വിദേശികള്‍ക്ക് നമ്മുടെ കെട്ടുവള്ളങ്ങളേക്കാളും ഇഷ്ടം ബോട്ടുകള് തന്നെയാണെന്നു തോന്നുന്നു. ഇതാ അതുപോലെഒരെണ്ണം. അവര്‍ ഞങ്ങളെനോകി ടാറ്റാ കാണിക്കുന്നതുകണ്ടു, തിരികെ അങ്ങോട്ടും ഓരോന്നു കൊടുത്തു.


ബോട്ടുകളും കൊച്ചുവള്ളങ്ങളും പരസ്പര സഹായ സമിതികളായി ചിലപ്പോഴൊക്കെ പ്രവര്‍ത്തിക്കുന്നതും അവിടെ കാണാന് കഴിഞ്ഞു. ബോട്ടിന്റെ ഒരു വശത്തുകൂടി ഒരു ചെറിയ വള്ളവും തുഴഞ്ഞുകൊണ്ടു പോവുകയായിരുന്ന രണ്ട് ചേട്ടന്മാര്‍ അവരുടെ വള്ളം ഇങ്ങോട്ടടുപ്പിച്ചുകൊണ്ടുവന്ന് ഒരു കയര്‍ ഇങ്ങോട്ടെറിഞ്ഞൂകൊടുത്തു. അത് ഞങ്ങളുടെ വള്ളവുമായി ബന്ധിപ്പിച്ചു കഴിഞ്ഞപ്പോള് തുഴയാതെ ഒരു ഫ്രീ സവാരി..! ഇതുപോലെ കണ്ടിട്ടുള്ള മറ്റൊരു രംഗം തിരുവനന്തപുരത്ത് പാളയം ഫ്ലൈഓവറിലാണ്. അവിടെ സൈക്കിള് യാത്രക്കാരില് ചിലര് ഫ്ലൈ ഓവര് കയറുന്നത് സൈക്കിളും ഉരുട്ടിക്കൊണ്ടല്ല. പകരം സൈക്കിളില് നിന്ന് ഇറങ്ങാതെ അവരുടെ വശത്തുകൂടി പോകുന്ന ഒരു വാഹനത്തില് ഒരു കൈകൊണ്ട് പിടിക്കും. അപ്പോള് സൈക്കിള് അനായാസം ഫ്ലൈ ഓവറിന്റെ കയറ്റം കയറീപ്പോകും. വളരെ അപകടകരമാണ് ഈ സൈക്കിള്‍ രീതി എന്നു പറയാതെ അറിയാമല്ലോ. പക്ഷേ ഇവിടെ കുഴപ്പമൊന്നുമില്ല; ഒരു ഉപകാരം മാത്രം!

കുറച്ചുദൂരം കൂടി അങ്ങനെ വീതിയുള്ള കായലില്‍ കൂടി പോയതിനുശേഷം ഇടതുഭാഗത്തുള്ള ഒരു ഇടത്തോടിലേക്ക് ഞങ്ങള്‍ പ്രവേശിക്കുവാനാരംഭിച്ചു. ദേ, ഈ ഫോട്ടോയില് ഒരു പാലം കണ്ടുവോ? അതിനടിയിലൂടെ വേണം കെട്ടുവള്ളം കയറ്റിക്കൊണ്ടുപോകേണ്ടത്.
ഈ പാലത്തിന്റെ അടിയിലൂടെ ഞങ്ങളുടെ വള്ളം അനായാസം കടക്കുവാനുള്ള ഉയരം ഉണ്ടോ? ഉണ്ടാവുമല്ലോ ഇല്ലെങ്കില്‍ വള്ളക്കാരതിനു തുനിയില്ലല്ലോ എന്നാശ്വസിച്ചു. പാലത്തിന്റെ നേരെ അടിയില് എത്തുന്നതിനുമുമ്പ് വള്ളത്തെ ഒരു നേര്‍പാതയിലാക്കേണ്ടതുണ്ട്. അല്ലെങ്കില് വശങ്ങളില് ഇടിക്കും. അതിനായി ജിനില്‍, റോഡിലൂടെ വലിയ വാഹനങ്ങള്‍ നമ്മള്‍ “വീശിയെടുക്കുന്നതുപോലെ” വള്ളം തിരിച്ചു. വള്ളത്തിന്റെ മുന്‍ഭാഗം ഇടുങ്ങിയ പാലത്തിനടിയിലൂടെ കൃത്യമായി തന്നെ അകത്തേക്ക് പ്രവേശിക്കുകയാണ്. പെട്ടന്ന് ഒരു കുലുക്കത്തോടെ വള്ളത്തിന്റെ മധ്യഭാഗത്തെ മേല്‍ക്കൂര എവിടെയോ തട്ടിയതായി മനസ്സിലായി. ക്രിക്..ക്രിക്ക്.. ശബ്ദത്തോടെ വള്ളം ഒരു വശത്തേക്ക് പതിയെ തെന്നിമാറുകയാണ് - ഐസ് ബര്‍ഗില്‍ ഇടിച്ച റ്റൈറ്റാനിക്ക് നീങ്ങിയതുപോലെ. പേടിക്കുകയുമൊന്നും വേണ്ടാ വള്ളം മറിയുകയുമൊന്നുമില്ല എന്ന ജിനില്‍ പറഞ്ഞു. കരയില്‍നിന്ന് വെള്ളത്തിലേക്ക് ചരിഞ്ഞുവളര്‍ന്നു നിന്നിരുന്ന ഒരു തെങ്ങില് കണക്കുകൂട്ടല് ഒരല്പം പിഴച്ചതിനാല് മേല്‍പ്പുര ഇടിച്ചു എന്നുമാത്രം.

വീണ്ടും ഒരു പ്രാവശ്യം കൂടി പുറകോട്ടിറങ്ങി ഞങ്ങള് സഞ്ചരിച്ചു കൊണ്ടിരുന്ന കായലിലേക്ക് വന്ന് ഒരു വലിയ വൃത്തപാതയെടുത്ത് അവസാനം ഒരു നേര്‍‌രേഖയിലൂടെ വീണ്ടും ഞങ്ങള് പാലത്തിനടിയിലൂടെ ആ കൊച്ചു തോട്ടിലേക്ക് പ്രവേശിച്ചു. പതിനഞ്ച്, ഇരുപത് മീറ്ററില് കൂടുതല് വീതിയുണ്ടാവില്ല ആ ജലപാതയ്ക്ക്. ഇരു വശത്തും ചെറിയ ചെറിയ വീടുകളും, അവരുടെ ചുറ്റുപാടുകളും കണ്ടുകൊണ്ട് ഒരു യാത്ര.


വശങ്ങളിലൊക്കെ കുറേ കള്ളുഷാപ്പുകളും അവിടെയൊക്കെ അതിലേ പോകുന്ന യാത്രക്കാര്‍ക്കായി കപ്പ, മീന്‍കറി, മീന്‍വറുത്തത്, ചോറ് ഇതൊക്കെ കിട്ടും എന്ന ബോര്‍ഡും കണ്ടു. ഇതുവഴി യാത്രപോകാനൊരുങ്ങുന്നവര്‍ക്കായി ഒരു ചെറിയ കുറിപ്പ്. നിങ്ങള്‍ രണ്ടോ മൂന്നോ പേരേ ഉള്ളെങ്കില്‍ വള്ളം മാത്രം വാടകയ്ക്ക് എടുത്ത് വഴിയില്‍ നിന്ന് ഇതുപോലെ ഭക്ഷണം വാങ്ങാം. അതല്ല അതില്‍ കൂടുതല്‍ ആള്‍ക്കാരുള്ള ഗ്രൂപ്പാണെങ്കില് ഭക്ഷണം ഉള്‍പ്പടെ വള്ളം വാടകയ്ക്ക് എടുക്കുന്നതാവും നല്ലത്. എങ്കിലും വഴിയരികില്‍ നിന്നുവാങ്ങുന്ന മീന്‍ ഐറ്റങ്ങള്‍ക്കൊക്കെ വില അല്പം കൂടുതല്‍ തന്നെ വിലകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് നോക്കിയപ്പോള്‍ മനസ്സിലായി!

നല്ല ഫ്രഷ് തെങ്ങിന്‍ കള്ള് കിട്ടുന്ന സ്ഥലമാണ് കുട്ടനാട്, മായമൊന്നുമില്ലാതെ. അതുകൊണ്ട് കുറച്ചു കള്ളുവാങ്ങിയാലോ എന്നൊരു അഭിപ്രായം ഷിജുവും പപ്പായും പറഞ്ഞു. അതുകേട്ടപാടെ ഞങ്ങളെല്ലാവരും ചാടിവീണു. കള്ളിനെപ്പറ്റി തെറ്റിദ്ധാരണകളുള്ളവരാരെങ്കിലും ഇതുവായിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരുവാക്ക്!! ശുദ്ധമായ, പുളിക്കാത്ത തെങ്ങിന്‍ കള്ള് നല്ലൊരു പാനീയമാണ്. കരിക്കിന്‍വെള്ളം പോലെയോ അതിനേക്കാളോ രുചികരമോ ആയ ഒരു പാനീയം. ചാരായം കുടിച്ച് വഴിയില്‍ പാമ്പായികിടക്കുന്നവരെയും നമ്മള്‍ “കള്ളുകുടിയന്‍ കള്ളുകുടിയന്‍” എന്നുവിളിച്ചു വിളിച്ച് കള്ളിന് ഒരു ചീത്തപ്പേരു വന്നു എന്നുമാത്രം! എന്നാല്‍ പുളിച്ച കള്ള് കുടിച്ചാല്‍ തലയ്ക്കുപിടിക്കും എന്നും ഓര്‍ക്കുക. അതുകൊണ്ട്, ഇനി എപ്പോഴെങ്കിലും പുളിക്കാത്ത കള്ള് കിട്ടുന്നെങ്കില് ഒന്നു രുചിനോക്കുക! പിന്നെ നിങ്ങളും അത് ഇഷ്ടപ്പെടും തീര്‍ച്ച.

കള്ള് വാങ്ങുവാനായി ജിനിലിനെ ചുമതലപ്പെടുത്തി.ഓരോ ഷാപ്പിന്റെ മുമ്പില്‍ കൂടി പോകുമ്പോഴും വള്ളത്തിലെ ഹോണ് ഒരു പ്രത്യേകരീതിയില്‍ ജിനില്‍ മുഴക്കുന്നുണ്ടായിരുന്നു; “കള്ളൊണ്ടോ കള്ളൊണ്ടോ“ എന്നു ചോദിക്കുകയായിരുന്നിരിക്കും. അപ്പോള്‍ ഷാപ്പില്‍ നിന്ന് ആരെങ്കിലും ഇങ്ങോട്ട് നോക്കും. വള്ളത്തിലിരുന്നുകൊണ്ട് കള്ളുണ്ടോ, അത് പുളിക്കാത്തതാണോ എന്നു ചോദിക്കുവാനും പറയുവാനും വള്ളക്കാര്‍ക്കും, ഷാപ്പിലുള്ളവര്‍ക്കും ചില ആംഗ്യഭാഷകളൊക്കെ കണ്ടു. അങ്ങനെ ഒന്നുരണ്ടു ഷാപ്പുകള് പിന്നിട്ട് 94-ആം നമ്പര്‍ കള്ളുഷാപ്പിന്റെ മുമ്പില്‍ ഞങ്ങളുടെ വള്ളം നിന്നു.

കുറേ നേരമായി വള്ളത്തില്‍തന്നെ ഇരിന്നതുകൊണ്ടാവണം, വള്ളം നിന്നതും കരയിലിറങ്ങാനുള്ള സന്തോഷത്തോടെ ഉണ്ണിയും മനുവും ചാടി വെളിയിലിറങ്ങി. അപ്പോള്‍ ഈ നാലുചുറ്റിനും വെള്ളക്കെട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ എങ്ങനെയായിരിക്കും വല്ലപ്പോഴും ആലപ്പുഴടൌണിലൊക്കെ ഒന്നെത്തിപ്പെട്ടാല്‍ എന്നു ഞാന്‍ വിചാരിക്കുകയും ചെയ്തു. ഷിജുവും ജിനിലും കൂടിപ്പോയി രണ്ടുലിറ്റര്‍ കള്ളുമായി തിരികെ വന്നു. ഗ്ലാസിനൊന്നും കാത്തുനില്ക്കാതെ അല്പം രുചിച്ചു നോക്കി..ഹായ്..ഹയ്...എന്തായിരുന്നു ആ രുചി! കരിക്ക് തോല്‍ക്കും. പിന്നെ എല്ലാവരുംകൂടി കിട്ടിയതത്രയും കുടിച്ചു തീര്‍ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ. വെള്ളനിറത്തിലുള്ള മറ്റൊരു പെപ്സിയാവും എന്നുകരുതിയിട്ടായിരിക്കും മനുവും കുടിക്കാന് വന്നു, രുചി അത്ര പിടിച്ചില്ലെന്നു തോന്നി.

കള്ളും മോന്തി ചുറ്റിനുമുള്ള കാഴ്ചകളും കണ്ട് അങ്ങനെ കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്ക് ഊണ് റെഡിയായെന്ന് സജിമോന് വന്നറിയിച്ചു.

പ്ലെയ്‌റ്റുകളും ഗ്ലാസുകളും ആദ്യവും, പുറകെ ആഹാര സാധനങ്ങളും വന്നു. ഷിജുവും ദീപുവും വിളമ്പാനുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. ദേ കണ്ടോളൂ.. അതിന്റെ താഴെയുള്ള ഫോട്ടോ മനഃപ്പൂര്‍വ്വം ഇട്ടതാണു കേട്ടോ!! കുട്ടനാട്ടിലെത്തിയാല് തീര്ച്ചയായും കഴിച്ചിരിക്കേണ്ട ഒരു വിഭവം.




സത്യം പറയാമല്ലോ, നല്ല പാചക‌കൈപ്പുണ്യമുള്ള രണ്ടുപേരായിരുന്നു ജിനിലും സജിമോനും. എല്ലാ വിഭവങ്ങളും നല്ല രുചികരം. നളപാചകം തന്നെ! മനുക്കുട്ടന് മീന്‍ വറുത്തതു കണ്ടാല്‍ പിന്നെ മറ്റൊന്നും വേണ്ടാ. കഥകേള്‍ക്കാതെ ആദ്യമായി ഒരു ദിവസം അവന്‍ വയറു നിറയെ ചോറുണ്ണത് അന്നാണ് കണ്ടത്. വള്ളത്തിലിരുന്നുകൊണ്ട് കാറ്റും കൊണ്ടൂള്ള ചോറൂണ്.... !! അത് അനുഭവിച്ചറിയേണ്ടതുതന്നെയാണു കേട്ടോ. വീട്ടിലെ ഡൈനിംഗ് ടേബിളില്‍, ഫാനിന്റെ അടിയിലിരുന്നു കഴിച്ചാലൊന്നും ഈ രുചിവരില്ല!


ഊണും കഴിഞ്ഞ് കൈകഴുകി വീണ്ടും രണ്ടു മണീക്കൂറോളം ഞങ്ങള്‍ കായലിലൂടെ യാത്രചെയ്തു. ഈ ജലാശയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തിരികെ പുറപ്പെട്ട സ്ഥലത്തേക്ക് വരാന്‍ വേണ്ടി നാം പോയ ഒരു വഴിയിലൂടെ തിരികെ വരേണ്ടതില്ല. അങ്ങനെ പുതിയപുതിയ കാഴ്ചകളും കണ്ട് ഞങ്ങള്‍ യാത്രചെയ്തു. എങ്കിലും വായനക്കാരുടെ ക്ഷമയെ മാനിച്ച് ഈ ഒരു പാരഗ്രാഫില്‍ അത് ഞാന്‍ ചുരുക്കിപ്പറയുകയാണ്. നാലു മണിയായപ്പോഴേക്ക് നല്ല ഓരോ ചായ സജിമോന്‍ ഉണ്ടാക്കി. ഏലക്കയും, ചുക്കും ഇട്ട നല്ല നാടന്‍ പാല്‍ച്ചായ. അതുകുടിച്ച് ഒരു പുത്തനുണര്‍വോടെ ഇരിക്കുമ്പോഴാണ് കായലോരത്ത് ഇരുമ്പു ചുണ്ടന്‍ കിടക്കുന്നതു കണ്ടത്. പരമ്പരാഗത ചുണ്ടന്‍ വള്ളങ്ങളൊക്കെയും തടികൊണ്ടു നിര്‍മ്മിച്ചവയാണല്ലോ. ഇത് പൂര്‍ണ്ണമായും ഇരുമ്പില്‍ നിര്‍മ്മിച്ചതാണ്. കഴിഞ്ഞവര്‍ഷമാണത്രെ ഇവനെ നീറ്റിലിറക്കിയത്.


തിരികെ വരുന്ന വഴിയില്‍ കായലോരത്തു തന്നെയുള്ള വലിയൊരു ടുറിസ്റ്റ് റിസോര്‍ട്ടും കണ്ടു. അവിടെ ഒരു നല്ല സ്റ്റാര്‍ ഹോട്ടലിന്റെ സൌകര്യങ്ങളെല്ലാം ഉണ്ടത്രെ. അങ്ങനെ വീണ്ടും ഞങ്ങള്‍ പുന്നമടക്കായലിന്റെ കിഴക്കേ അരികില്‍ വന്നു ചേര്‍ന്നു. ഇനി അല്പം കൂടി കഴിഞ്ഞാല്‍ മാവിന്‍ ചുവടായി.

വള്ളം പുറപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ എത്തുമ്പോഴേക്കും ബോട്ടുടമ സിബി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാം നന്ദി പറഞ്ഞ്, വള്ളത്തിന്റെ വാടകയും നല്‍കി ഞങ്ങള്‍ ആ “ശ്യാമസുന്ദര കേരകേദാര ഭൂമിയോട്” വിടപറഞ്ഞു, വീണ്ടും ഒരിക്കല്‍ കൂടി വരാം എന്ന വാക്കോടെ.

തിരികെ കാറിലെത്തി വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോഴേക്കും മാനം കറുക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)


Note: ഞങ്ങള്‍ യാത്രചെയ്ത ബോട്ട് സര്‍വ്വീസിന്റെ അഡ്രസ് :

തേജസ് ടൂര്‍സ് ആന്റ് ട്രാവത്സ്,
ആലപ്പൂഴ, ഫോണ്‍ 0477-2252043
മൊബൈല്‍ : 94461 17525 (സിബി)
ഇ-മെയില്‍ വിലാസം thejasbackwater@yahoo.com



ഈ പോസ്റ്റിലെ ചിത്രങ്ങളെല്ലാം മഴക്കാലത്ത് എടുത്തവയാണ്. ഇതേ സ്ഥലം, കുമരകത്തുനിന്നും മഴയില്ലാത്ത നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ എടുത്ത കുറേ സുന്ദരചിത്രങ്ങള്‍ ഹരീഷ് തൊടുപുഴയുടെ ഈ ബ്ലോഗില്‍ ഉണ്ട്.

Read more...

കിഴക്കിന്റെ വെനീസില്‍ - രണ്ട്

>> Saturday, January 17, 2009

“വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ
കോരിയെടുക്കാന്‍ വാ............. “

ഈ പാട്ടുകേള്‍ക്കുമ്പോഴും, അതിന്റെ ദൃശ്യചിത്രീകരണം ടി.വിയില്‍ കാണുമ്പോഴും നാം അറിയാതെ ഒരു കായല്‍ പരപ്പിലേക്ക്‌ എത്തിപ്പോകാറില്ലേ? ഈ പാട്ടില്‍ പറയുന്ന പുന്നമടക്കായലിലാണ്‌ നമ്മള്‍ ഇപ്പോളുള്ളത്‌.



കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ തെക്കേയറ്റത്തെ ശാഖയാണ്‌ പുന്നമടക്കായല്‍ എന്നറിയപ്പെടുന്ന ജലാശയം. എല്ലാവര്‍ഷവും ആഗസ്റ്റ്‌ മാസത്തില്‍ നടക്കാറുള്ള പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളിയും ഇവിടെവച്ചാണ്‌ നടത്തപ്പെടുന്നത്‌. ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് അല്‍പം മുമ്പോട്ട്‌ നീങ്ങിയപ്പോള്‍ തന്നെ നെഹ്രുട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ്‌ പോയിന്റിലുള്ള പവലിയന്‍ കാണാറായി. കായലിന്റെ നടുവില്‍ തന്നെയുള്ള ഒരു ചെറിയ തുരുത്തിലാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

പുന്നമടക്കായല്‍ നീണ്ടുപരന്നുകിടക്കുന്ന കായല്‍പ്പരപ്പൊന്നുമല്ല. ഭൂപടം നോക്കിയാല്‍ (ലിങ്ക്) അറിയാം, ഇംഗ്ലീഷ്‌ അഷരം L ന്റെ ആകൃതിയില്‍, ഏകദേശം മൂന്നുനാലുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഒരു ജലാശയമാണ് ഇത്. ഇതിന്റെ വടക്കേ അറ്റത്തുനിന്ന് ഒന്നരകിലോമീറ്ററോളം നീളത്തില്‍ പുന്നമടക്കായലിനെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഒരു ഭാഗം ഉണ്ട്‌. ഇതുവഴി കടന്നുപോകുമ്പോള്‍ ഒരു നദിയിലൂടെ പോകുന്നതുപോലെയേ നമുക്ക്‌ തോന്നുകയുള്ളൂ. ഇരുകരയിലുമുള്ള കാഴ്ചകള്‍ അടുത്തുകാണാം. മഴക്കാലമായതിനാല്‍ കെട്ടുവള്ളങ്ങള്‍ നിരനിരയായി കായലിന്റെ ഇരുകരകളിലും അടുപ്പിച്ച്‌ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ചിലവയിലൊക്കെ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നുമുണ്ട്.

ഏതെല്ലാം കെട്ടിലും മട്ടിലും ചമയങ്ങളിലുമുള്ള വള്ളങ്ങളാണ് അവിടെയുള്ളതെന്നോ! ഒറ്റമുറി കൊച്ച് വീട് വള്ളങ്ങള്‍, മൂന്നും നാലും അറകളുള്ള തറവാട്ട് വള്ളങ്ങള്‍‍, ഔന്ന്യത്യമുള്ള മേല്‍ക്കൂരകളും കൊത്തുപണികളോടു കൂടിയ പൂമുഖങ്ങളുള്ളവര്‍, ഇരുന്നും കിടന്നും കാഴ്ചകള്‍ കണ്ട് രസിക്കാന്‍ വിശാലമായ മട്ടുപ്പാവുകളുമായി ചിലര്‍, വശങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന വളച്ചുകെട്ടുകളും എടുപ്പുകളുമായി പ്രൌഢിയോടെ മറ്റ് ചിലര്‍, കല്യാണമോ സമ്മേളനമോ നടത്തുവാന്‍ ഞാന്‍ പോരേ എന്ന് ചോദിച്ച് കൊണ്ട് ചില ഭീമന്മാര്‍‍, തട്ടുകളിട്ട മേല്‍പ്പുരയോടുകൂടിയ പൌരാണികര്‍ ചിലര്‍....കാണേണ്ട കാഴ്ചതന്നെ!!

ഒരു കെട്ടുവള്ളം നിര്‍മ്മിച്ചെടുക്കാന്‍ പത്തുലക്ഷത്തോളം രൂപ ചെലവാകുമത്രേ. ഈ വള്ളങ്ങളത്രയും ഒരുമിച്ചു കണ്ടപ്പോള്‍ എനിക്ക്‌ ഒരു സംശയം ഉണ്ടായി. ഇവയില്‍ നിന്നൊക്കെയും പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ച്‌ ഇവയിലെ ശൗച്യാലയങ്ങളില്‍ നിന്ന് തള്ളപ്പെടുന്ന വസ്തുക്കള്‍ എല്ലാം നേരെ കായലിലേക്കാണോ പോകുന്നത്‌ എന്ന്. അല്ല എന്നു ജിനില്‍ പറഞ്ഞു. എല്ലാ വള്ളങ്ങളുടെയും അടിയില്‍ ഒന്നോ അതിലധികമോ ബയോടാങ്കുകള്‍ എന്നൊരു സംവിധാനം ഉണ്ട്‌. മാലിന്യങ്ങള്‍ അതിലേക്കാണ്‌ പോവുക. അവിടെകിടന്ന് ജൈവമാറ്റങ്ങള്‍ സംഭവിച്ചതിനുശേഷം അവയെ നീക്കം ചെയ്യുകയാണു ചെയ്യുന്നതത്രേ. വള്ള നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍ ഒന്നൊന്നര ലക്ഷം രൂപ ഈ ടാങ്കിനു മാത്രമായി ഉള്ളതാണ്‌. നമ്മുടെ കേരളത്തിലും പരിസ്ഥിതിയെപ്പറ്റി ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

കായലിന്റെ ഇരുവശങ്ങളിലുമായി വീടുകളുള്ളവര്‍, ഹോംസ്റ്റേ ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന ചെറിയ കോട്ടേജുകളും വീടുകളോട് ചേര്‍ന്ന ഇരുകരകളിലും കണ്ടു. അതുപോലെയുള്ള രണ്ട്‌ കോട്ടേജുകളുടെ ചിത്രങ്ങള്‍ ഇതാ. ഓലകൊണ്ടു നിര്‍മ്മിച്ചതിന്റെ ഭംഗി ഒന്നു വേറെതന്നെ, അല്ലേ!



അങ്ങനെ കാഴ്ചകളും കണ്ട്മുമ്പോട്ട്‌ നീങ്ങവേ, വെള്ളത്തില്‍ തൊടണം എന്നുപറഞ്ഞ്‌ മനുക്കുട്ടന്‍ വഴക്കുതുടങ്ങി. അവന് നിര്‍ബന്ധം തുടങ്ങുവാന്‍ പ്രത്യേകിച്ച്‌ കാരണം ഉണ്ടാവും. വിശന്നാലും നിറഞ്ഞാലും ഉറക്കംവന്നാലും, ശൂ..ശൂ മുട്ടിയാലും എല്ലാം അതൊരു നിര്‍ബന്ധമായേ പുറത്തുവരൂ. അവനെ സ്നേഹപൂര്‍വ്വം അടക്കിനിര്‍ത്തുവാന്‍ അവന്റെ വല്യപ്പനെപ്പോലെ മിടുക്കും ക്ഷമയും ഉള്ളവര്‍ മറ്റാരുമില്ലാത്തതിനാല്‍ ആ ജോലി പുള്ളിതന്നെ ഏറ്റെടുത്തു. കായലില്‍ മുതലയുണ്ടെന്നുപറഞ്ഞ ഒരു കൊച്ചു കള്ളത്തില്‍ വിശ്വസിച്ച്‌ ഏതായാലും ആശാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.

യാത്ര പുറപ്പെട്ടിടത്തുനിന്നും ഏകദേശം മുപ്പതുമിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്ക്‌ ഞങ്ങളുടെ വള്ളം വേമ്പനാട്ടുകായലില്‍ പ്രവേശിച്ചു. അതാണു കാണേണ്ട കായല്‍! ഇന്ത്യയിലെ ഏറ്റവും വലിയ തടാകം. ഏറ്റവും വീതിയേറിയ ഭാഗത്ത്‌ 14 കിലോമീറ്റര്‍ വീതിയുള്ള ഈ കാലയലിന്റെ നീളം 96 കിലോമീറ്ററാണ്‌.1514 ചതുരശ്രകിലോമീറ്ററാണ്‌ ഇതിന്റെ വിസ്തീര്‍ണ്ണം. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ അതിരുകളായുള്ള ഈ കായല്‍ കൊച്ചി അഴിമുഖത്ത്‌ വച്ച്‌ അറബിക്കടലിലേക്ക്‌ തുറക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആറു നദികള്‍ - അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ - വേമ്പനാട്ടുകായലിലേക്കാണ്‌ വന്നുചേരുന്നത്‌.

മഴക്കാലമായതിനാല്‍ അത്ര ശാന്തമായൊന്നുമായിരുന്നില്ല വേമ്പനാട്ടുകായലിന്റെ കിടപ്പ്‌. നല്ല ഓളങ്ങളും, ആറു നദികളും കൂടി ഒഴുക്കിക്കൊണ്ടുവന്ന ചെളിനിറഞ്ഞ മഴവെള്ളവും എല്ലാം കൂടി ചേര്‍ന്ന് രൗദ്രമല്ലേങ്കിലും ഒരു ദേഷ്യക്കാരിയുടെ ഭാവം. തെളിഞ്ഞ ആകാശമല്ലാത്തതിനാല്‍ അങ്ങു ചക്രവാളം വരെ കാണാനും സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു മാതിരി മഞ്ഞുമൂടിയപോലെ. എങ്കിലും ഈ ഇളകിയാടുന്ന വെള്ളത്തിലും, അന്നാട്ടുകാരായ ആളുകള്‍ കൊതുമ്പുവള്ളവും തുഴഞ്ഞുകൊണ്ട്‌ “ഇതൊക്കെ ഞങ്ങളെന്നും കാണുന്നതല്ലേ“ എന്ന മട്ടില്‍ പോകുന്നുണ്ടായിരുന്നു.

റോഡുസൈഡില്‍ കാണുന്നതുപോലെ ബോട്ട്‌ സര്‍വ്വീസ്‌ ഉള്ള ജലപാതകളിലും ട്രാഫിക്‌ ബോര്‍ഡുകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായത്‌ പുന്നമടയില്‍നിന്ന് വേമ്പനാട്ടുകായലിലേക്ക്‌ ഇറങ്ങുന്ന മൂലയില്‍ വച്ചാണ്‌. പാതിരാമണല്‍ നേരെ 11 കിലോമീറ്റര്‍, കോട്ടയം വലത്തേക്ക്‌ 19 കിലോമീറ്റര്‍, കൊച്ചി നേരെ 61 കിലോമീറ്റര്‍ എന്നീവിവരങ്ങള്‍ കാണിക്കുന്ന ഒരു ബോര്‍ഡ്‌ കായലോരത്ത്‌ കാണുന്നു! പാതിരാമണല്‍ എന്ന ചെറുദ്വീപിലേക്ക്‌ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍, കുമരകത്തുനിന്ന് അവിടേക്ക്‌ പോകുന്നതാണ്‌ എളുപ്പം. നാലുകിലോമീറ്റര്‍ മാത്രം ദൂരമേ അവിടെനിന്ന് പാതിരാമണലിലേക്കുള്ളൂ. മുഹമ്മയില്‍ നിന്നാണെങ്കില്‍ ഒന്നരകിലോമീറ്ററും. ആലപ്പുഴനിന്ന് അഞ്ചോ ആറോ മണിക്കൂര്‍ ബോട്ട്‌ യാത്രയ്ക്കൊരുങ്ങുന്നവര്‍ പാതിരാമണലിലേക്ക്‌ പോകാനൊരുങ്ങിയാല്‍ സമയനഷ്ടം മാത്രം ഫലം. കാരണം ആലപ്പുഴനിന്ന് അവിടെയെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ഈ വിശാലമായ കായല്‍ പരപ്പിലൂടെ യാത്രചെയ്യണം. കരക്കാഴ്ചകള്‍ ഒന്നും കാണാനുമാവില്ല. എന്നാല്‍ ഒരു ദിവസത്തേക്ക്‌ കെട്ടുവള്ളം വാടകയ്ക്കെടുക്കുന്നവര്‍ക്ക്‌ അവിടെ ഒന്നു പോയി വരാവുന്നതാണ്‌. പാതിരാമണലില്‍ ആള്‍താമസമൊന്നുമില്ല, സഞ്ചാരികളായെത്തുന്ന പക്ഷികള്‍ മാത്രമേ അവിടെയുള്ളൂ.

വേമ്പനാട്ടുകായലിലൂടെ ഒന്നുരണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിട്ടാണ്‌ ഞങ്ങള്‍ ഉള്‍നാടന്‍ പാതകളിലേക്ക്‌ പോയത്‌. അതിനിടെ ജിനില്‍ അസിസ്റ്റന്റായ സജിമോനെ വള്ളത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിട്ട്‌ അടുക്കളയിലേക്ക്‌ പോയി. വള്ളത്തിന്റെ നിയന്ത്രണം കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഉള്‍നാടന്‍ പാതകളിലെല്ലാം ജിനില്‍ തന്നെയായിരുന്നു വള്ളം നിയന്ത്രിച്ചത്‌. വള്ളം വേമ്പനാട്ടുകായല്‍ പരപ്പിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക്‌ ഈ വള്ളത്തിന്റെ ഉള്‍വശമൊക്കെ ഒന്നു കാട്ടിത്തരാം.

നമ്മള്‍ ഇപ്പോഴിരിക്കുന്ന മുന്‍വശത്തുനിന്ന് പിറകുവശത്തായുള്ള അടുക്കളയിലെത്താനുള്ള ചെറിയ ഇടനാഴിയാണിത്‌. ഫോട്ടോയില്‍ ചെറുതായി കാണുന്നുവെങ്കിലും നിവര്‍ന്നുനടക്കാം. തലമുട്ടുകയുമൊന്നുമില്ല.




താഴെക്കാണുന്നതാണ്‌ അടുക്കള. ജിനിലും സജിമോനും പാചകത്തിന്റെ തിരക്കിലാണ്‌. ഗ്യാസ്‌ സ്റ്റൗവ്വും, കുടിവെള്ളവും, പാചകത്തിനുള്ള പാത്രങ്ങളും എല്ലാം ഇവിടെയാണുള്ളത്‌. വള്ളത്തിലേക്ക്‌ വേണ്ട ഇലക്ട്രിസിറ്റിയുണ്ടാക്കാനുള്ള ജനറേറ്റര്‍ സംവിധാനവും ഇവിടെതന്നെ.










ഇത്‌ കിടപ്പുമുറി. സരോവരം ഒരു മീഡിയം സൈസ്‌ വള്ളമായതിനാല്‍ ഒരു കിടപ്പുമുറി മാത്രമേ ഇതിനുള്ളൂ എന്ന നേരത്തെ പറഞ്ഞിരുന്നല്ലോ. അതിനുള്ളിലായി കാണുന്ന ചെറിയവാതില്‍ അറ്റാച്ഡ്‌ ബാത്‌ റൂം ആണ്‌. നല്ല വൃത്തിയുള്ള ഒരു കൊച്ചു ബാത്‌റൂം യൂറോപ്യന്‍ ക്ലോസറ്റ്‌ എന്നിവയൊക്കെ അതിലുണ്ട്‌. കട്ടിലിനുമുകളില്‍ കൊതുകുവല കണ്ടതിനാല്‍, രാത്രിയായാല്‍ കൊതുകുകളുടെ ശല്യം ഉണ്ടാവും എന്നൂഹിക്കാം. കട്ടിലിനു വലതുവശത്തുകാണുന്ന ചെറിയ ജനാല തുറന്നാല്‍ കായല്‍ പരപ്പില്‍ നിന്ന് വരുന്ന കുളിര്‍മ്മയുള്ള കാറ്റുമേറ്റ്‌ സുഖമായങ്ങനെ കിടക്കാം...എന്തിനാണ്‌ ഇതിനിടയില്‍ എ.സി.. അല്ലേ!!

അതിനിടെ കായലോരത്ത്‌ മൂന്നുചേട്ടന്മാര്‍ നിന്ന് മീന്‍വല പരിശോധിക്കുന്നതുകണ്ടു. കൊതുമ്പുവള്ളത്തില്‍ വലവീശാന്‍ പോയിട്ട് തിരികെയെത്തി അന്നുകിട്ടിയ മീനുകള്‍ ഒരു കുട്ടയിലേക്ക് മാറ്റുകയാണ്. ചെറിയ തെങ്ങുങ്ങളും വാഴകളും നില്‍ക്കുന്ന ഒരു വലിയ ബണ്ട് അവര്‍ നില്‍ക്കുന്ന വരമ്പിനുമപ്പുറത്തുള്ള നെല്‍പ്പാടങ്ങളെ കായലില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.

വേമ്പനാട്ടുകായലിന്റെ പരപ്പും ഭംഗിയും ആസ്വദിച്ച്‌, വര്‍ത്തമാനവും പറഞ്ഞുകൊണ്ട്‌ സജിമോന്‍ വള്ളത്തിന്റെ ചുക്കാനും പിടിച്ച്‌ ഒരേയിരുപ്പാണ്‌. ഞങ്ങള്‍ പ്രകൃതിഭംഗികാണുന്ന തിരക്കിലും. അതിനിടെ ജിനില്‍ അടുക്കളയില്‍ നിന്ന് ഓടിപ്പാഞ്ഞുവന്നിട്ട്, "എതെങ്ങോട്ടാടെ സജിമോനേ വള്ളവും കൊണ്ട്പോകുന്നത്‌.. വള്ളം തിരിക്കടേ..."എന്നുപറയുന്നതുകേട്ടു..

റൂട്ട്‌ പരിചയം കുറഞ്ഞ സജിമോന്‍ വര്‍ത്തമാനത്തിനിടെ ഞങ്ങള്‍ക്ക്‌ പോകുവാനായി ജിനില്‍ പ്ലാന്‍ ചെയ്തിരുന്ന ഭാഗവും കഴിഞ്ഞ്‌ കുറേ കടന്നുപോയതാണ്‌ കാരണം. പാചകത്തിനിടെ എപ്പോഴോ വെളിയിലേക്ക്‌ നോക്കിയപ്പോഴാണ്‌ ജിനിലിന്‌ സംഗതി മനസ്സിലായത്‌ എന്നുമാത്രം! റിവേഴ്സ്‌ ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒരു വലിയ യൂടേണ്‍ അടിച്ച്‌ ഞങ്ങള്‍ തിരികെ വന്ന് നിശ്ചയിച്ചിരുന്ന ഉള്‍നാടന്‍ പാതയിലേക്ക്‌ പ്രവേശിച്ചു.

അവിടം കടന്നു മുമ്പോട്ടുപോകുമ്പോഴാണ്‌ കുട്ടനാടന്‍ ഗ്രാമഭംഗിനമുക്ക്‌ ശരിക്കും മനസ്സിലാവുന്നത്‌. വെള്ളത്തിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന നീളന്‍ തെങ്ങുകള്‍, ജലപ്പരപ്പിനു മുകളിലേക്ക്‌ തങ്ങളുടെ ശിഖരങ്ങള്‍ പടര്‍ത്തി തണല്‍വിരിക്കുന്ന മാവുകള്‍, അവയ്ക്ക്‌ ചുവട്ടില്‍ നിന്ന്, കായലോരത്തുള്ള വീടുകളിലേക്ക്‌ കയറിപ്പോകുവാനുള്ള ചെറിയ കല്‍പ്പടവുകള്‍, പടവുകള്‍ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കൊതുമ്പുവള്ളങ്ങള്‍, വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറേ നീര്‍ക്കാക്കകള്‍, അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ വള്ളങ്ങള്‍ ...... എത്രസുന്ദരമാണ് നമ്മുടെ നാടിന്റെ ഭംഗി.

കിഴക്കിന്റെ വെനീസ് എന്ന പേര് ആലപ്പുഴയ്ക്ക് നല്‍കപ്പെടുവാന്‍ ഇടയാക്കിയത് ഇവിടെയുള്ള ജലാശയങ്ങളുടെ ശൃംഖലയാണെന്ന് കഴിഞ്ഞപോസ്റ്റില്‍ പറഞ്ഞിരുന്നവല്ലോ. പ്രകൃത്യാഉള്ളകായലും കൈവഴികളും നദീമുഖങ്ങളും, നിര്‍മ്മിച്ചെടുത്തകനാലുകളും ബണ്ടുകളും എല്ലാം ചേര്‍ന്നതാണ് കുട്ടനാടന്‍ ജലാശയശൃംഖല. ഇവിടുത്ത നെല്‍കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ബണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കായലിലെ ജലനിരപ്പിനും താഴെയാണ് നെല്‍‌വയലുകളുടെ തലം. നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടനവധി ജലാശയങ്ങളിലെ ഏതാനും ചിലഭാഗങ്ങളില്‍ കൂടെയാണ് ഇനിയുള്ള യാത്ര.

ഈ ഒരു പോസ്റ്റില്‍ ഈ യാത്രപറഞ്ഞവസാനിപ്പിക്കാം എന്നു കരുതിയിരുന്നതാണ്. പക്ഷേ ഇനിയും യാത്ര ഒരുപാട് ബാക്കി കിടക്കുന്നു! അതിനാല്‍ അവയൊക്കെ അടുത്തഭാഗത്തേക്ക് മാറ്റിവച്ചുകൊണ്ട് തല്‍കാലം നിര്‍ത്തട്ടെ.

കിഴക്കിന്റെ വെനീസില്‍ - മൂന്ന്


ഈ യാത്രാവിവരണം വായിച്ച് രോമാഞ്ചം കൊണ്ട് ഒരച്ചായന്‍ പാടിയ പാട്ടിതാ

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP