Showing posts with label ജന്മദിനം. Show all posts
Showing posts with label ജന്മദിനം. Show all posts

ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

>> Tuesday, April 10, 2007



ഇന്ന് ഏപ്രില്‍ പത്ത്. ഞങ്ങളുടെ ഉണ്ണിമോള്‍ക്ക്‌ എട്ടുവയസ്സ്‌ തികയുന്നു. നാട്ടില്‍നിന്ന് ഫോണിലൂടെ അപ്പച്ചനും അമ്മച്ചിയും സന്തോഷാശ്രുക്കളോടെ പറഞ്ഞ ജന്മദിനാശംസകളും, അപ്പയും അമ്മയും, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍തന്നെ സ്നേഹപൂര്‍വ്വം നല്‍കിയ മുത്തങ്ങളും, മൂന്നുവയസ്സുകാരന്‍ ആങ്ങള പറഞ്ഞ "ഉന്നീ, ഹാപ്പി ബത്ഡേ ഉന്നീ" എന്ന ആശംസയും അവളെ വളരെ സന്തോഷിപ്പിച്ചിരിക്കുന്നു. ഇന്നു രാവിലെ പതിവു യൂണിഫോം മാറ്റിവച്ച്‌ പാര്‍ട്ടി ഡ്രസും ധരിച്ച്‌, കൈയ്യില്‍ കൂട്ടുകാര്‍ക്ക്‌ നല്‍കാന്‍ ചോക്ലേറ്റുകളും, ക്ലാസില്‍ വച്ച്‌ മുറിക്കാന്‍ ഒരു കേക്കും, പുസ്തകസഞ്ചിയുമായി സന്തോഷത്തോടെ അവള്‍ സ്കൂള്‍ബസ്സില്‍ കയറിപ്പോകുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു, പണ്ട്‌ എന്റെ മാതാപിതാക്കള്‍ അവരുടെ പരിമിതമായ ചുറ്റുവട്ടങ്ങളില്‍ നിന്നുകൊണ്ട്‌ എന്റെ ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നത്‌.


വീട്ടിലെ മൂത്ത മക്കളുടെ ജനനവും വളര്‍ച്ചയുടെ ഓരോപടവുകളും അച്ഛനമ്മമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരല്‍പം മധുരം കൂടുതലുള്ള ഓര്‍മ്മകളാണല്ലോ. ഞങ്ങള്‍ സഹോദരങ്ങളുടെ ജന്മദിനങ്ങള്‍ വരുമ്പോള്‍, അമ്മ ഉച്ചയ്ക്ക്‌ ഒരു അരിപ്പായസം വച്ച്‌ സമീപത്തുള്ള വീടുകളിലെ കുട്ടികളെ വീട്ടിലേക്ക്‌ വിളിച്ച്‌ കൊടുക്കും. വിളമ്പാനുള്ള വാഴയില വെട്ടുന്നതും, കുട്ടികളെ ക്ഷണിക്കാന്‍ പോകുന്നതും എന്റെ ജോലിയായിരുന്നു. വൈകിട്ട്‌ ഞങ്ങളുടെ അപ്പ ടൗണിലേക്ക്‌ പോകും. തിരിച്ചുവരുമ്പോള്‍ ഒരു പായ്ക്കറ്റില്‍ നിറയെ ബേക്കറിയില്‍ നിന്നും വാങ്ങിയ ആറേഴിനം ഇനം പലഹാരങ്ങളും ആയിട്ടാവും വരുന്നത്‌. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ചെറുപ്പകാലത്തെ ജന്മദിനാഘോഷം.


നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു തോന്നുന്നു, ഒരു മാര്‍ച്ച്‌ മാസത്തില്‍ ഏഷ്യാനെറ്റിലെ "കണ്ണാടി" എന്ന പരിപാടിയില്‍ വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള സുമിത്ര എന്നൊരു പാവം പെണ്‍കുട്ടിയുടെ കഥ കാണിച്ചിരുന്നു. സുമിത്രയ്ക്ക്‌ അന്ന് ഏഴുവയസ്സു പ്രായം. അമ്മ മരിച്ചു. അച്ഛന്‍ കൂലിപ്പണിക്കാരന്‍. ഇളയ രണ്ടുകുട്ടികള്‍. മൂന്നും, ഒന്നരയും വയസ്സ്‌ പ്രായം. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിലാണ്‌ താമസം. സുമിത്രയ്ക്ക്‌ വീട്ടില്‍ പിടിപ്പത്‌ പണി. സ്കൂളില്‍ പോകുന്നില്ല. ഇളയ രണ്ടുകുട്ടികളെ പകല്‍മുഴുവന്‍ നോക്കണം, കുളിപ്പിക്കണം, ചോറ്‌ വയ്ക്കണം - അയലത്തുനിന്ന് ചിരവ കടംവാങ്ങിയാണ്‌ തേങ്ങ തിരുമ്മുന്നതും തന്നോളം പോന്ന ഒരമ്മിക്കല്ലില്‍ ചമ്മന്തിയരയ്കൂന്നതും. അവിശ്വസനീയം, അല്ലേ? പക്ഷേ സത്യമായ കാര്യങ്ങള്‍, അതിഭാവുകത്വങ്ങളില്ലതെ വീഡിയോ ചിത്രങ്ങളായി നമ്മുടെ മുമ്പില്‍ തെളിയുമ്പോള്‍ എന്തിനവിശസിക്കണം? ഒന്നരവയസ്സുകാരന്‍ അനുജനും, മൂന്നുവയസ്സുകാരി അനുജത്തിക്കും ഒരു ചിരട്ടയില്‍ പൊരിക്കടലയിട്ടികൊടുത്ത് ഒരിടത്തിരുത്തിയിട്ട് സുമിത്ര ഒരു കലത്തില്‍ കഞ്ഞിവയ്ക്കുന്ന രംഗം ടി.വി. യില്ലാതെതന്നെ എനിക്കിപ്പോഴും കാണാം. നോക്കുക, സുമിത്രയ്ക്ക്‌ ഏഴുവയസ്സേയുള്ളു, പക്ഷേ വിധിയവളെ ഒരു വീട്ടമ്മയുടെ റോളില്‍ ആക്കിയിരിക്കുന്നു. പത്തും പന്ത്രണ്ടും വയസ്സായിട്ടും സ്വയം മുടിചീകാന്‍ പോലുമറിയാത്ത നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളെ ഞാനന്നോര്‍ത്തു.


കണ്ണാടി അതേ എപ്പിസോഡ്‌ റീ-ടെലിക്കാസ്റ്റ്‌ ചെയ്തപ്പോള്‍ ഞാനത്‌ റിക്കോഡ്‌ ചെയ്തുവച്ചു, എന്റെ കുട്ടികള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കുവാന്‍, ഇങ്ങനെയും ഈ ലോകത്ത്‌ ചില കുട്ടികളുണ്ടെന്ന്. ഉണ്ണിമോളുടെ മൂന്നാം ബര്‍ത്ത്‌ ഡേ ഒരാഴ്ചയ്ക്കു ശേഷം വരുന്നുണ്ടായിരുന്നു. അതോടനുബന്ധിച്ച്‌ കൂട്ടുകാരെയെല്ലാം വിളിച്ച്‌ ഒരു പാര്‍ട്ടിയും (ഗെറ്റ് റ്റുഗദര്‍) ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ സുമിത്രയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചൂ, "ഈവര്‍ഷം ഉണ്ണീയുടെ ബര്‍ത്ത്ഡേയ്ക്ക്‌ പാര്‍ട്ടി വേണ്ടാ. പകരം അതിനു ചിലവാകുന്ന തുക, സുമിത്രയെ സഹായിക്കാനുള്ള ഫണ്ടിലേക്ക്‌ സംഭാവന ചെയ്യാം" എന്ന്. അങ്ങനെ ആ തുക ഏഷ്യാനെറ്റിന്‌ അയച്ചുകൊടുക്കുകയും ചെയ്തു. കണ്ണാടിയുടെ അനേകം പ്രേക്ഷകര്‍ സംഭാവനകള്‍ അയച്ചു കൊടുത്തു, പിന്നീട്‌ സുമിത്രയ്ക്ക്‌ ഒരു വീടുമായി. അത് കണ്ണാടിയുടെ മറ്റൊരു എപ്പിസോഡ്.


ഇന്നലെ ഞങ്ങള്‍ വീണ്ടും ആ കാസറ്റ്‌ പ്ലേചെയ്ത്‌ സുമിത്രയുടെ കഥ മോളെ കാണിച്ചു. "അപ്പ അന്നങ്ങനെ ചെയ്തപ്പോള്‍ സുമിത്രയ്ക്ക്‌ എത്ര സന്തോഷമായിക്കാണും" എന്ന് ഇന്നലെ ഉണ്ണീമോള്‍ പറഞ്ഞപ്പോള്‍ ഒരു എട്ടുവയസ്സുകാരിക്ക്‌ അത്യാവശ്യം വേണ്ട അറിവ്‌ അവള്‍ക്ക്‌ ആയിക്കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ സന്തോഷിച്ചു.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP