ഞങ്ങടെ ഉണ്ണി, മനുക്കുട്ടന്റെ ചേച്ചി

>> Thursday, April 10, 2008

ഇന്ന് ഉണ്ണിമോള്‍ക്ക് ഒന്‍പതുവയസ് തികയുന്നു.


1999 ഏപ്രില്‍ 10 നായിരുന്നു ഉണ്ണി വന്നത്, ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമായി.
കൊള്ളിയാനും, ഇടിയും, കാറ്റും, തിമിര്‍ത്തുപെയ്ത വേനല്‍ മഴയും ഉണ്ടായിരുന്ന മറ്റൊരു ഏപ്രില്‍ പത്തിന്. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ച ദിവസം.


ഞങ്ങള്‍ മൂന്നാണ്‍മക്കളായിരുന്നു എന്റെ മാതാപിതാക്കള്‍ക്ക്. വീട്ടിലേക്കൊരു ചെറുമകളെത്തിയപ്പോള്‍ എന്തൊരാനന്ദമായിരുന്നു അവര്‍ക്ക്! ആദ്യത്തെ കുഞ്ഞുങ്ങള്‍ എല്ലാമാതാപിതാക്കളുടെയും പ്രത്യേക പ്രതീക്ഷയാണല്ലോ? അതുപോലെയായിരുന്നു ഞങ്ങള്‍ക്കും ഉണ്ണിയുടെ കാര്യത്തില്‍. കൈവളരുന്നോ, കാല്‍‌വളരുന്നോ, പിച്ചവയ്ക്കുന്നൊ..എന്തൊക്കെ ആധികള്‍! അവരുടെ വളര്‍ച്ചയുടെ ഓരോ പടവുകളും എന്നും ഓര്‍ത്തുവയ്ക്കാനാവുന്ന മായാത്ത ചിത്രങ്ങളും.


ആദ്യത്തെ പ്രസവം ഒരു സുഖപ്രസവമാവും എന്നു പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ പ്രതിക്ഷകളൊക്കെ ആകെത്തെറ്റിച്ചായിരുന്നു ഒരു സിസേറിയനിലൂടെ അവളെ പുറത്തെടുത്തത്. അമ്മയ്ക്ക് അത് ഒരുപാടു വേദനകള്‍ നല്‍കിയെങ്കിലും, ആപത്തൊന്നുമില്ലാതെ കുഞ്ഞ് എത്തി. വട്ടമുഖവും, ഉരുണ്ടതലയും, നല്ല മുടിയും, ആകാംഷയുള്ളകണ്ണുകളുമായി ഒരു കുഞ്ഞ്. അന്നുതൊട്ടിന്നുവരെ നിറങ്ങളും പ്രകാശവും ശ്രദ്ധയും എപ്പോഴും അവള്‍ ആഗ്രഹിച്ചു.

ഉണ്ണിമോള്‍ കുഞ്ഞായിരിക്കുമ്പോഴേയുള്ള ഒരു സ്വഭാവം എനിക്ക് ഏറ്റവും കൌതുകകരമായി തോന്നിയിട്ടുണ്ട്. ഒരു കടയില്‍ അവള്‍ക്കു ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരു സാധനം കണ്ടുവെന്നിരിക്കട്ടെ. അപ്പോള്‍ അവള്‍ രഹസ്യമായി എന്റെ ചെവിയില്‍ ചോദിക്കും “അപ്പാ, അപ്പേടെ പോക്കറ്റില്‍ എത്ര പൈസയുണ്ട്? ഞാനിത് എടുത്തോട്ടേ? അതുംകൂടെ വാങ്ങാനുള്ള പൈസ ഉണ്ടോ“ എന്ന്! മൂത്തകുട്ടിയായതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു കരുതലാവാം അത്. എന്നാല്‍ മനുക്കുട്ടനോ..... :-) ഞാനൊന്നും എഴുതുന്നില്ല!

















ഒരുവയസുകാരി





















രണ്ടുവയസ്സുകാരി



















മൂന്നുവയസ്സുകാരി


ദമാമിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ വിശാലമായ മുറികളില്‍ അവള്‍ ഓടിക്കളിച്ചു വളര്‍ന്നു. അവള്‍ക്ക് അഞ്ചുവയസാ‍യപ്പോഴേക്കും മനുക്കുട്ടനെത്തി. കഴിഞ്ഞയാഴ്ച്ച സ്കൂള്‍ തുറന്നപ്പോള്‍ അവള്‍ക്കെന്തു സന്തോഷമായിരുന്നെന്നോ, മനുക്കുട്ടനും എല്‍.കെ.ജിയിലേക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു, അവളോടൊപ്പം ഒരേ ബസില്‍ ഒരേ സ്കൂളില്‍.
















ചേച്ചിയും കുഞ്ഞനിയനും


















പുറകിലേക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, ഒന്‍പതുവര്‍ഷങ്ങള്‍ എത്രപെട്ടന്ന് കടന്നുപോയി! നമ്മള്‍ നോക്കിയിരിക്കെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്നു, പറക്കമുറ്റുന്നു..ശേഷം...!

ഇതൊക്കെത്തന്നെയല്ലേ ഈ മനുഷ്യ ജന്മത്തിലെ ഓരോ വേഷങ്ങള്‍. ബാല്യകാലം, യൌവ്വനം, കുടുംബം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം, അവരുടെ വളര്‍ച്ചയുടെ പടവുകള്‍, അതിനുശേഷം അവര്‍ സ്വയം പറക്കാറാവുന്നു. ഈ അവസരത്തില്‍ ഞങ്ങളും തിരിച്ചറിയുന്നു നമ്മുടെ മാതാപിതാക്കളുടെ വികാരവിചാരങ്ങള്‍. നമ്മളെത്രവളര്‍ന്നാലും നമ്മളെന്നും അവര്‍ക്ക് കുഞ്ഞുങ്ങള്‍തന്നെയല്ലേ.



ബ്ലോഗിലെ നമ്മുടെ പ്രിയകവയത്രി ചന്ദ്രകാന്തം ഉണ്ണിമോള്‍ക്കായി ഇന്ന് എഴുതിയ വരികളില്‍ പറയുംപോലെ

പുലരിയ്ക്കു കുങ്കുമം തൊട്ടപോലെ, കുഞ്ഞു-
മലരിന്റെ മകരന്ദമെന്നപോലെ..
ശംഖുപുഷ്പത്തിന്റെ മിഴികളില്‍ വിടരുന്ന
ശാന്തമാമാകാശ നീല പോലെ..
അന്തിമാനത്തിന്റെ മുറ്റത്തു കത്തിച്ച
നിലവിളക്കിന്‍ ദിവ്യ ശോഭ പോലെ..
നന്മയില്‍ വേരൂന്നി വളരുവാന്‍,കരുണതന്‍-
ദീപനാളങ്ങള്‍ തെളിയ്ക്കുവാന്‍, ജീവിത-
വീഥിയില്‍ വിജയത്തിലെത്തുവാനാകട്ടെ,
കനിയട്ടെയീശ്വരന്‍ നിന്നിലെന്നും..



ഉണ്ണീമോളുടെ ഈ ഒന്‍പതാം പിറന്നാള്‍ദിവസം അവള്‍ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.


ഉണ്ണിമോള്‍ക്ക് സ്നേഹപൂര്‍വ്വം
അപ്പ, അമ്മ, മനുക്കുട്ടന്‍

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP