സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - ഒന്ന്

>> Wednesday, July 23, 2008

ബ്ലോഗിലെ യാത്രാവിവരണ പുലികളായ ശ്രീസോബിൻ, കൊച്ചുത്രേസ്യ, നിരക്ഷരൻ തുടങ്ങിയവരുടെ രചനകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ യാത്രാവിവരണം എഴുതുന്നതിൽ എനിക്ക് പരിചയമേതുമില്ല എന്ന് വായനക്കാരിൽ പലർക്കും അറിയാവുന്ന കാര്യമാണല്ലോ! കൂടുതൽ പ്രതീക്ഷിച്ച് നിരാശരാകരുതേ എന്നൊരു മുൻ‌കൂർ ജാമ്യം എടുക്കുന്നു എന്നു സാരം.


ഇതൊരു യാത്രാവിവരണമാണൊ എന്നു ചോദിച്ചാൽ ആണ്. എന്നാൽ ഇതൊരു വീട്ടിലേക്കുള്ള യാത്രയാണ്. അതിനാൽ ഈ വിവരണത്തിന് ഒരു ലക്ഷ്യസ്ഥാനമായി ഒരു ടൂറിസ്റ്റ് സ്പോട്ടോ മറ്റോ പറയുവാനായി ഇല്ല. വഴിയിൽ കണ്ട കാഴ്ചകൾ, ഈ റൂട്ടിൽ യാത്രചെയ്തിട്ടില്ലാത്തവർക്കായി പങ്കുവയ്ക്കുക എന്നതു മാത്രമാണ് ഇവിടെ ഉദ്ദേശം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോകളൊന്നും തന്നെ നന്നായിട്ടുണ്ട് എന്ന് എനിക്ക് അഭിപ്രായമില്ല. മിക്കവയും ഓടുന്ന കാറിൽ ഇരുന്നെടുത്തതും, പെയ്യുന്ന മഴയ്ക്കിടയിൽ ക്യാമറ നനയ്ക്കാതെ എടുത്തതും മറ്റുമാണ്. അതിനാൽ ചിലരെങ്കിലും പ്രതീക്ഷിച്ചേക്കാവുന്ന ഗുണമേന്മ ഈ ഫോട്ടോകളിൽ കണ്ടു എന്നു വരില്ല എന്നു കൂടി ആദ്യമേ പറയട്ടെ. എങ്കിലും ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങളോരോന്നും വലുതാക്കികാണുവാൻ തക്ക വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്. വലുതാക്കി നോക്കിയാൽ കൂടുതൽ Details കാണാവുന്നതാണ്.


ഞങ്ങൾ കുട്ടികളായിരുന്നകാലത്തുതന്നെ സ്കുൾ അവധിയായാൽ അടുത്ത ബന്ധുവീടുകളിലെല്ലാം സന്ദർശനത്തിനു പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. അതിൽ ഏറ്റവും ദൂരെയുള്ള രണ്ടു വീടുകളായിരുന്നു അമ്മയുടെ രണ്ടു ചേച്ചിമാരുടെ വീടുകൾ. ഒന്ന് പാലക്കാട്ടും, ഒന്ന് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് ചെറിയതോവാള എന്ന സ്ഥലത്തും. ഈ രണ്ടു സ്ഥലങ്ങളിലേക്കുള്ള യാത്രകളായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടവ.


ഇതിൽത്തന്നെ തോവാളയാത്രയായിരുന്നു കൂടുതൽ പരിചയം. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ഞങ്ങളുടെ നാടായ പന്തളം ഉൾപ്പെടുന്നപ്രദേശം “ഇടനാടാണ്”. ഇടുക്കി ജില്ലയുടെ ഭാഗങ്ങൾ “മലനാടും” (high-range). പത്തുമുപ്പതുകൊല്ലം മുമ്പ്, മലകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി കാടിന്റെയും തെയില തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന കോട്ടയം കുമളി റൂട്ടിലെ യാത്ര രസാവഹവും, അതേസമയം അല്പം ഭയാനകവുമായിരുന്നു.


ഒരുവശത്ത് ചെങ്കുത്തായ മലകൾ, മറുവശത്ത് അത്യഗാധമായ കൊക്കകൾ. ഇതിനിടയിലൂടെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു വീതി കുറഞ്ഞ റോഡും. ഇതുവഴി വല്ലപ്പോഴുമൊക്കെ ഭാരവും വലിച്ച് കിതപ്പോടെ മന്ദം മന്ദം കടന്നു പോകുന്ന ബസുകളും ലോറികളും. മഴക്കാലമായാൽ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ഉണ്ടാകാം. വീതികുറഞ്ഞഭാഗത്തെങ്ങാനും എതിരേ വരുന്ന രണ്ടു വാഹനങ്ങൾ പെട്ടുപോയാൽ സൈഡുകൊടുക്കുവാനായി വരുന്ന പൊല്ലാപ്പുകൾ! അന്നത്തെ ഡ്രൈവർമാരെയൊക്കെ സമ്മതിക്കണം, ഈ ഇടുങ്ങിയ റോഡിൽ സൈഡുകൊടുക്കാനായി അവർ വാഹനങ്ങളുമായി എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചിരിക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് ഈ പ്രദേശത്തുകൂടിയുള്ള യാത്രാനുഭവങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു. താഴെയുള്ള ചിത്രം ഒന്നു വലുതാക്കി നോക്കൂ. ചിത്രത്തിന്റെ വലതേ അറ്റത്തായി മലമടക്കുകൾക്കിടയിലൂടെ കടന്നുപോകുന്ന റോഡ് കാണാം.


ഇന്ന് സ്ഥിതിമാറി. കോട്ടയം കുമളി റോഡ് സ്റ്റേറ്റ് ഹൈവേയായി. വീതികൂട്ടി ഇരുവരി പാതയാക്കി. വശങ്ങളിലെല്ലാം പിച്ചിംഗുകൾ നിർമ്മിക്കപ്പെട്ടു. കൊടും വളവുകളൊക്കെ ഏറെക്കുറെ നിവർത്തി. ലെവലിംഗ് മെഷീനുപയോഗിച്ച് നിരപ്പാക്കി ടാറിംഗും പൂർത്തിയാക്കിയതോടുകൂടി ഈ മലമ്പാതയിലൂടെയുള്ള യാത്ര ഇന്ന് വളരെ പുരോഗമിച്ചു. വേഗതയേറിയ വാഹനങ്ങൾ എത്തി. മിനിറ്റുകൾ മാത്രം ഇടവിട്ട് താഴ്വാരങ്ങളിലേയും, മറ്റു ജില്ലകളിലേയും പ്രധാന നഗരങ്ങളിലേക്ക് ബസ് സർവ്വീസുകൾ ആരംഭിച്ചു. ആ മേഖലയിലുള്ള മൂന്നാറും, തേക്കടിയും, രാമക്കൽ മേടും, നെടുംങ്കണ്ടവും ഒക്കെ ടൂറിസ്റ്റ് സ്പോട്ടുകളായി മാറി.

ഞാൻ ഗൾഫിൽ ജോലിക്കു പോയശേഷവും മിക്കവാറും വർഷങ്ങളിൽ അവധിക്കുവരുമ്പോഴെല്ലാം ഈ തോവാളയാത്ര മുടങ്ങാതെ പോയിരുന്നു. ഇതിനു പിന്നിൽ രണ്ടുമൂന്ന് ഉദ്ദേശങ്ങൾ ഉണ്ട് എന്നു പറയാം. വലിയമ്മയുടെ വീടും ഞങ്ങളുടെ വീടുമായി നല്ല അടുത്ത ബന്ധമാണുള്ളത്. അതിനാൽത്തന്നെ കൂടെക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളയാത്രകൾ സാധാരണം.രണ്ടാമത്, ഞങ്ങളുടെ നാട്ടിലെല്ലാം ഉള്ള പറമ്പുകൾ മുഴുവൻ മറ്റുമരങ്ങൾ മുറിച്ചുമാറ്റി പകരം റബ്ബർ വച്ചുപിടിപ്പിച്ച് പ്രകൃതിയുടെ ഭംഗി എന്നേ കളഞ്ഞുകുളിച്ചു. പാടങ്ങൾ മുഴുവൻ അതിനും മുമ്പേ അകാലചരമമടഞ്ഞു. ഫലമോ, ഉഷ്ണം, കൊതുക്, കരിഞ്ചെള്ള് തുടങ്ങി സകലമാന അസ്വസ്ഥതകളും അനുഭവിക്കാമെന്ന നില. അടച്ചുമൂടിയ കോൺക്രീറ്റ് വീടുകൾക്കുള്ളിൽനിന്ന് പ്രകൃതിയുടെ സൌന്ദര്യത്തിലെക്കൊരു യാത്ര - അതാണ് ഹൈറേഞ്ച് യാത്ര തരുന്ന സുഖം. ഉയർന്ന ഭൂപ്രദേശങ്ങളിൽ ഊഷ്മാവുകുറവാണല്ലോ, തന്മൂലം വായുവിൽ നീരാവിയുടെ അളവും കുറവായിരിക്കും. അതിനാൽ വിയർത്തൊഴുകുകയില്ല, സുഖസുന്ദരമായ എയർകണ്ടീഷൻ ചെയ്തതുപോലെയുള്ള കാലാവസ്ഥ.


