മരിക്കുന്ന വയലുകളും കുറേ ഭക്ഷ്യ ചിന്തകളും
>> Monday, April 28, 2008
ഞാന്‍ ഏഴാംക്ലാസില്‍ എത്തുന്നതുവരെ എന്റെ അച്ഛനമ്മമാര്‍ക്ക് കൊല്ലം ജില്ലയിലെ പുനലൂര്‍ എന്ന സ്ഥലത്തായിരുന്നു ജോലി; വീട്ടില്‍നിന്ന് മുപ്പത്തഞ്ചുകിലോമീറ്ററോളം ദൂരെ. അതിനാല്‍ താമസവും അവിടെത്തന്നെയായിരുന്നു. രണ്ടുപേരും ഒരേ സ്കൂളില്‍ ടീച്ചര്‍മാര്‍. അന്നൊക്കെ ഓണം, ക്രിസ്തുമസ്, വേനല്‍അവധി തുടങ്ങിയ എല്ലാ അവധിക്കാലങ്ങളിലും മുടങ്ങാതെ എല്ലാവര്‍ഷവും അന്ന് ആലപ്പുഴ ജില്ലയിലായിരുന്ന കുടശ്ശനാട് എന്ന ഞങ്ങളുടെ ഗ്രാമത്തിലുള്ള പപ്പയുടെ കുടുംബവീട്ടില്‍ ഞങ്ങളെല്ലാവരുംകൂടി എത്തുമായിരുന്നു. അവധികഴിയാറാകുമ്പോഴെ പിന്നെ തിരിച്ചുപോവുകയുള്ളൂ.
വല്യപ്പച്ചന്‍ നല്ലൊരു കര്‍ഷകനായിരുന്നു, കഠിനാധ്വാനിയും. ചെറിയ ഒരു മലയുടെ വശത്തായുള്ള താഴ്വാരത്തില്‍, നല്ല വീതിയില്‍ ചെങ്കുത്തല്ലാതെ കിടക്കുന്ന രണ്ടേക്കറോളം വരുന്ന കൃഷിഭൂമി. പലതരം മാവുകളും, ആഞ്ഞിലിയും, പറങ്കിമാവുകളും, പ്ലാവുകളും അതിരിടുന്ന ആ പറമ്പില്‍ നിറയെ പലതരം കൃഷികളുണ്ടായിരുന്നു. മരച്ചീനി, കാച്ചില്‍, ചേന, കൂര്‍ക്ക എന്നു വിളിക്കുന്ന ചീമക്കിഴങ്ങ്, മധുരക്കിഴങ്ങ്, തുടങ്ങിയ പലതരം വിളകള്‍. ഈ പറമ്പ് അവസാനിക്കുന്നത് ഒരു വയലിന്റെ കരയ്ക്കായിരുന്നു. മഴക്കാലത്ത് മലവെള്ളംകുത്തിയൊഴുകി വയലിന്റെ ഒരു ഭാഗം നികന്നുണ്ടായ ഒരു ചെറിയ തറയില്‍നിറയെ ഇഞ്ചി, പയറ്, കൂര്‍ക്ക, മുളക്, പാവല്‍, പടവലം തുടങ്ങിയ കൃഷികള്‍ വേറെയും.ഇതൊക്കെയും വല്യപ്പച്ചനും, വല്യമ്മച്ചിയും കൂടിയായിരുന്നു നോക്കിനടത്തിയിരുന്നതും, അതില്‍ ജോലിചെയ്തിരുന്നതും എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ സത്യത്തില്‍ അതിശയം തോന്നുന്നു! അതുകൊണ്ടുതന്നെയാവണം അവര്‍ രണ്ടുപേരും 94 വയസ്സുവരെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെ ജീവനോടിരുന്നതും. ഇവിടെ ഫ്ലാറ്റിലെ ജീവിതത്തില്‍ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ നിസ്സാര ജോലികളാണുള്ളത്. എന്നിട്ടും ഇന്ന് എന്തൊക്കെ പാടുകള്‍, അസുഖങ്ങള്‍!
പറമ്പിന്റെ വടക്കുഭാഗത്തായി ഒരു ചെറിയ വയലും, പടിഞ്ഞാറുഭാഗത്തെ അതിരിനോടുചേര്‍ന്ന് ഗ്രാമത്തിലുടനീളം പരന്നുകിടക്കുന്ന നെടുവന്‍വയല്‍ എന്ന വന്‍പാടശേഖര വുമാണുണ്ടായിരുന്നത്.വയലിനോടു ചേര്‍ന്നായിരുന്നു ഓലമേഞ്ഞ കൊച്ചുവീട് നിന്നിരുന്നത്. ഉയര്‍ന്നതറയും, അതിന്റെ നടുക്കായി ഒരു കൊച്ചുമുറിയും, L ആകൃതിയില്‍ ഒരു തിണ്ണയും (വരാന്ത) കുനിഞ്ഞു കയറിയില്ലെങ്കില്‍ തലമുട്ടാന്‍ പാകത്തിന് ഉയരത്തിലുള്ള ചരിഞ്ഞ മേല്‍ക്കൂരയും, പത്തായം വയ്ക്കാനൊരു ചായ്പ്പും, ഈറകൊണ്ടുണ്ടാക്കിയ ചെറ്റയാല്‍ മറച്ചിരുന്ന ഒരു വരാന്തയും ഉണ്ടായിരുന്ന ഓലമേഞ്ഞ ഒരു പഴയ ഗ്രാമീണ വീട്. മുറ്റത്തൊരു കിണറും, കുറച്ചപ്പുറത്തായി ഒരു കാലിത്തൊഴുത്തും. മുറ്റത്തുനിന്ന് വരമ്പത്തേക്കിറങ്ങുന്ന ചെറിയ വഴിയുടെ ഇരുവശത്തും നന്ത്യാര്‍വട്ടവും, കോഴിവാലന്‍ ചെടിയും, ചെമ്പരുത്തിയും.
പാടത്തില്‍നിന്നു സദാ വീശിയടിക്കുന്ന കുളിര്‍കാറ്റ് കടുത്തവേനലില്‍ പോലും ഈ വീട്ടിലും പരിസരങ്ങളിലും കുളിര്‍മ്മനല്‍കിയിരുന്നു. മോഷ്ടാക്കളെയോ അതിക്രമക്കാരെയോ ഒന്നും പേടിക്കാതെ പ്രകൃതി ഒരുക്കിയ ആ സ്വച്ഛസുന്ദരമായ കലാവസ്ഥയില്‍, ചെറ്റകൊണ്ടുമാത്രം അടച്ച ആ വീടിന്റെ വരാന്തയില്‍ ഞങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിരുന്നത്, ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തുമ്പോള്‍ എല്ലാ ജനലുകളും അടച്ചിട്ട വാര്‍ത്ത വീടിന്റെ ചുമരുകള്‍ക്കുള്ളില്‍കിടന്ന് വിയര്‍ത്തൊഴുകി വീര്‍പ്പുമുട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്താറുണ്ട്. അതൊക്കെ ഒരു കാലം!
വേനലവധിക്കു ഞങ്ങള്‍ വരുമ്പോഴായിരുന്നു നല്ല രസം. പറമ്പില്‍ നിറയെ മാങ്ങകള്‍. മൂവാണ്ടന്‍, കര്‍പ്പൂരന്‍, കിളിച്ചുണ്ടന്‍ തുടങ്ങി നാട്ടുമാങ്ങവരെ പച്ചയ്ക്ക് പറിച്ചെടുത്ത് കല്ലിലിടിച്ചുപൊട്ടിച്ച് ഉപ്പും മുളകും കൂട്ടിയോ, അല്ലാതെയോ തിന്നാം. നീളമുള്ള ഒരു തോട്ടിയെടുത്ത് ഒരു മാവിന്‍ കൊമ്പില്‍ ഉടക്കി ഒന്നു വലിച്ചു കുലുക്കിയാല്‍ പഴുത്തമാങ്ങകളെല്ലാം ഇങ്ങുപോരും. ചക്കപ്പഴങ്ങള്‍ കൂഴയും വരിക്കയും തേര്‍വരിക്കയുമൊക്കെയായി വേറേ. ആഞ്ഞിലിച്ചക്കയും, പറങ്കിമാവിന്റെ പഴവും അധികം കഴിക്കാറില്ലെങ്കിലും വ്യത്യസ്ത രുചികളുള്ളതുതന്നെ.
പറമ്പുകള്‍ കൂടാതെ വീടിന്റെ വടക്കുവശത്തെ മൂന്നു വയലുകളും, നെടുവന്‍വയലിലെ ചെറിയ മുന്നുനാലു കണ്ടങ്ങളും വല്യപ്പച്ചന് സ്വന്തമായി ഉണ്ടായിരുന്നു. വയലുകളിലൊക്കെ അന്നത്തെ കാലത്ത് ഇരുപ്പൂ കൃഷി സംബ്രദായമാണ് നിലവിലുണ്ടായിരുന്നത്. ജൂണ്‍മാസം മധ്യത്തോടെ വിതച്ച്, സെപ്റ്റംബര്‍ ആദ്യം കൊയ്ത്തിനു പാകത്തിലെത്തുന്ന ആദ്യപൂവും, ഒക്ടോബര്‍ മാസത്തിലെ തുലാമഴയുടെ അവസാനത്തോടെ വിതച്ച്, ജനുവരിമാസം അവസാനമാകുമ്പോഴേക്ക് കൊയ്യാന്‍ പാകത്തിലെത്തുന്ന രണ്ടാംവിളവും.ഓണാവധിക്ക് ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നാം വിളയെടുപ്പിനുള്ള സമയമായിട്ടുണ്ടാവും. ബസ്സിറങ്ങി, രണ്ടുകിലോമീറ്ററോളം പാടവരമ്പത്തുടെ നടന്നുവേണം വീട്ടിലെത്തുവാന്‍. നെടുവന്‍വയലിലെ മുഴുവന്‍ പാടങ്ങളും വിളഞ്ഞ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെല്‍ക്കതിരുകളാല്‍ നിറഞ്ഞിരിക്കുകയാവും അപ്പോള്‍. കൊയ്ത്തുകാലത്തോടനുബന്ധിച്ച് വീടിനോടു ചേര്‍ന്നുള്ള പറമ്പിന്റെ ഒരു ഭാഗത്ത് “കളീത്തറ‘ ഒരുക്കിയിരിക്കും. കൊയ്തുകൊണ്ടുവരുന്ന കറ്റകള്‍ വയ്ക്കാനും, അതു മെതിക്കാനും ഉണക്കാനും ഒക്കെയായി തയ്യാറാക്കുന്ന, ചെറിയ അതിര്‍വരമ്പുകളോടുകൂടിയ ചതുരാകൃതിയിലുള്ള വിശാലമായ ഒരു നിലമാണ് കളീത്തറ.
നിരപ്പാക്കിയ നിലം ഇടികട്ടകൊണ്ട് ഇടിച്ചുറപ്പിച്ച്, അതിനുമീതേ നനുത്ത പശമണ്ണുപാകി, നിലംതല്ലി കൊണ്ട് അടിച്ചച്ചടിച്ച് നല്ല നിരപ്പും മിനുസവുമുള്ളതാക്കും. അതിനുശേഷം ചാണകം മെഴുകി ഉണക്കി ഈ തറ വൃത്തിയാക്കും. ഇതില്‍ നെല്ലുകൈകാര്യം ചെയ്യുമ്പോള്‍ പായവേണ്ടിവരുന്നില്ല എന്നതായിരുന്നു ഒരു സൌകര്യം. മാത്രവുമല്ല തറയില്‍നിന്ന് നെല്ല് പുറത്തേക്ക് തെറിച്ചുപോവുകയോ, പുറത്തുനിന്ന് കല്ലും മണ്ണും കൂട്ടിയിട്ട നെല്ലിലേക്ക് വീഴുകയോ ചെയ്യുകയില്ല. സിമിന്റിട്ട മുറ്റങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ കളീത്തറയില്‍ ഇരിക്കാനും കളിക്കാനുമൊക്കെ ഒരു പ്രത്യേക സന്തോഷമായിരുന്നു.
കളീത്തറയില്‍ പായയും നിവര്‍ത്തിയിട്ട് രാത്രികാലങ്ങളില്‍ ഇരിക്കാനെന്തുരസമാണെന്നോ! ഒരറ്റത്ത് ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞുകത്തുന്നുണ്ടാവും. ഗ്രാമത്തിന്റെ നിശ്ശബ്ദത, ചീവീടുകളുടെ ശബ്ദം, കാറ്റിന്റെ ചെറിയ മര്‍മരം. ആകാശത്ത് ഒരായിരം രത്നക്കല്ലുകള്‍ വാരിവിതറിയതുപോലെ നക്ഷത്രങ്ങള്‍. അതിന്റെ അരണ്ടവെളിച്ചത്തില്‍ വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയും, കുട്ടികള്‍ കളിക്കും. പരസ്പരം കാണുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യാനായി ടി.വിയോ മെഗാസീരിയലുകളോ, റിയാലിറ്റി ഷോകളോ അന്നില്ലല്ലോ!
നെല്‍കൃഷിയുടെ ചിട്ടവട്ടങ്ങള്‍ വലരെ നീണ്ടതെങ്കിലും കൗതുകകരമായിരുന്നു. ഏപ്രില്‍ മാസത്തിലെ നല്ല വേനലില്‍പാടങ്ങള്‍ ഉണങ്ങി ചെളിയെല്ലാം ഏറെക്കുറെ ഉറച്ചിരിക്കുന്ന സമയത്ത് നിലം ആദ്യം ഒരു പ്രാവശ്യം ഉഴുതുമറിക്കും. ഈരണ്ടു കാളകളേയോ പോത്തുകളെയോ ഒരു നുകത്തിന്‍ കീഴിലാക്കി, അതില്‍ കലപ്പകെട്ടി, പാളത്തൊപ്പിയും വച്ച്, കൈയ്യിലൊരു വടിയും, ഇടയ്ക്കിടെയുണ്ടാക്കുന്ന "ട്രീക്ക്".. ശബ്ദവുമൊക്കെയായി പൂട്ടുകാര്‍ നിലമുഴുന്നതുകാണാന്‍ ഒരു ശേലുതന്നെ.പാടത്തിന്റെ അരികില്‍നിന്നാരംഭിക്കുന്ന ഒരു ദീര്‍ഘചതുരത്തില്‍നിന്നാണ് ഉഴുതുടങ്ങുക. ഓരോ വട്ടം കറങ്ങിവരുമ്പോഴും ഈ ചതുരം പാടത്തിനകത്തേക്ക് ചുരുങ്ങിച്ചുരുങ്ങീ അവസാനം അതിന്റെ നടുക്കെത്തി അവസാനിക്കും. ഉഴുതുമറിയുന്ന മണ്ണില്‍നിന്ന് മീനുകളേയും, കീടങ്ങളെയും കൊത്തിപ്പെറുക്കുവാനായി കൊക്കുകള്‍ പൂട്ടുകാളകളുടെ പിന്നാലെ എപ്പോഴും ഉണ്ടാവും.
അന്നൊക്കെ കാലാവസ്ഥയുടെ താളത്തിന് ഇന്നത്തേപ്പൊലെ പിശകുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായി മെയ് മാസത്തില്‍ വേനല്‍ മഴ കിട്ടിയിരുന്നു. മഴ കഴിയുന്നതോടെ ഉണങ്ങിക്കിടന്ന മണ്ണിന് പുതുജീവന്‍ ലഭിക്കുകയായി. തോടുകളും, പാടങ്ങളും വീണ്ടും സജീവമാകുന്നു. പാടം വീണ്ടും ഒരിക്കല്‍ക്കൂടി ഉഴുതു തയ്യാര്‍ചെയ്യും. കന്നുകളെ ഇറക്കാന്‍ പറ്റാത്തത്ര ചെളിയുള്ള പാടങ്ങളാണെങ്കില്‍ പണിക്കാര്‍ തൂമ്പകൊണ്ട് കിളച്ചായിരിക്കും പാടം ഒരുക്കുക എന്ന വ്യത്യാസമേയുള്ളൂ. അതൊടൊപ്പം തന്നെ അരികിലെ വരമ്പുകള്‍ ചെളിതേച്ചുപിടിപ്പിച്ച് ബലപ്പെടുത്തുകയും ചെയ്യും.അതിനുശേഷം നിലം നിരപ്പാക്കാനുള്ള "മരമടി" എന്ന ജോലിയാണ് ചെയ്യാനുള്ളത്. പരന്ന ഒരു പലകക്കഷണം നുകത്തില്‍ കെട്ടി അതില്‍ പൂട്ടുകാരന്‍ തന്നെയോ അല്ലെങ്കില്‍ ബാലന്‍സില്‍ അതിലിരിക്കാന്‍ പരിശീലനമുള്ള കുട്ടികളാരെങ്കിലുമോ ഇരുന്ന് അത് നിരപ്പാക്കിയ ചെളിയിലൂടെ വലിച്ചുകൊണ്ടുപോയാണ് നിലം നിരപ്പാക്കുന്നത്. കുഴഞ്ഞചെളിയിലൂടെ ഈ പലകയും വലിച്ച് അതിവേഗത്തില്‍ കാളകള്‍ കടന്നുപോകുന്ന ഭാഗം നന്നായി നിരപ്പാകും. വളങ്ങള്‍ ഇടുന്നുണ്ടെങ്കില്‍ അതും ഇതോടൊപ്പം ചെയ്യും.
ഇതിനു ദിവസങ്ങള്‍ക്കുമുമ്പുതന്നെ വിത്ത് ഒരുക്കും. ഒരുവര്‍ഷത്തെ കൊയ്ത്തില്‍, ഏറ്റവും നല്ല വിളവും ആരോഗ്യവുമുള്ള നെല്ല്‌വിത്തുകളാവും ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ടാവുക. അത് നല്ലവണ്ണം ഉണക്കി പത്തായത്തിന്റെ ഒരു അറയില്‍ വേറെ സൂക്ഷിച്ചുണ്ടാകും. ഒരു കീടനാശിനിയുടെയും സഹായമില്ലാതെ ഇത്തരം അറകളിലെ നെല്ല് കേടുകൂടാതെ മാസങ്ങളോളം ഇരുന്നിരുന്നു.
നെല്‍വിത്ത് ഒരു വലിയ പാത്രത്തില്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവയ്ക്കും. അതു കുതിര്‍ന്ന് വീര്‍ക്കുവാന്‍ വേണ്ടിയാണിത്. അതോടെ പ്രകൃതി അതിനുള്ളില്‍ ഉറക്കിയിട്ടിരുന്ന കുരുന്നു നെല്‍ച്ചെടി ഉണരും. വെള്ളം മുഴുവന്‍ വാര്‍ന്നുകളഞ്ഞിട്ട് ഈ കുതിര്‍ന്ന നെല്ല്, വട്ടയിലകള്‍ നിരത്തിയ ഒരു കുട്ടയില്‍ പകര്‍ന്ന് വയ്ക്കും. കുട്ടയുടെ മുകളറ്റവും ഇലകളാല്‍ മറച്ച്, അതിനുമുകളില്‍ ഒരു ഭാരവും കയറ്റിവച്ച് മൂന്നുദിവസം വയ്ക്കണം. ഇരുപത്തിനാലു മണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ വച്ചിരിക്കുന്ന വിത്തുകളെ നനച്ചുകൊടുക്കണം. കൂമ്പാരമായി തറയില്‍കൂട്ടി, അല്‍പ്പാപ്പം വെള്ളം തളിച്ച് കൈകൊണ്ട് ഇളക്കിയാണ് നനയ്ക്കുക. അതിനുശേഷം വീണ്ടും കുട്ടയിലേക്ക്. മുന്നുദിവസത്തോളം ഇതു തുടരുമ്പോഴേക്ക് മുളപൊട്ടി വേര് ഇറങ്ങിയിരിക്കും.
അടുത്തപടി വിതയാണ്. മരമടിച്ച് ഒരുക്കിയിട്ടിരിക്കുന്ന പാടത്തില്‍ വിത്ത് ഒരു ചെറിയ കുട്ടയിലാക്കി ഒരു കൈകൊണ്ട് പിടിച്ച്, മറുകൈകൊണ്ട് ഒരു പ്രത്യേക രീതിയില്‍ വിതക്കാരന്‍ വിത്തുകള്‍ ചുറ്റിനും വിതറിക്കൊണ്ട് മുമ്പോട്ട് നീങ്ങും. ചെളിയിലേക്ക് വീഴുന്ന വിത്തുകള്‍, അതിനുമേലെയുള്ള നേരിയ ഒരു പാളി വെള്ളത്താല്‍ സംരക്ഷിതമായിരിക്കും. ഇതിന്റെ മറ്റൊരു വകഭേദമാണ് ഞാറുപാകി കിളിപ്പിച്ച്, ഇരുപതിരുപത്തഞ്ചു ദിവസങ്ങള്‍ക്കുശേഷം അവ പറിച്ചെടുത്ത് വയലുകളില്‍ നടുന്നത്. ജൂണിലെ ചാറ്റമഴയില്‍ തലവഴിയിട്ട് ദേഹംമുഴുവന്‍ മൂടുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റുമായി വയലില്‍ നിരന്നുനിന്നു ഞാറുനടുന്ന തൊഴിലാളികള്‍ പണ്ടൊക്കെ ഒരു സാധാരണകാഴ്ചയായിരുന്നു.ഏകദേശം മൂന്നുമാസങ്ങള്‍ കഴിയുന്നതോടെ നെല്‍ച്ചെടികള്‍ മൂപ്പെത്തും,അതോടെ കതിരുകള്‍ വരവായി. ഇളം നെന്മണികള്‍ക്കുള്ളില്‍ പാല്‍ രൂപത്തിലാണ് ആദ്യം അരിമണികള്‍ ഉണ്ടാവുന്നത്. വെളുത്തപാല്‍ തന്നെ. അത് ഊറ്റിക്കുടിക്കാനെത്തുന്ന ചാഴി എന്നൊരു കീടം വലിയ ശല്യക്കാരനായി ഈ സമയത്ത് എത്തുമായിരുന്നു. നെല്‍ക്കതിരുകള്‍ അറുത്തുകൊണ്ടുപോയി തിന്നാനെത്തുന്ന പച്ചത്തത്തകളും അവയെ ഭപ്പെടുത്താന്‍ കെട്ടുന്ന കൊടികളും ഒക്കെ ആ സമയത്ത് പാടങ്ങളില്‍ കാണാറാകും. കാണെക്കാണെ പാടം പച്ചഉടുപ്പൂരിമാറ്റി സ്വര്‍ണ്ണക്കമ്പളം എടുത്തണിയുന്നു. വീണ്ടും ഒരു കൊയ്ത്തുകാലം സമാഗതമാവുന്നു.
കൊയ്യാനുള്ള ദിവസമായാല്‍ കൊയ്ത്തുകാരെത്തും. നാരായണിയമ്മച്ചി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന നാരായണിപ്പണിക്കത്തിക്കായിരുന്നു കൊയ്ത്തുകാരെ വിളിക്കാനുള്ള ചുമതല. അതോടൊപ്പം പിള്ളേച്ചനും ഭാര്യ സുകുമാരിച്ചേയിയും, കുഞ്ഞൂഞ്ഞൂം ഭാര്യ കൊച്ചുപെണ്ണും. ലച്ചിമി എന്ന് ഞങ്ങളെല്ലാരും വിളിക്കുന്ന ലക്ഷ്മിയും, ചക്കിക്കുറത്തി, കോതക്കുറത്തി തുടങ്ങി കൊയ്യാനുള്ള ആള്‍ക്കാരെയൊക്കെ അവര്‍തന്നെ രണ്ടുമൂന്നു ദിവസം മുമ്പേതന്നെ ഇടപാടുചെയ്തുകൊള്ളും.
ഇതുകൂടാതെ കൊയ്ത്തുനടക്കുന്ന പാടങ്ങളില്‍ ആള്‍ക്കാര്‍ വേറേയും എത്തുമായിരുന്നു, കൊയ്യാനും കച്ചിഅറുക്കാനും ഒക്കെയായിട്ട്. കൊയ്ത്തു കഴിഞ്ഞപാടങ്ങളില്‍ താറാവുകൂട്ടങ്ങളുമായി താറാവുകൃഷിക്കാരും എത്തും. താറാവുകള്‍ക്ക് നല്ല തീറ്റയാണ് ഈ പാടങ്ങളില്‍നിന്ന് ലഭിക്കുക. വരിവരിയായി മുമ്പേപോകുന്ന താറാവിന്റെ പിന്നാലെ ഒരു ജാഥാപോലെ പോകുന്ന താറാവുകൂട്ടം എന്തുകൌതുകമാണ്! ഉച്ചയായാല്‍ താറാവുകള്‍ ഒരു ഉറക്കം നിര്‍ബന്ധമാണ്. ചിറകിനടിയില്‍ തലപൂഴ്ത്തിയാണ് ഉറക്കം. ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നെയും തീറ്റതേടിപ്പോകും. വൈകുന്നേരമായാല്‍ അടുത്തുള്ള പറമ്പിലെവിടെയെങ്കിലും വട്ടത്തില്‍ ഒരു വല അടിച്ച് താറാവുകളെ അതിനുള്ളിലാക്കി കാവല്‍ക്കാരും അവിടെത്തന്നെ തങ്ങും.
പിള്ളേച്ചനായിരുന്നു പാടത്തിന്റെ ഒരറ്റത്തുനിന്ന് കൊയ്ത്ത് ആരംഭിച്ചിരുന്നത്. നെല്‍ച്ചെടി ചെളിനിരപ്പിനു മുകളില്‍ വച്ച് മുറിച്ച് കറ്റകളായി കെട്ടിയടുക്കണം. നാരായണിപ്പണിക്കത്തിയുടെ കൊയ്ത്തുവേഗതയോടൊപ്പമെത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. അപാര സ്പീഡുതന്നെ.ഉച്ചയ്ക്ക് കപ്പ വേവേച്ചതും, ഒന്നുരണ്ടു കറികളും കൂട്ടി ഒരൂണും, നെല്ലുമെതിച്ച് കഴിയുമ്പോള്‍ ആറിന് ഒന്ന് എന്ന അളവിലുള്ള പതവും (നെല്ലുതന്നെ) - ഇങ്ങനെയായിരുന്നു കൊയ്ത്തുകാരുടെ കൂലി. പാടത്തുനിന്ന് കറ്റകള്‍ ചുമടായി വീട്ടിലെത്തിക്കാന്‍ ആണുങ്ങള്‍ ഒന്നുരണ്ടുപേരെ അന്നത്തെക്ക് ദിവസക്കൂലിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടായിരിക്കും. തലച്ചുമടായി കൊണ്ടുവരുന്ന കറ്റകള്‍ കളീത്തറയിലേക്ക് കൊണ്ടുവന്നിറക്കും. കൊയ്ത്തുകാര്‍ ഓരോരുത്തരായി വന്ന് അവരവരുടെ കറ്റകള്‍ ഓരോ കൂനകളായി അടുക്കിവയ്ക്കും.
മെതിയും, പതമൊരുക്കലും, കാറ്റില്‍ പാറ്റി പതിരുതിരിക്കലും, പതമളക്കലും എല്ലാം മുറപോലെ അതുകഴിഞ്ഞുവരുന്ന ദിവസങ്ങളില്‍ നടക്കും. ജോലികള്‍ തീര്‍ക്കാനായി രാത്രി ഏറെവൈകുന്നതുവരെയും പണിക്കാര്‍ അധ്വാനിച്ചിരുന്നു. നന്നായി പണിയെടുത്തവരുടെ നെല്ല് അളവിനായി കൂട്ടിയിടുമ്പോള്‍ “പൊലിക്കും” എന്നൊരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. കൂനയായി ഇടുന്ന നെല്ല് അല്‍പ്പാല്‍പ്പമായി പെരുകി അളവുകൂടുമത്രെ! അതിനുശേഷം കൂലിയായി കിട്ടിയ പതവും ചാക്കിലാക്കി സന്തോഷത്തോടെ ഒരു ചൂട്ടും കത്തിച്ച് കൂട്ടത്തോടെ അവരുടെ വീട്ടിലേക്ക് ഒരു പോക്കാണ്.
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു കച്ചിയുണക്കല്‍. മെതിച്ചു കഴിഞ്ഞ കറ്റകള്‍ കെട്ടഴിച്ച് വെയിലില്‍ ഉണങ്ങാനിടും. ഒന്നുണങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഭാരംകുറയും. ചേറിന്റെ ചൂരും, വൈക്കോലിന്റെ സ്വതസിദ്ധമായ മണവും ഇപ്പോഴും മനസ്സിലുണ്ട്. സന്ധ്യയായാല്‍ നിരത്തിയിട്ടിരിക്കുന്ന വൈക്കോല്‍ കൂനകളായി കൂട്ടണം. ഒരു നീളമുള്ള കമ്പുപയോഗിച്ചാണ് ഈ കൂനകൂട്ടല്‍. അതിനിടെ അതില്‍കയറിച്ചാടി മെത്തപ്പുറത്തു തുള്ളുന്നതുപോലെ തുള്ളാന്‍ അതിലേറേ രസമായിരുന്നു, ദേഹം മുഴുവന്‍ ചൊറിയുമായിരുന്നെങ്കിലും. അപൂര്‍വ്വമായി മഴയെത്തിയാലും അകത്തെ വൈക്കോലുകള്‍ നനയാതെ ഇരുന്നുകൊള്ളും. മഴമാറി വെയില്‍ തെളിയുമ്പോള്‍ വീണ്ടും ഉണക്കും.
==================
വര്‍ഷങ്ങള്‍ കടന്നുപോയി ..................
വല്യപ്പച്ചന്റെ കാലശേഷവും പപ്പാ നെല്‍കൃഷി ഉപേക്ഷിച്ചില്ല. ഞങ്ങള്‍ക്കു സ്വന്തമായി ഒരു വീടും പറമ്പും വാങ്ങിയപ്പോഴും അത് ഈ വയലുകള്‍ക്ക് പരിസരത്തുതന്നെയായിരുന്നു. പക്ഷേ അല്പം മാറി, റോഡിനോട് ചേര്‍ന്ന്. അതിനുശേഷം കൊയ്ത്തിനും മെതിക്കും ഒക്കെ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായി. കാലാവസ്ഥ താളംതെറ്റാന്‍ തുടങ്ങി. പലപ്പോഴും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ മെതിച്ചനെല്ല് മുറികള്‍ക്കുള്ളില്‍ത്തന്നെ നിരത്തി ഉണക്കേണ്ട ഗതികേടുവന്നു. അമിതമഴയില്‍ വെള്ളംതോരാതെ കിടന്ന വൈക്കോല്‍ കൂനകള്‍ എനിക്ക് ശല്യമായിതോന്നിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു - അതൊക്കെ കാണാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട് എന്നത് വേറേകാര്യം.
1991 ല്‍ ഞാന്‍ ഗള്‍ഫില്‍ എത്തിയതിനു ശേഷം ആദ്യത്തെ വെക്കേഷന്‍ ഓണത്തോടടുപ്പിച്ചായിരുന്നു. കൊയ്ത്തിനു തയ്യാറായി പാടങ്ങളും നാടും നില്‍ക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളൊന്നും വലിയ പിടിയില്ലാതിരുന്ന കാലം. വീട്ടിലെ പാടങ്ങളില്‍ കൊയ്ത്തുനടക്കുന്ന ദിവസം ഞാന്‍ ആദ്യമായി വാങ്ങിയ ഫിലിംക്യാമറയുമായി പാടത്തേക്കിറങ്ങി, വിളഞ്ഞ നെല്‍ക്കതിരിന്റെയും, കൊയ്ത്തിന്റെയും ഒക്കെ ദൃശ്യങ്ങള്‍ തോന്നിയതുപോലെ ക്ലിക്ക് ചെയ്ത് ഫിലിമിലാക്കി. അന്നെടുത്ത ചില ചിത്രങ്ങളെ സ്കാന്‍ ചെയ്തെടുത്താണ് ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങള്‍. ഗുണനിലവാരം വളരെ കുറവെങ്കിലും ഒരു ഓര്‍മ്മയ്ക്കായി അവ ഇവിടെ കിടക്കട്ടെ.
അന്ന് എന്റെ പപ്പ പറഞ്ഞ ഒരു വാചകം ഓര്‍ക്കുന്നു “ഫോട്ടോയൊക്കെ എടുത്തുവച്ചോ, ഇനി ഏറെനാള്‍ കഴിയുന്നതിനു മുമ്പുതന്നെ ഇതൊക്കെ ഇല്ലാതാവും. അപ്പോള്‍ ഫോട്ടോയെങ്കിലും കാണാം“ എന്ന്.
വര്‍ഷങ്ങള്‍ അധികമൊന്നും വേണ്ടിവന്നില്ല ആ പറച്ചില്‍ സത്യമായിവരാന്‍ എന്ന് ഇന്ന് തിരിച്ചറിയുന്നു. അന്നത്തെ പണിക്കാരൊക്കെ പ്രായമായി, കൊയ്യാനും മെതിക്കാനും ആളില്ലാതായി. അവരുടെ പുതുതലമുറയിലെ യുവാക്കളും യുവതികളും മറ്റു തൊഴിലുകള്‍ തേടിപ്പോയി. ഒപ്പം കൃഷിക്കാരുടെ എണ്ണവും കുറഞ്ഞു. നെല്‍കൃഷി ആദായകരമല്ലാതായി. പണിക്ക് ആളെയും കിട്ടാതായപ്പോഴേക്കും, സ്വന്തം പാടത്തിലുണ്ടായ ചെമ്പാവരിച്ചോറ് മാത്രം തിന്നിരുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വെള്ളയരിച്ചോറിലേക്ക് മാറി. ഇന്ന് നെടുവന്‍വയലിന്റെ ഭൂരിഭാഗവും തരിശായി കിടക്കുന്നു! കുറേ വയലുകള്‍ പാത്തിവെട്ടിക്കോരി വാഴകൃഷിക്കും, വെറ്റകൃഷിയ്ക്കും മറ്റുമായി ഉപയോഗിക്കുന്നു. നെല്‍കൃഷി കാണാനേയില്ല. ഞങ്ങളുടെ വയലുകളിലും സ്ഥിതി മറിച്ചല്ല.
കേരളത്തില്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്ന അരിക്ഷാമം കാണുമ്പോള്‍, അരിക്കായി നേതാക്കള്‍ ഡെല്‍ഹിയ്ക്ക് നെട്ടോട്ടമോടുമ്പോള്‍, മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്തയുണ്ട്. കേരളം ഇനി ഒരിക്കല്‍കൂടി പഴയ കൃഷിരീതികളിലേക്ക് തിരികെപ്പോകുമോ? നിലവിലുള്ള സ്ഥിതിയില്‍ അതിനുള്ള സാധ്യത വളരെകുറവാണ് എന്ന് തോന്നുന്നു. ഇവിടെ നെല്ല് വിളയിക്കാന്‍ വയലേലകള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ നമുക്ക് ഭക്ഷണക്ഷാമം അനുഭവപ്പെടുന്നത്. ആലപ്പുഴയിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്കെതിരേ ചിലര്‍ സമരം ചെയ്യുന്നു എന്ന വാര്‍ത്തകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടംതോന്നി. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കാട്ടിക്കൂട്ടുന്ന ഇത്തരം കാര്യങ്ങള്‍ സ്വന്തമായി കൃഷിതുടരുന്നവരെക്കൂടി മടുപ്പിക്കാനേ ഉതകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നില്ലല്ലോ, ഉപദേശിക്കേണ്ട നേതൃത്വങ്ങള്‍ ഒന്നും ഉരിയാടുന്നുമില്ല.
കേരളത്തിനും ഇന്ത്യയ്ക്കും മറ്റൊരു കാര്‍ഷികവിപ്ലവം അത്യാവശ്യമാണെന്നു തോന്നുന്നു. ഗര്‍വര്‍മെന്റെ തലത്തില്‍ത്തന്നെ ഇതിനായി പദ്ധതികള്‍ രൂപീകരിച്ച് മരിച്ച നെല്‍പ്പാടങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നതിന് സംശയമേതുമില്ല. കര്‍ഷകര്‍ മാത്രം വിചാരിച്ചാല്‍ ഇതിനൊരു പരിഹാരമാവില്ല, പാടങ്ങളില്‍, കൃഷിയിടങ്ങളില്‍ പണിക്കാരും ആധുനിക ഉപകരണങ്ങളും വരേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മറ്റുപലകാര്യങ്ങളിലുമെന്നപോലെ വൈകി ബുദ്ധിയുദിക്കുമ്പോഴേക്കും ഇവിടുത്തെ പാടങ്ങള്‍വല്ലതും ബാക്കികാണുമോ? പൈസ എത്രകൊടുത്താലും അരികിട്ടാനില്ല എന്നൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാവുമോ? ഉണ്ടാവാതിരിക്കട്ടെ!
കഴിഞ്ഞ അവധിക്കാലത്ത് പാലക്കാട്ടെ പാടശേഖരങ്ങളിലൂടെ നെല്‍കൃഷിയുടെ ഫോട്ടോകള്‍ ക്യാമറയിലാക്കി നടക്കുമ്പോള്‍ അവിടെ പണിചെയ്തിരുന്ന സ്ത്രീകള്‍ പറഞ്ഞ ഒരുവാചകം മനസ്സില്‍ മായാതെ കിടക്കുന്നു. “ഞങ്ങള്‍ടെയൊക്കെ കാലശേഷം ഇവിടെ ഇതൊന്നും ഉണ്ടാവില്ല കുഞ്ഞേ, ഇപ്പോ ഈ പ്പണിക്കാളില്ല ” എന്ന്. അവരുടെ വാക്കുകള്‍ സത്യമാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.
================
എന്റെ സ്വപ്നം ...
ഒരുനാള്‍ നാട്ടില്‍ താമസമാവുമ്പോള്‍, എന്റെ സ്വന്തം വയലില്‍ കൃഷിയിറക്കി അതിലുണ്ടായ നെല്ല് പുഴുങ്ങിക്കുത്തി ആ അരികൊണ്ടുണ്ടാക്കിയ ഒരു ഊണ് കഴിക്കണം. സാധിക്കുമോ ? സാധിക്കും, പരിശ്രമിച്ചാല്‍ .....