ഈ വർഷവും അങ്ങോട്ടൊരു യാത്ര ആദ്യമേ ഞങ്ങളുടെ വെക്കേഷൻ പ്ലാനുകളിൽ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ ആഴ്ചയാണ് അതിനുള്ള അവസരം ഒത്തുവന്നത്. ഞാനും, ദീപയും, ഉണ്ണിമോളും, മനുക്കുട്ടനും യാത്രയ്ക്കുറെഡിയായപ്പോഴാണ് അനുജൻ ഷിജുവും ഭാര്യ ഷോബിയും ഒപ്പം വരുന്നുണ്ട് എന്നു പറഞ്ഞത്. നവദമ്പതികൾ തനിയേ കറങ്ങി മടുത്തിട്ടോ എന്തോ ഞങ്ങളോടൊപ്പം പോരാൻ തീരുമാനിച്ചത്. കമ്പനിക്ക് ആളുണ്ടല്ലോ എന്ന സന്തോഷത്തിൽ അവരെയും കൂട്ടി. രണ്ടുദിവസത്തേക്കു വേണ്ട വസ്ത്രങ്ങളും മറ്റും ഒരു പെട്ടിയിലാക്കി ഞങ്ങളുടെ സാൻ‌ട്രോ കാറിൽ ഒൻപതരയോടെ വീട്ടിൽ നിന്നും യാത്രതിരിച്ചു. വഴിയിൽ അത്യാവശ്യത്തിനു കഴിക്കുവാനായി കുറേ ഇഡലികളും ചമ്മന്തിയും വെള്ളവും അമ്മ പാഴ്സലാക്കിത്തന്നിരുന്നു. ‘ഇഡലി മറന്നാലും ക്യാമറ മറക്കല്ലേ’ എന്ന് ദീപ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ‌‌(അല്പം കളിയാക്കൽ ആ ആധിക്കുപിന്നിൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല!)


കോട്ടയം കുമിളി റോഡ് എന്ന മലമ്പാത, സഹ്യപർവ്വതത്തിലേക്ക് കയറാൻ തുടങ്ങുന്നത് മുണ്ടക്കയം എന്ന ചെറിയ പട്ടണത്തിൽനിന്നാണ്. ഇവിടേക്ക് എത്തുവാനായി സമീപ ജില്ലകളായ കോട്ടയത്തുനിന്നും പത്തനം തിട്ടയിൽനിന്നും നിരവധി റോഡുകൾ ഉണ്ട്.

ഇവയിൽ പലതും ശബരിമലയിലേക്കുള്ള പ്രാ‍ധാനപാതകളിൽ പെടുന്നതിനാൽ എല്ലാവർഷങ്ങളിലും മെയിന്റനൻസ് നടത്തി ഭംഗിയായി ഇട്ടിരിക്കുന്നവയാണ്. ഞങ്ങളുടെ നാടായ പന്തളത്തുനിന്നും ഇവിടേക്ക് എത്തുവാനുള്ള റൂട്ട് പന്തളം, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം എന്നീ ചെറിയ പട്ടണങ്ങളിൽ കൂടി കടന്നു പോകുന്നതാണ്.


പത്തനംതിട്ടയും, സമീപപ്രദേശങ്ങളായ റാന്നിയും കോന്നിയുമെല്ലാം മലകളാൽ നിറഞ്ഞ നാടുകൾതന്നെ. ഇത് റാന്നി ടൌൺ.

കേരള നഗരങ്ങളുടെ തനതായതിക്കുംതിരക്കുമെല്ലാമുള്ള ഒരു സ്ഥലമാണ് റാന്നിയും. ഇവിടെ പമ്പാനദിക്കു കുറുകെ ഒരു പാലമുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഒരു വർഷകാലത്ത് ഒരു പെരുമരം ആറ്റിലൂടെ ഒഴുകിവന്ന് പഴയപാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയും, പാലം ഒടിഞ്ഞ് നദിയിലേക്ക് വീഴുകയുമുണ്ടായി. ഭാഗ്യവശാൽ വലിയ അപകടമൊന്നും അന്നുണ്ടായില്ല. ആ പാലത്തിന്റെ സമീപം പുതിയതായി പണിതിരിക്കുന്ന പാലത്തിലൂടെയാണ് ഇപ്പോൾ യാത്ര. ഇതു റാന്നിപുതിയപാലത്തിൽ നിന്നും എടുത്ത പമ്പാനദിയുടെ ചിത്രമാണ്.

ഒടിഞ്ഞുവീണ പഴയപാലത്തിന്റെ അവശിഷ്ടങ്ങൾ താഴെയുള്ള ചിത്രത്തിൽ കാണാം.


റാന്നിയിൽനിന്ന് എരുമേലിയിലേക്ക് പോകുന്ന റോഡ് ടൌണിൽനിന്നും ഏതാനും കിലോമീറ്റർ കടന്നുപോയിക്കഴിഞ്ഞാൽ സർക്കാർവക തേക്കിൻ തോട്ടത്തിലേക്കാണ് കടക്കുന്നത്. അതിനുശേഷം കുറേ ദൂരം ഇരുവശത്തും കാടുകളും ഉണ്ട്. എന്റെ ചെറുപ്പകാലത്ത് ഇതുവഴി ബസിൽ പോയിട്ടുള്ളപ്പോൾ കാട്ടുപന്നികൾ ഈ കാട്ടിൽക്കൂടി ഓടിനടക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ പന്നിപോയിട്ട് ഒരു അണ്ണാനെപ്പോലും കാണാൻ കിട്ടുകയില്ല. ഈ റോഡിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇനിയുള്ള ചിത്രങ്ങളിൽ കൊടുക്കുന്നു.

ശബരിമലയിലേക്കുള്ള പല പ്രധാന പാതകളും പുറപ്പെടുന്നതും ഈ റോഡു വഴിതന്നെ. മണ്ഡല തീർത്ഥാടനക്കാലത്ത് ഈ റോഡ് വളരെ സജീവമാണ്. മറ്റുസ്ഥലങ്ങളിൽനിന്നു വരുന്ന ശബരിമല തീർത്ഥാടകർ ഈ പാതയ്ക്കിരുവശവും വിശ്രമിക്കുകയും, ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. കാടിന്റെ നിശബ്ദതയും, തണലും, ഈ പ്രദേശത്തിന് ഒരു പ്രത്യേക ഭംഗിതന്നെ നൽകുന്നു.

അവിടെനിന്ന് അൽ‌പ്പദുരം കൂടി പിന്നിടുമ്പോൾ എരുമേലിയിൽ എത്തും. ശബരിമല ധർമ്മശാസ്താവിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്ഥലമാണ് എരുമേലി. ഇവിടെയാണ് ശ്രീഅയ്യപ്പന്റെ ഉറ്റ സുഹൃത്തായിരുന്ന വാവരുടെ പള്ളിയുള്ളത്. റോഡിന്റെ ഇരുവശങ്ങളിലായി വാവരുടെ പള്ളിയും (മോസ്കും), അയ്യപ്പക്ഷേത്രവും സ്ഥിതിചെയ്യുന്നു.


ശബരിമല തീർത്ഥാടനകാലത്ത് പേട്ടതുള്ളാനെത്തുന്ന അയ്യപ്പഭക്തരെക്കൊണ്ട് ഈ ടൌണും പരിസരങ്ങളും നിറഞ്ഞിരിക്കും. ഒരു നീണ്ട തടി (കമുക്) പലർ ചേർന്ന് വഹിച്ചുകൊണ്ട് “സ്വാമി തിന്തകത്തോം, അയ്യപ്പൻ തിന്തകത്തോം” എന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദാരവങ്ങളോടെ ഈ മോസ്കിൽ നിന്നും പുറപ്പെട്ട് അമ്പലത്തിലേക്ക് പോകുന്ന നേർച്ചയാണ് പേട്ടതുള്ളൽ. തുള്ളുന്നവരുടെ കൈയ്യിൽ കമുങ്ങിൻ പൂക്കുലയും ചെറിയമരച്ചില്ലകളും കാണും. ഇവിടെനിന്ന് കാൽനടയായി ശബരിമലയിലേക്ക് പോകുന്ന ഭക്തരേയും കാണാം.


തമിഴ്നാട്ടുകാരുടെ പേട്ടതുള്ളലാണ് കാണേണ്ടത്. ദേഹമാസകലം ചായപ്പൊടിവിതറി ഒരു മിനിഹോളിതന്നെഅവർ പേട്ടതുള്ളനിടെ കാഴ്ചവയ്ക്കും. ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ ഒരു മുസ്ലിം പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഒരു ഹൈന്ദവ ആഘോഷം ഇവിടെമാത്രമേ ഉണ്ടാവൂ എന്നു തോന്നുന്നു. അയ്യപ്പന്മാർക്ക് വിരിവയ്ക്കുവാനും വിശ്രമിക്കുവാനുമുള്ള വിശാലമായ ഒരു മൈതാനം തന്നെ എരുമേലിയിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

എരുമേലി ടൌണിൽനിന്ന് മുണ്ടക്കയത്തേക്കുള്ള റോഡ് ഏകദേശം എട്ടുകിലോമീറ്റർ ദൂരമുള്ളതാണ്. റോഡിന്റെ ഇരുവശവും കൃഷി സ്ഥലങ്ങളാണ്. വലിയ രണ്ടു മലകൾ നിറയെ കൈത കൃഷി ചെയ്തിരിക്കുന്നത് കൌതുകകരമായ ഒരു കാഴ്ചയായിരുന്നു.

വലിയ ഒന്നു രണ്ടു വളവുകളും, കയറ്റങ്ങളും ഒക്കെ കഴിഞ്ഞ് എത്തിയത് വിശാലമായ ഒരു റബ്ബർ എസ്റ്റേറ്റിലാണ്. സ്വാഭാവികരീതിയിൽത്തന്നെയുള്ള ലാന്റ്‌സ്കേപ്പും, അതിനിടയിലൂടെ കടന്നുപോകുന്ന റോഡും, അതിലെ ഒന്നുരണ്ടു വളവുകളുമെല്ലാം ഈ പ്രദേശത്തിനൊരു പ്രത്യേക മനോഹാരിത നൽകുന്നു.

ഇതു മുണ്ടക്കയം പട്ടണത്തിന്റെ ഒരു ഭാഗം. മണിമലയാറും, അതിന്റെ കരയിൽ ഒരു ചെറിയ ടൌണും. ഇവിടം കഴിഞ്ഞാൽ പിന്നെ സഹ്യപർവ്വതത്തിലേക്കുള്ള കയറ്റം ആരംഭിക്കുകയാണ്.


മലനാടിനേയും ഇടനാടിനേയും ബന്ധിപ്പിക്കുന്ന നഗരം എന്നനിലയിൽ ഇതിനു ഈ റൂട്ടിൽ പ്രത്യേക പ്രാധാന്യവും ഉണ്ട്. കയറ്റം കയറാൻ തയ്യാറെടുക്കുന്ന ബസുകളും, ഇറക്കം ഇറങ്ങി നാട്ടിലേക്ക് വരുന്ന ബസുകളും ഇവിടുത്തെ ബസ് സ്റ്റാന്റിൽ പത്തുപതിനഞ്ച് മിനിറ്റ് വിശ്രമിച്ച് യാത്രക്കാർക്ക് ലഘുഭക്ഷണവും ചായയും ഒക്കെ കഴിക്കുവാനുള്ള സൌകര്യം ചെയ്യാറുണ്ട്. അതോടോപ്പം ബസ്സ്റ്റാന്റിലെ വിൽ‌പ്പനക്കാരും തകൃതിയായി രംഗത്തുണ്ടാവും. നാരങ്ങ വെള്ളം മുതൽ, കപ്പലണ്ടി, കടല, പഴങ്ങൾ, യൂക്കാലി, മരുന്നുകൾ, പുസ്തകങ്ങൾ വരെ ഇക്കൂട്ടർ ബസിനുള്ളിൽ എത്തിക്കും. ബസ് സ്റ്റാന്റിനോട് ചേർന്നു തന്നെ പതിറ്റാണ്ടുകളായി വാവലുകളുടെ ആസ്ഥാനമായ മൂന്നു വയസ്സൻ മരങ്ങളും കാണാം. അവയിൽ നിറയെ തലകീഴായി കിടക്കുന്ന വാ‍വലുകളും എനിക്ക് ഓർമ്മവച്ച നാൾ മുതലുള്ള കാഴ്ചകളാണ്.


മുണ്ടക്കയം ടൌൺ പിന്നിട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. സഹ്യനിലേക്ക് കയറാനുള്ള ആദ്യമലയുടെ ചുവട്ടിൽ റോഡ് എത്തിയിരിക്കുന്നു. ഇവിടം മുതൽ, കുട്ടിക്കാനം എന്ന ഹിൽ‌സ്റ്റേഷൻ വരെ ഇരുപത്തിയാറു കിലോമീറ്റർ നീളുന്ന ഒരു കയറ്റമാണ്. ഒറ്റയടിക്ക് കയറാനുള്ള കയറ്റമല്ല. പല മലമടക്കുകളെ ചുറ്റി അവയുടെ വശങ്ങളിലൂടെ ഒരു സ്പ്രിംഗിന്റെ ആകൃതിയിൽ കയറിക്കയറിപ്പോകുന്ന ഒരു നീണ്ട റോഡ്. ഇങ്ങനെ കയറിപ്പോകുന്നകൂട്ടത്തിൽ ആദ്യം ഇടതുവശത്തു കൊക്കയും വലതുവശത്ത് കുത്തനെയുള്ള മലയും ആണെങ്കിൽ, അടുത്ത മലയിൽ എത്തുമ്പോൾ ഇത് വശംതിരിയും. റോഡ് നന്നായി ടാർ ചെയ്തിരിക്കുന്നു. വളവുകളും തിരിവുകളും അറിയിക്കുന്ന ബോർഡുകളും, അപകട മേഖലകളെപ്പറ്റി മുന്നറിയിപ്പു തരുന്ന ബോർഡുകളും റോഡിൽ ഉടനീളം ഉണ്ട്.

മലകയറ്റം ആരംഭിച്ച് അൽ‌പ്പം കഴിയുന്നതോടെ കാലാവസ്ഥയിൽ വരുന്ന വ്യതിയാനം നമുക്ക് അനുഭവിച്ച് അറിയാവുന്നതാണ്. താഴ്വാരങ്ങളിലെ ഉഷ്ണം നിറഞ്ഞ കാറ്റിൽ നിന്നും മേഘങ്ങളുടെ നിരപ്പിലേക്ക് സാവധാനത്തിൽ ഉയർന്നുയർന്നു പോകുന്ന ഈ യാത്ര വളരെ രസകരമാണ്. അതിന്റെ കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും അടുത്ത പോസ്റ്റിൽ.

Read more...

ഹർത്താലയത്തിലൊരു ഹർത്താഘോഷം

>> Thursday, July 3, 2008

രണ്ടുദിവസം മുമ്പ് വൈകുന്നേരം ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങൾ കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്. ടി.വി യിൽ ഫ്ലാഷ് ന്യൂസ് - മറ്റന്നാൾ ഹർത്താൽ ! എന്തൊരുസന്തോഷം, നിനച്ചിരിക്കാതെ ഒരു അവധി. ക്ലാസില്ല, നോട്ടുകൾ എഴുതേണ്ട, ടീച്ചറുടെ കണ്ണുരുട്ടൽ കാണേണ്ട. ആകെ സന്തോഷം.വി.എച്.പി. ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടനുബന്ധിച്ചുള്ള ഹർത്താലാഘോഷത്തിനായി കേരളജനത തയ്യാറെടുക്കുകയാണ്.

കുറേ നാളുകൾക്കു ശേഷമാണ് കേരളത്തിന്റെ ഈ ദേശീയോത്സവത്തിൽ പങ്കെടുക്കുവാൻ ഒരു അവസരം കൈവന്നത്. അതും, മഴ അശേഷമില്ലാത്ത ഒരു ഇടവപ്പാതിക്കാലത്ത്. ഇതിനായി ആളുകൾ തയ്യാറെടുക്കുന്നതു കാണുവാനായി ഇന്നലെ ഉച്ചതിരിഞ്ഞ് വെറുതേ ടൌണിലൊക്കെ ഒന്നു കറങ്ങി. എല്ലായിടത്തും ആളുകൾ ഹർത്താലിനായി തയ്യാറെടുക്കുന്നു, വരാമാകുന്ന ബുദ്ധിമുട്ടുകളൊക്കെ പരമാവധി ഒഴിവാക്കി എങ്ങനെ ഈ ദിനം ആഘോഷിക്കാം എന്ന് ജനങ്ങൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നു.


പലചരക്കു കടകളിലും, പച്ചക്കറി മാർക്കറ്റിലും പതിവിലും അധികം തിരക്കുതന്നെ. മത്സ്യത്തിനും, മാംസത്തിനും അല്പം വിലയും കൂടുതലായിരുന്നു. അതിൽ കുറ്റം പറയാനൊക്കുമോ, ഡിമാന്റനുസരിച്ച് വിലയിലും മാറ്റങ്ങൾ വരും. മിക്ക കോഴിവിൽ‌പ്പനശാലകളിലും ഉച്ചയോടെതന്നെ ബ്രോയിലർ കോഴികൾ സോൾഡ് ഔട്ട് - കിലോയ്ക്ക് 60 രൂപ. മിനിഞ്ഞാന്നു വരെ 55 ആയിരുന്നത്രേ. നാടൻ കോഴി വേണമെങ്കിൽ തരാമെന്നും കിലോയ്ക്ക് 95 രൂപ വേണം എന്നും കച്ചവടക്കാരൻ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതിരിക്കാൻ ആവില്ലായിരുന്നു.


മീൻ ചന്തയിലും ഇതേ തിരക്കുതന്നെ. ചെറുതായാലും വലുതായാലും മീനിനു ക്ഷാമം. നല്ല വിലയും. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകളിൽ ഓണത്തേയും, ക്രിസ്തുമസിനേയും, ന്യൂ ഇയറിനേയും വെല്ലുന്ന ക്യൂവും തിരക്കും. സിനിമകളുടെ സി.ഡി കൾ വാടകയ്ക്കു കിട്ടുന്ന കടകളിലും തിരക്കായിരുന്നു - അതും ഏറ്റവും പുതിയ സിനിമകളുടെ പൈറേറ്റഡ് സി.ഡി കൾക്കായി. ടി.വി. ചാനലുകൾ ഹർത്താൽ ദിനപരിപാടികൾ പ്രത്യേകമായി അവതരിപ്പിച്ചിരുന്നെങ്കിൽ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് ഒഴിവായേനെ.


ഇന്നു പകൽ സമയത്ത് പോകേണ്ട ട്രെയിനുകളിൽ യാത്രചെയ്യേണ്ട യാത്രക്കാരെല്ലാവരും പുലർച്ചയ്ക്കുമുമ്പുതന്നെ റെയിൽ‌വേ സ്റ്റേഷനുകളിൽ ഹാജർ. അവധിക്കാലത്തെ ഓരോ മണിക്കൂറുകളും വിലപ്പെട്ടതെന്ന് എണ്ണി ഭാര്യയേയും കുട്ടികളേയും കാണാനെത്തിയ ഗൾഫുകാരനും നിനച്ചിരിക്കാതെ എത്തിയ ഹർത്താലിനെ ശപിച്ചുകൊണ്ട് നേരത്തെ യാത്രയായി. കാലം മാറുന്നതിനനുസരിച്ച് പായയും തലയിണയും വിൽക്കുന്ന കച്ചവടക്കാരും, ഉത്സവസ്ഥലങ്ങളിലെപ്പോലെ താൽക്കാലിക ലഘുഭക്ഷണശാലകളും, മൊബൈൽ കക്കുസുകളും, മൊബൈൽ ബെഡ്‌റൂമുകളും റെയിൽ‌വേ സ്റ്റേഷനുകളിലും എയർപോർട്ടിന്റെ പരിസരങ്ങളിലും ഹർത്താൽ ദിനങ്ങളിൽ ആരംഭിക്കുന്നതിനെപ്പറ്റി ബിസിനസിൽ താല്പര്യമുള്ളവർക്ക് ആലോചിക്കാവുന്നതാണ് എന്നു തോന്നുന്നു.


അനുജന്റെ വിവാഹം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. വധൂഗൃഹത്തിൽനിന്നും നവദമ്പതികളെ നാലാം ദിവസം വരന്റെ വീട്ടിലേക്ക് കൊണ്ടുവന്നാക്കുക എന്നൊരു ചടങ്ങ് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമല്ലോ. നാലാം ദിവസമായ ഇന്ന് ഹർത്താലായതിനാൽ അവർ ഇന്നലെ വൈകിട്ടേ ഇങ്ങുപോന്നു - ആരും കൊണ്ടാക്കാതെതന്നെ. ഹർത്താൽ മൂലം ഇങ്ങനെ പുരോഗമനാശങ്ങളും നാട്ടിൽ പ്രാവർത്തികമാകുന്നത് നല്ലകാര്യം തന്നെ.


ജൂലൈ 3, വ്യാഴാഴ്ച:

ഹർത്താൽ ദിനം വന്നെത്തിയിരിക്കുന്നു. നാട്ടിലെല്ലാം ഒരു ആലസ്യം. ഇന്നലെ രാത്രി വളരെ വൈകിയാണ് എല്ലാവരും ഉറക്കമായത്, അതിനാൽ ഇന്ന് വൈകിയാണ് ഉറക്കമുണർന്നതും. റോഡുകളൊക്കെ ശൂന്യം. പത്രക്കാരൻ പതിവുപോലെ വന്നു - ഭാഗ്യം. ഹർത്താൽ പ്രമാണിച്ച് ജനങ്ങൾക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് ഡി.ജി.പി പറഞ്ഞിരിക്കുന്നു. 100 എന്ന പോലീസ് സ്റ്റേഷൻ നമ്പറിനോടൊപ്പം ഡി.ജി.പി യുടെ മൊബൈൽ നമ്പറും പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, സഹായമാവശ്യമുള്ളവർക്ക് വിളിക്കുവാനായി.


വിവാഹ പാർട്ടികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പോലിസ് അകമ്പടി അവിടെയും കണ്ടു. താമസിയാതെ അലങ്കരിച്ച പോലീസ് ജീപ്പിൽ വധൂവരന്മാർ വിഹാഹവേദിയിലേക്ക് യാത്രചെയ്യുന്നതും കണ്ടുവെന്നു വരാം. ജില്ലതിരിച്ചുള്ള ഹർത്താലുകൾക്കാണ് ഇപ്പോൾ ഡിമാന്റത്രേ. കൊടുങ്ങല്ലൂരിൽ ഇന്ന് ഡബിൾ ഹർത്താൽ എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിലെ ഒരു താലൂക്കിലെങ്കിലും ഹർത്താലില്ലാത്ത ഒരു ആഴ്ച ഇല്ല എന്ന നിലതന്നെയാണിപ്പോൾ.

കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന നമുക്കൊക്കെ ഈ ഹർത്താൽ ഒരു ശല്യവും, ദേശീയ നഷ്ടവും ആയി തോന്നാമെങ്കിലും ഇവിടെ താമസിക്കുന്നവർക്ക് ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു. ഈ രിതി ഇനി ഒരിക്കലും മാറുവാൻ സാധ്യതയും കാണുന്നില്ല. അല്ലെങ്കിലും ചുളുവിൽ കിട്ടുന്ന ഒരു അവധിയും ആഘോഷവുമായി കേരള ജനത ഇതിനെ സ്വീകരിക്കുന്നിടത്തോളം കാലം ഏതു പാർട്ടിയും സംഘടനയും അഹ്വാനം ചെയ്യുന്ന ഹർത്താലും “പൂർണ്ണ വിജയമായി” ജനങ്ങൾ മാറ്റിക്കൊള്ളും.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP